തിരുവനന്തപുരം: പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കി. പി.സി.ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പുറത്താക്കല്‍ തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് പിന്‍വലിക്കണമെന്നുമുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
മുന്നണി മര്യാദ അനുസരിച്ച് ഘടകകക്ഷി പാര്‍ട്ടിക്ക് അവരുടെ അംഗത്തെ പിന്‍വലിക്കാനുള്ള അവകാശമുണ്ട്. ഇക്കാര്യം അംഗീകരിക്കുക മാത്രമാണ് ചെയ്യാനുള്ളത്. പ്രശ്നത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ അവസാനവട്ട ശ്രമം നടത്തിയെങ്കിലും നടന്നില്ല. ജോര്‍ജിന്റെ കാര്യത്തില്‍ സ്വഭാവിക തീരുമാനം മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ജോര്‍ജുമായി കൂടിക്കാഴ്ച നടന്നത്. രണ്ടു മണിക്കൂറിലേറെ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ തീരുമാനമാകാതെ വന്നതോടെയാണ് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കിയതായി മുഖ്യമന്ത്രി അറിയിച്ചത്.
എന്നാല്‍ കള്ളനെവേണോ വെള്ളനെവേണോയെന്ന് യുഡിഎഫിന് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പി.സി.ജോര്‍ജ് പറഞ്ഞു. മാണി എന്നെകൊല്ലാന്‍ നില്‍ക്കുകയാണ്. എനിക്ക് ചാകാന്‍ മനസുമില്ല. മാണിയുമായുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് വിശദമായ കത്ത് അടുത്ത ദിവസം മുഖ്യമന്ത്രിക്ക് നല്‍കും. തന്നെ പുറത്താക്കിയാല്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഏപ്രില്‍ ഒമ്പതിന് പൊതുയോഗം വിളിച്ച് ജനങ്ങളോട് വിശദീകരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. എന്നെ ചവുട്ടിയാല്‍ ചവുട്ടുന്നവന്റെ കാലെ പിടിച്ച് നിലത്തടിക്കുമെന്നും ജോര്‍ജ് ഭീഷണിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: