സന: ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ നിന്നും ഏഴുനൂറ് ഭാരതീയരെ കൂടി ഇന്ന് രക്ഷപ്പെടുത്തി. നൂറ് പേരെ അല്‍ ഹുദൈദാ തുറമുഖത്ത് നിന്ന് ഐഎന്‍എസ് ടര്‍ക്കിഷ് കപ്പലും ശേഷിച്ചവരെ എയര്‍ ഇന്ത്യ വിമാനത്തിലുമാണ് നാട്ടിലെത്തിച്ചത്. ഇതോടെ നാലായിരം ഭാരതീയരെയാണ് യെമനില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തിയത്.
ഭാരതം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ യെമനില്‍ നടപ്പാക്കിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് നേരിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. അതേസമയം ആകാശ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം ഇന്നത്തോടെ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കപ്പല്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്നും നടത്തും.
എന്നാല്‍ തിരിച്ചുപോരാന്‍ തയാറുള്ള ആയിരത്തോളം പേര് കൂടി യമനില്‍ അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളിലായി കഴിയുന്ന ഇവരെ ഭാരതത്തിലെത്തിക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. ഇതേസമയം യമന്‍ – സൗദി അതിര്‍ത്തി പ്രദേശമായ സാദയിലെ അല്‍സലാം ആശുപത്രിയിലുള്ള 86 ഭാരതീയരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
അതിനിടെ, പാക്കിസ്ഥാന് നാവിക സേന, യെമനിലെ തെക്ക് കിഴക്കന്‍ പട്ടണമായ മുക്കല്ലായില് നിന്ന് രക്ഷപ്പെടുത്തിയ പതിനൊന്ന് ഭാരതീയര്‍ കറാച്ചിയില്‍ എത്തിയിട്ടുണ്ട്. അവര്‍ ഇന്ന് തന്നെ അതിര്‍ത്തി വഴി ഭാരതത്തിലേക്ക് മടങ്ങും. അമേരിക്ക, ബംഗ്ലാദേശ്, ഇറാക്ക് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ ഭാരത സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: