ന്യൂദല്‍ഹി: പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ദല്‍ഹിയില്‍ നിരോധിച്ചു. ദേശീയ ഹരിത ട്രിബ്യൂണലാണ് പഴയ വാഹനങ്ങള്‍ രാജ്യതലസ്ഥാനത്തെ റോഡുകളില്‍ നിന്നും ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. ദല്‍ഹിയിലെ വായുമലിനീകരണ തോത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തിയതിന്റെ പിന്നാലെയാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം.
ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്ത്രകുമാറാണ് വിധി പുറപ്പെടുവിച്ചത്. ഡെന്മാര്ക്ക്, ബ്രസീല്‍, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ മാതൃകയില്‍ ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കണമെന്നും സ്വതന്ത്രകുമാര്‍ നിര്‍ദ്ദേശിച്ചു.
വളരെ ഉയര്‍ന്ന നികുതി ചുമത്തി ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതി മറ്റു രാജ്യങ്ങള്‍ നടപ്പാക്കുന്നതായി ഹരിത ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. കുട്ടികളിലുള്‍പ്പെടെ മാരകമായ രീതിയില്‍ വായുമലിനീകരണം ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ പഴയ ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും പിന്‍വലിക്കപ്പെടണമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. ദല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പ്രധാന കാരണക്കാരന്‍ ഡീസലാണെന്നും സ്വതന്ത്രകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: