ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസാണ് കരുത്തരായ സിറ്റിയെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ പരാജയം. ഇതോടെ കിരീട പോരാട്ടത്തില്‍ സിറ്റിയുടെ സാധ്യതയും തുലാസിലായി. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയേക്കാള്‍ 9 പോയിന്റുകള്‍ക്ക് പിന്നിലാണ് സിറ്റി. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ സിറ്റിക്ക് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാമായിരുന്നു. പരാജയത്തോടെ 31 കളികളില്‍ നിന്ന് 61 പോയിന്റുമായി നാലാം സ്ഥാനത്താണ് അവര്‍. 70 പോയിന്റുമായി ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്.
എതിരാളികളുടെ തട്ടകത്തില്‍ തുടര്‍ച്ചയായ നാലാം തവണയാണ് സിറ്റി പരാജയപ്പെടുന്നത്. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയതും കൂടുതല്‍ ഷോട്ടുകള്‍ പറത്തിയതും സിറ്റി താരങ്ങളായിരുന്നെങ്കിലും സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മയാണ് അവര്‍ക്ക് തിരിച്ചടിയായത്. സെക്കോ, അഗ്യൂറോ, ഡേവിഡ് സില്‍വ, ഫെര്‍ണാണ്ടീഞ്ഞോ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അവസരങ്ങള്‍ തുലച്ചുകളയുന്നതിനാണ് മത്സരിച്ചത്. കളിയുടെ 74 ശതമാനവും പന്ത് കൈവശംവെച്ച സിറ്റി താരങ്ങള്‍ 22 ഷോട്ടുകളാണ് കളിയിലുടനീളം പായിച്ചത്. എന്നാല്‍ ഇവയില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് വെറും നാലെണ്ണം മാത്രം.
അതേസമയം ക്രിസ്റ്റല്‍ പാലസ് താരങ്ങള്‍ പായിച്ച അഞ്ച് ഷോട്ടുകളില്‍ രണ്ടെണ്ണം വലയില്‍ കയറുകയും ചെയ്തു. കളിയുടെ ആദ്യമിനിറ്റില്‍ തന്നെ ക്രിസ്റ്റല്‍ പാലസിന്റെ വില്‍ഫ്രഡ് സാഹ അവസരം പാഴാക്കുന്നത് കണ്ടാണ് പോരാട്ടം ആരംഭിച്ചത്. പിന്നീട് ഡേവിഡ് സില്‍വയും ഫെര്‍ണാണ്ടീഞ്ഞോയും അവസരങ്ങള്‍ പാഴാക്കി.
19-ാം മിനിറ്റില്‍ അഗ്യൂറോയുടെ ഷോട്ട് പോസ്റ്റില്ത്തട്ടിത്തെറിക്കുകയും ചെയ്തു. തുടര്‍ന്നും സില്‍വയും കൊംപാനിയും അഗ്യൂറോയും അവസരങ്ങള്‍ പാഴാക്കിയതിന് പിന്നാലെ 34-ാം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസ് ലീഡ് നേടുകയും ചെയ്തു. ജോ ലെഡ്ലിയുടെ പാസില്‍ നിന്ന് സ്കോട്ട് ഡാന്‍ പായിച്ച ഷോട്ട് സിറ്റി ഗോളി തട്ടിത്തെറിച്ചു. എന്നാല്‍ റീബൗണ്ട് വന്ന പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് ഗ്ലെന്‍ മുറെ വലയിലെത്തിച്ചു. ഇതോടെ സിറ്റി ആക്രമണം കനപ്പിച്ചെങ്കിലും ക്രിസ്റ്റല്‍ പാലസ് പ്രതിരോധം വിട്ടുകൊടുത്തില്ല.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് ആയപ്പോഴേക്കും ക്രിസ്റ്റല്‍ പാലസ് ലീഡ് ഉയര്‍ത്തി. ജാസണ്‍ പുന്ചിയോണ് എടുത്ത ഫ്രീകിക്കാണ് സിറ്റി പ്രതിരോധമതിലിന് മുകളിലൂടെ വളഞ്ഞിറങ്ങി വലയില്‍ പതിച്ചത്. തൊട്ടുപിന്നാലെ ഗോള്‍ മടക്കാനുള്ള അവസരം യായാ ടൂറേ പാഴാക്കി.
ഒടുവില്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 78-ാം മിനിറ്റില്‍ സിറ്റിയുടെ ആശ്വാസഗോള്‍ പിറന്നു. ബോക്സിന് പുറത്തുനിന്ന് യായാ ടൂറേ പായിച്ച ഇടംകാലന്‍ ഷോട്ടാണ് പാലസ് വലയില്‍ തറച്ചുകയറിയത്. പിന്നീട് സമനിലക്കായി സിറ്റി താരങ്ങള്‍ എതിര് ബോക്സിലേക്ക് ഇരച്ചുകയറിയെങ്കിലും ക്രിസ്റ്റല്‍ പാലസ് താരങ്ങള്‍ പ്രതിരോധമതില്‍ കെട്ടിയതോടെ അവയെല്ലാം വിഫലമാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: