തിരുവനന്തപുരം: വേനല്‍ചൂടിലും മനസില്‍ കുളിരുപകര്‍ന്ന് കണിക്കൊന്നകള്‍ പൂത്തുലയുന്നു. പ്രകൃതിയെ പൊന്നണിയിച്ച് മഞ്ഞണി പൂക്കളുമായി കൊന്നമരം ദൃശ്യവിരുന്നൊരുക്കുമ്പോള്‍ വീണ്ടുമൊരു വിഷുക്കാലം കൂടി വരവായെന്ന് മലയാളികള്‍ തിരിച്ചറിയുന്നു. മീനമാസ സൂര്യന്റെ കനല്ക്കണ്ണുകള്ക്കും പിടികൊടുക്കാതെ നാട്ടിന്‍പുറങ്ങളില്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് കൊന്നമരങ്ങള്‍.
വിഷുക്കണി ഒരുക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്ത പുഷ്പമാണ് കൊന്നപ്പൂവ്. കേരളത്തിന്റെ ദേശീയപുഷ്പം. മീനമാസം തുടങ്ങുമ്പോള്‍ പൂത്തുതുടങ്ങുന്ന കൊന്നകള്‍ ഇക്കുറി കുംഭം പകുതിയോടെ പൂവ് ചൂടി. മലയാളികള്‍ ഐശ്വര്യത്തിന്റെ പ്രതീകമായി കാണുന്ന കണിക്കൊന്നയ്ക്ക് ആയുര്‍വേദ വിധിയില്‍ സിദ്ധൗഷധത്തിന്റെ പെരുമകൂടി കല്പ്പിച്ചു നല്കിയിരിക്കുന്നു. കൊന്നയുടെ വേരും തടിയും പൂവും കായുമെല്ലാം ഔഷധഗുണങ്ങളാല്‍ സമൃദ്ധമത്രെ. കടക്കൊന്ന, കണിക്കൊന്ന, മണിക്കൊന്ന, ചെറുകൊന്ന ഇങ്ങനെ നാലുതരം കൊന്നകളുണ്ട്. ഇലകൊഴിയും കാടുകളിലും നാട്ടിന്‍പുറങ്ങളിലും അന്തരീക്ഷത്തെ വര്‍ണശബളമാക്കി കൊന്നമരം മഞ്ഞണിയുമ്പോള്‍ മലയാളികള്‍ വിഷുക്കണിയൊരുക്കി മേടത്തെ വരവേല്‍ക്കും.
കൊന്നയുടെ വേരിലും തൊലിയിലും പത്തുമുതല്‍ പതിനാലുശതമാനം വരെ ടാനിനും ബാഷ്പശില തൈലവും അടങ്ങിയിരിക്കുന്നു. കൊന്നയുടെ വിത്തുകള്‍ പൊതിഞ്ഞ് സംരക്ഷിക്കുന്ന മജ്ജയില്‍ മ്യൂസിലേജ്, പെക്റ്റിന്‍ എന്നീ ഔഷധമൂലകങ്ങളും ഒളിഞ്ഞിരിക്കുന്നുവെന്ന് ആയുര്‍വേദവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ രാസഘടകങ്ങള്‍ അടങ്ങിയ കൊന്നമരങ്ങള്‍ മനുഷ്യനിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും അത്യുത്തമമാണ്.
ചര്‍മ്മരോഗങ്ങള്‍ക്ക് കൊന്നയുടെ തോല് ചെത്തിയെടുത്ത് കഷായം ഉണ്ടാക്കി സേവിക്കുന്നത് ഉത്തമമാണ്. മരപ്പട്ട അരച്ച് എണ്ണയുണ്ടാക്കി പുറത്ത് പുരട്ടുന്നതും ചര്‍മ്മരോഗത്തിന് ശമനമുണ്ടാകും. കൊന്നക്കായ കുരുകളുടെ മാംസളഭാഗം പഞ്ചസാര ചേര്‍ത്ത് പാലില്‍ കാച്ചി സേവിക്കുന്നത് മലബന്ധവും വയറുവേദനയും അകറ്റുമെന്ന് ആയുര്‍വേദ ആചാര്യന്മാര് സാക്ഷ്യപ്പെടുത്തുന്നു. കൊന്നത്തടി, ത്രിഫലത്തോട്, മുന്തിരി, ചന്ദനത്തടി ഇവ സമം ചേര്‍ത്ത് കഷായം ഉണ്ടാക്കി വിധിപ്രകാരം സേവിച്ചാല്‍ മൂത്രസംബന്ധമായ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും. രക്തശുദ്ധിക്കും വാതം, പിത്തം, കഫം എന്നിവയ്ക്കും കൊന്ന ഫലപ്രദമാണ്.
സംസ്കൃതത്തില്‍ അരഗ്വധം എന്ന് വേരുള്ള കണിക്കൊന്നയുടെ ശാസ്ത്രീയനാമം കാഷ്യു ഫിസ്റ്റുലലിന് എന്നാണ്. ഭാരതം രാജവൃക്ഷമെന്നു വാഴ്ത്തുന്ന കണിക്കൊന്ന അലങ്കാര സസ്യം കൂടിയാണ്. മഞ്ഞച്ചേല ചുറ്റിയ കൃഷ്ണഭഗവാന്റെ രൂപത്തിനു മുന്നില്‍ ഫലമൂലാദികള്‍ക്കൊപ്പം മലയാളികള്‍ കണിയൊരുക്കാന്‍ കൊന്നപ്പൂവുകൂടി ചേര്‍ത്തു വയ്ക്കുന്നതോടെ വിഷു ആഘോഷമാകുന്നു. കടുത്ത വേനലിലും പതിവുതെറ്റാതെ കൊന്നമരങ്ങള്‍ പൂത്തുനില്ക്കുന്നു. വിഷുകഴിഞ്ഞാല്‍ മലയാളികള്‍ മനഃപ്പൂര്‍വം മറക്കുന്ന മഹാവൃക്ഷം കൂടിയാണ് കണിക്കൊന്നകള്‍. ഇവയിലെ അപൂര്‍വ ഔഷധഗുണം ഓര്‍ത്തെങ്കിലും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: