തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ നുണപരിശോധന വേണമെന്ന് വിജിലന്‍സ്. നാല് ബാറുടമകളുടെ നുണപരിശോധനക്ക് അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചു.
ബാറുടമകള്‍ മെയ് നാലിനകം നിലപാട് അറിയിക്കണമെന്ന് കാണിച്ച് ബാറുടമകള്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി, സെക്രട്ടറി ധനേഷ്, വൈസ് പ്രസിഡന്റ് കൃഷ്ണദാസ് പോളക്കുളം, ബാറുടമ ജോണ്‍ കല്ലാട്ട്, ശ്രീവത്സന്‍ എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ വിജിലന്‍സ് അനുമതി തേടിയത്.
ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്, മാണി കോഴ വാങ്ങിയതായി ആരോപണം ഉന്നയിച്ചെങ്കിലും മറ്റുള്ളവര്‍ ആരും തന്നെ അതിനെ അനുകൂലിച്ച് മൊഴി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധന ആവശ്യപ്പെടാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
ശ്രീവത്സന്റെ ബന്ധുവിന്റെ വീട്ടില്‍ പണം സൂക്ഷിക്കുകയും മന്ത്രി മാണി വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു പണം കൈമാറിയതെന്നും ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ശ്രീവത്സനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: