വിജിത എന്ന വനിത വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് പഞ്ചായത്തിലെ ക്രമക്കേടുകളെ ചോദ്യംചെയ്തതിന് അവരെ പൊതുശല്യക്കാരിയാക്കി മുദ്രകുത്തിയ കഥ പുതിയതാണ്. ഇത് സ്ത്രീകള്‍ തലയുയര്‍ത്തി പുറത്തുവന്ന് വ്യക്തിത്വം തെളിയിക്കുന്ന, പ്രാഗല്ഭ്യം തെളിയിക്കുന്ന കാലഘട്ടമാണ്. സാധാരണ പശ്ചാത്തലത്തില്‍ ലൈംഗിക അപവാദത്തിനിരയായ സ്ത്രീ തലയില്‍ക്കൂടി മുണ്ടിട്ട് മുഖംമറച്ച് നടക്കുന്ന കാലവും അപ്രത്യക്ഷമായിയെന്ന് തെളിയിക്കുന്നത് സരിത മാധ്യമപ്രവര്‍ത്തകരെ നേരിട്ട രീതിയാണ്. മാധ്യമപ്രവര്‍ത്തകരുടെ മത്സരിച്ചുള്ള ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ പതറാതെ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ സരിത ശ്രമിച്ച കാഴ്ച കാണേണ്ടതുതന്നെയായിരുന്നു.
ഇന്ന് സ്ത്രീകള്‍ വ്യവസായരംഗത്തും തങ്ങളുടെ പ്രാല്ഭ്യം തെളിയിക്കുന്ന കാലമാണ്. മാധ്യമരംഗത്ത്, കലാരംഗത്ത്, ആതുരസേവനരംഗത്ത്, സാമൂഹ്യസേവനരംഗത്ത് എല്ലാം സ്ത്രീകള്‍ പ്രാഗല്ഭ്യം തെളിയിക്കുന്നു. ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ള 500 കമ്പനികളില്‍ മൂന്നിലേറെ കമ്പനികളിലും സ്ത്രീകള്‍ മേധാവികളാണ്. സ്ത്രീകള്‍ തീരുമാനങ്ങള്‍ എടുക്കാന്‍ അശക്തരാണെന്ന പൊതുധാരണയുണ്ട്. അവര്‍ ജനിച്ചത് കാലത്തെ എഴുന്നേറ്റ് മുറ്റമടിച്ച്, ചാണകവെള്ളം തളിച്ച്, ഭര്തൃശുശ്രൂഷചെയ്ത് മക്കളെ വളര്‍ത്താനാണ്, അല്ലാതെ മല്‍പ്പിടുത്ത മത്സരങ്ങളില്‍ പങ്കെടുക്കാനല്ല എന്നൊരു ശുംഭന് ദൃശ്യമാധ്യമത്തില്ക്കൂടി പറയാറുണ്ട്. പൂമുഖവാതിലില്‍ കുപ്പിയുമായെത്തുമ്പോള്‍ ഗ്ലാസുമായി നില്ക്കുന്ന ഭാര്യയെ പ്രതീക്ഷിക്കുന്ന പുരുഷന്മാരും മദ്യകേരളത്തിലുണ്ട്.
തൊഴില്‍രംഗത്ത് പുരുഷന്മാര്ക്ക് ലഭിക്കുന്ന അതേ അവസരം സ്ത്രീകള്‍ക്ക് ലഭിച്ചാല്‍ ഭാരതത്തിന്റെ ജിഡിപി 17 ട്രില്യണ്‍ ഡോളറാകുമെന്ന് ഒരു പഠനം പറയുന്നു. പക്ഷെ ഭാരതത്തില്‍ ബിസിനസ് മേഖലയില്‍ 15 ശതമാനം സ്ത്രീകള്‍ മാത്രമാണുള്ളത്. ഈവര്‍ഷത്തെ വനിതാദിനത്തോടനുബന്ധിച്ച് ഗ്രാന്റ് തോണ്ടണ് നടത്തിയ പഠനം പറയുന്നതും ഇന്ത്യന്‍ ബിസിനസ് രംഗം പുരുഷന്മാരുടെ കുത്തകയാണെന്നാണ്. മറ്റാരോ എഴുതിയ തിരക്കഥയിലെ കഥാപാത്രങ്ങളാവാതെ സ്വയം തിരക്കഥ-സംഭാഷണമെഴുതി ജീവിതം സംവിധാനംചെയ്യുന്ന വനിതാസംരംഭകരാണ് ശോഭ കോലിയും സുഷമ ശ്രീകണ്ഠത്തും ഡോ. ജാന്‍സി ജെയിംസും ഡോ. ലക്ഷ്മിനായരും എന്റെ സുഹൃത്തായ ബീന സെബാസ്റ്റിയനും മറ്റും.
ഗുജറാത്തിലെ ‘സേവ’ എന്ന സംഘടനയിലെ ഡോക്യുമെന്റേഷന് ഓഫീസറായിരുന്നു ശോഭ കോശി. വിദ്യാസമ്പന്നയല്ല, പക്ഷെ നല്ല ഫോട്ടോഗ്രാഫറായാണ് ‘സേവ’യുടെ ഭാഗമായത്. സ്ത്രീകള്‍ യഥാര്‍ത്ഥത്തില്‍ ഇന്ന് ഡബിള്‍റോള്‍ ചെയ്യുന്നവരായി മാറിയിരിക്കുന്നു. ജീവിതം പാതി ഒഴിഞ്ഞ ഗ്ലാസായി കാണരുത് എന്നാണ് പ്രസിദ്ധ വനിതാ പത്രപ്രവര്‍ത്തക ഉല്ബോധിപ്പിക്കാറ്. ലങ്കന്‍ കലാപം കത്തിക്കയറുന്നതിനിടെ എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരനെ ഇന്റര്‍വ്യൂ ചെയ്ത ധൈര്യശാലിയാണ് എന്റെ സഹപ്രവര്‍ത്തകയായിരുന്ന അനിതാപ്രതാപ്. പ്രവൃത്തികളിലൂടെ സമൂഹത്തിന് മാറ്റംവരുത്തണമെന്നാണ് അനിതയുടെ സന്ദേശം.
സ്ത്രീകള്‍ മികച്ച മേലധികാരികളാണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണ്. ഞാന്‍ കേരളത്തിലെ ആദ്യത്തെ വനിതാ റിപ്പോര്‍ട്ടറായിരുന്നു. റിപ്പോര്‍ട്ടിംഗ് മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. ഞാന്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ന്റെ കോട്ടയം ബ്യൂറോ ചീഫായി 15 പുരുഷന്മാരോടൊപ്പം ജോലിചെയ്ത് 20 അന്വേഷണാത്മക റിപ്പോര്‍ട്ടുകളും സ്കൂപ്പുകളും പുറത്തുകൊണ്ടുവന്നപ്പോള്‍ എന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് ”-She is the He Among us” എന്നായിരുന്നു. ‘ഹി’യെക്കാള്‍ മികച്ച പത്രപ്രവര്‍ത്തനമായിരുന്നു ഈ ‘ഷി’യുടെ ലക്ഷ്യം.
മികച്ച നേതൃത്വം വഹിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇഷ്ടമുള്ള രംഗം തെരഞ്ഞെടുക്കുക, കൃത്യമായ വിഷന്‍ ജോലിയെപ്പറ്റി ഉണ്ടാവുക, മികച്ച കഴിവുകള്‍ ഉപയോഗപ്പെടുത്തുക, ആത്മവിശ്വാസം വളര്‍ത്തുക, എല്ലാത്തിനുമുപരി നന്നായി അധ്വാനിക്കുക എന്നിവയാണ്. പക്ഷെ സ്ത്രീകള്‍ക്ക് വീടും ജോലിയും ബാലന്‍സ് ചെയ്തുപോകേണ്ടിവരുന്നു. ഭാര്യയെ അടുക്കളയില്‍ സഹായിച്ചാല്‍ പെണ്‍കോന്തനായി മുദ്രകുത്തപ്പെടുമെന്ന ഭീതിയും പുരുഷന്മാര്ക്കുണ്ട്.
സ്ത്രീകള്‍ Social potential ആണ്. സമൂഹത്തിന്റെ ഉന്നമനത്തില്‍ പങ്കാളികളാകാന്‍ ത്രാണിയുള്ളവര്‍. സ്വകാര്യജീവിതം സുരക്ഷിതമാക്കാന്‍ നല്ല അവസരങ്ങള്‍ ഉപേക്ഷിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. സ്ത്രീകള്‍ക്ക് സാമ്പത്തിക സാക്ഷരത കുറവാണെന്ന ധാരണ ഇന്നും സജീവമാണ്. ടാക്സ്, ഇന്‍കംടാക്സ് റിട്ടേണ്‍സ്, ലോസ് ആന്റ് പ്രോഫിറ്റ് എന്നീ പദങ്ങള്‍തന്നെ സ്ത്രീകളെ വിരട്ടുന്നു. സ്ത്രീകള്‍ പുരുഷന്മാരെക്കാള് ബുദ്ധിയുള്ളവരാണെങ്കില്പ്പോലും ഫിനാന്‍സിനെക്കുറിച്ച് പഠിക്കാന്‍ വൈമനസ്യം കാണിക്കുന്നു.
അറിയാത്ത കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കുന്നതിന് ലജ്ജിക്കേണ്ട കാര്യമില്ല. നിക്ഷേപം നടത്തുമ്പോഴും ബിസിനസ് ചെയ്യുമ്പോഴും വിദഗ്ധരുടെ ഉപദേശം അത്യാവശ്യമാണ്. സ്ത്രീകള്‍ അവരുടെ പ്രൊഫഷനും ഫാഷനും ഒരുമിച്ചുകൊണ്ടുപോകണം. അതിനാവശ്യം ടൈം മാനേജ്മെന്റ് ആണ്. ‘ചാറ്റര് ബോക്സു’കളാകുന്ന സ്ത്രീകള്‍ക്ക് സമയം എത്ര വിലപ്പെട്ടതാണെന്നറിയില്ല.
ബീന സെബാസ്റ്റ്യന്‍ ഒരു സോഷ്യല്‍ വര്‍ക്കര്‍ ആണ്.
പക്ഷേ അവരുടെ ‘സഖി’ എന്ന സംഘടന അനാഥമാകുന്ന, കളങ്കിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് അഭയംകൊടുത്ത് ക്യാരിബാഗുകള്‍, കടലാസ് പൂക്കള്‍ മുതലായവ ഉണ്ടാക്കാന്‍ പഠിപ്പിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിക്കൊടുക്കുന്നു. ദിവ്യ തോമസ് ‘ബോധിനി’ എന്ന സംഘടനയിലൂടെ സാമൂഹ്യ തിന്മകള്ക്കെതിരെ പോരാടുന്നു. റിന സാബിനും ഈ പെണ്‍കരുത്തിന്റെ പ്രതീകമാണ്. പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന കഞ്ചാവ്, കൊക്കെയ്ന്‍ മുതലായ ലഹരിമരുന്നുപയോഗത്തിനുമെതിരെ റിന പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഹോട്ടലില്‍ സംഘടിച്ച് ലഹരി ഉപയോഗിക്കുന്നതറിഞ്ഞ് എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നിശാന്തിനി അവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഷൈന്‍ ടോം ചാക്കോ എന്ന നടനു ലഹരിമരുന്നുപയോഗ കൂട്ടായ്മയിലേക്ക് ക്ഷണിച്ചതും സ്ത്രീകളായിരുന്നല്ലോ.
സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി, കുട്ടികളെയും ഭര്‍ത്താവിനെയും ശുശ്രൂഷിക്കുന്നത് തങ്ങളുടെ സാമൂഹിക സംഭാവനയ്ക്കുള്ള ശക്തിയെ പരിമിതപ്പെടുത്താതെയാകണം. പക്ഷേ ഇന്ന് ബന്ധങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നു എന്നത് നിരാകരിക്കാന്‍ വയ്യാത്ത യാഥാര്‍ത്ഥ്യമാണ്. ഇന്ന് കുടുംബകോടതികളില് വിവാഹമോചന കേസുകള്‍ വര്‍ധിക്കുന്നത് സ്ത്രീകളുടെ തന്പ്രമാണിത്തംകൊണ്ടാണ് എന്ന വ്യാഖ്യാനം വരുമ്പോഴും ഗാര്‍ഹിക പീഡനം എന്നത് സ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നമാണെന്ന സത്യം നിരാകരിക്കാനാവില്ല.
സമത്വം എന്ന ആശയം ഇന്നും സ്ത്രീകള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന ദൂരത്തല്ലെന്ന ഗ്രാന്റ് തോണ്ടണ് നടത്തിയ പഠനം സ്ഥിരീകരിക്കുന്നു. ബിസിനസ് രംഗത്തെ സിഇഒമാരും മാനേജിംഗ് ഡയറക്ടര്‍മാരും പുരുഷന്മാരാണ്. ഇതില്‍ മാറ്റംകാണുന്നുണ്ടെങ്കില് അത് സ്ഥാപനമേധാവിയ്ക്ക് പെണ്മക്കള് മാത്രം ഉണ്ടായതിനാലാണ്.
സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം നേടണം എന്ന തത്വം ഇന്ന് പുരുഷലോകവും ഉള്‍ക്കൊണ്ടുതുടങ്ങി. സ്വതന്ത്രചിന്തകരുടെ നാടായ അമേരിക്കയില്‍ അടുത്തവര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മുന്‍പന്തിയിലുള്ള പേര് ഹിലരി ക്ലിന്റന്റേതാണ്. സ്ത്രീകളെ ഒഴിവാക്കുകയോ പിന്നിലാക്കുകയോ ചെയ്യുന്ന രാജ്യങ്ങള്‍ ഒരിക്കലും പൂര്ണസാമ്പത്തികപുരോഗതി കൈവരിക്കില്ലെന്നും സ്ത്രീകള്‍ സ്വതന്ത്രയായാല്‍ സമൂഹവും സ്വതന്ത്രമാകും എന്നുമാണ് ഹിലരിയുടെ അഭിപ്രായം.
ഇന്ദിരാഗാന്ധി പ്രഗത്ഭയായ പ്രധാനമന്ത്രിയായിരുന്നല്ലോ. ‘she is the only man in the cabinet’ എന്ന് അക്കാലത്ത് ഒരു ചൊല്ലുപോലും ഉണ്ടായിരുന്നു. കേരളത്തിലെ ബിസിനസ് രംഗത്തും സ്ത്രീകളുടെ സാന്നിദ്ധ്യം പ്രകടമാണ്. വി-സ്റ്റാര്‍ ക്രിയേഷന്‍സ് സാരഥി ഷീല കൊച്ചൗസേഫ് വി-സ്റ്റാറിനോടൊപ്പം ഇന്ന് ഒരു ടെക്സ്റ്റൈല്‍ ഷോപ്പുകൂടി തുറന്നു. രണ്ടിനേയും പ്രഗല്ഭമായി കൊണ്ടുനടക്കുന്നു. സണ്‍റൈസ് ഹോസ്പിറ്റല്‍ എംഡി പര്‍വീണ്‍ ഹഫീസ് തുടങ്ങി ഒട്ടനവധി പേര് ഇന്ന് പ്രത്യക്ഷമായി രംഗത്തുണ്ട്. ഉയരങ്ങള്‍ കീഴടക്കിയ ഉള്‍ക്കരുത്തിന്റെ പ്രതീകങ്ങള്‍. ടീം വണ്‍ അഡ്വര്‍ടൈസിംഗ് ഏജന്‍സി എംഡി വിനോദിനി ഐസക് മണപ്പുറം ഫൈനാന്‍സ് എംഡി കൂടിയാണ്.
പാരമ്പര്യം സൃഷ്ടിച്ച ചില്ലുകൂടുകള്‍ തകര്‍ത്ത സ്ത്രീകള്‍ തങ്ങളുടെ റോള്‍ കൃത്യമായും പ്രാഗത്ഭ്യത്തോടെയും നിര്‍വഹിക്കുന്നു. അതേസമയം കുട്ടികളുടെ കാര്യത്തിലും അവര്‍ ശ്രദ്ധാലുക്കളാണ്. സ്ത്രീകള്‍ രണ്ടു ഭാരം ചുമക്കുന്നു എന്ന തിരിച്ചറിവ് നേടി പുരുഷന്മാര് അത് പങ്കിടാന്‍ തയ്യാറാകണം. കല്യാണം കഴിഞ്ഞാല്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ ഒതുങ്ങണം, പൂമുഖവാതില്ക്കല് പുഞ്ചിരി പൊഴിച്ചുവന്ന് എതിരേല്ക്കണം എന്നും മറ്റുമുളള സങ്കല്‍പ്പങ്ങള്‍ ഉപേക്ഷിച്ച് ഭാര്യമാരുടെ ശേഷി പൂര്‍ണമായി ഉപയോഗപ്പെടുത്തി കുടുംബത്തെയും സമൂഹത്തേയും ഉദ്ധരിക്കാനും അഭിവൃദ്ധിപ്പെടുത്താനും പുരുഷന് തയ്യാറാകണം. പുരുഷാധിപത്യം ഇനി പുറങ്കടലില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: