പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഭരണത്തില്‍ കീഴിലുണ്ടായ വ്യാവസായിക വളര്‍ച്ച മുസ്ലിം സമൂഹത്തിന്റെകൂടി വോട്ടുകള്‍ ബിജെപിക്ക് നേടിക്കൊടുത്തിരുന്നു. ആരോടും പ്രീണനമില്ല എല്ലാവര്ക്കും നീതി എന്നതാണ് ജനസംഘത്തിന്റെ കാലം മുതലുള്ള നയം.
ബിജെപി രൂപംകൊണ്ടതിനുശേഷവും ഇതില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. ഇതിനനുസൃതമായാണ് മുസ്ലിം ജനവിഭാഗത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിരിക്കുന്നത്. മുസ്ലിം നേതാക്കളുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുസ്ലിം പിന്നോക്കാവസ്ഥയ്ക്ക് മാറ്റംവരുത്തുമെന്ന ഉറപ്പ് പ്രധാനമന്ത്രി മോദി നല്‍കിയത്. നരേന്ദ്ര മോദി ഭരണത്തിലേറിയശേഷം വളരെയധികം പദ്ധതികള്‍ പ്രഖ്യാപിച്ചു.
ടാബ്ലറ്റ് ട്രെയിന്‍ പദ്ധതി, ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി, മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. ഇപ്പോള്‍ മുദ്ര പദ്ധതിയും ആരംഭിച്ചിരിക്കുന്നു. അന്ധര്‍ക്ക് ബ്രെയിന്‍ പരിശീലനം മൊബൈല്‍ ആപ്പില്‍ നല്കുവാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ച ‘സ്കാം ഇന്ത്യ’യെ ‘സ്കില്‍സ് ഇന്ത്യ’ ആക്കാനും കോ ഓപ്പറേറ്റീവ് ഫെഡറലിസം കൊണ്ടുവരാനും നരേന്ദ്രമോദി തയ്യാറെടുക്കുകയാണ്. അഴിമതിയുടെ കൂത്തരങ്ങായിരുന്നു യുപിഎ ഭരണമെങ്കില്‍ മോദിസര്‍ക്കാരിനെതിരെ ഇതുവരെ ഒരൊറ്റ അഴിമതിയാരോപണംപോലും ഉയര്‍ന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മുസ്ലിം സമുദായത്തിന് പ്രധാനമന്ത്രി നീട്ടിയിരിക്കുന്ന സഹായഹസ്തം വലിയൊരു തുടക്കമാണ്. ഇത് പ്രീണനമല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് മോദി ഭരണത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. മുസ്ലിം സമൂഹത്തിന്റെ പുരോഗതിയും സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണെന്ന് മോദിയുടെ ഈ പ്രഖ്യാപനം തെളിയിക്കുന്നു. ഇതിന് അദ്ദേഹം തന്റേതായ വിശദീകരണവും നല്‍കുന്നുണ്ട്.
ഭരണശരീരത്തില് ഏതെങ്കിലും ഒരു അവയവം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആ ശരീരം ക്ഷീണിതമായിരിക്കും. അതുകൊണ്ടുതന്നെ മുസ്ലിം സാമൂഹ്യപുരോഗതി ഭാരതത്തിന്റെ പുരോഗതിയ്ക്ക് ആവശ്യമാണ്. രാഷ്ട്രീയപ്രതിയോഗികള്‍ സൃഷ്ടിച്ച തെറ്റിദ്ധാരണയില്‍പ്പെട്ട് ബിജെപിയോട് മുസ്ലിംസമൂഹം പുലര്‍ത്തുന്ന ശത്രുതാ മനോഭാവം മാറ്റിയെടുത്ത് അവരെ പുരോഗതിയിലേയ്ക്ക് നയിക്കാനാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്.
ഇതിനായി മുസ്ലിം സംരംഭകര്‍ക്കും അദ്ദേഹം സഹായം വാഗ്ദാനം ചെയ്യുന്നു. ഭാരതത്തില്‍ 18 കോടി മുസ്ലിങ്ങളാണുള്ളത്. അതായത് ജനസംഖ്യയുടെ 15 ശതമാനം. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായാല്‍ അത് ഭാരതജനതയുടെ പൊതുവായ നേട്ടമാകുമെന്ന് നരേന്ദ്രമോദി കരുതുന്നു. അതുകൊണ്ടുതന്നെ മുസ്ലിംശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുമെന്നും അവരുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കവസ്ഥയ്ക്കു മാറ്റംവരുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു.
മുസ്ലിംസമൂഹം മുഖ്യധാരയിലായാല്‍ രാഷ്ട്രനിര്‍മാണത്തില്‍ യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിക്കും. മുസ്ലിംവിഭാഗത്തിലെ എല്ലാവര്ക്കും പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
മുസ്ലിം പള്ളികള്‍, മദ്രസ്സകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നുപറഞ്ഞ പ്രധാനമന്ത്രി വഖഫ് സ്വത്തുകളുടെ പ്രശ്നപരിഹാവും വാഗ്ദാനം ചെയ്തു. ഭാരതത്തില്‍ ഇപ്പോഴും അവിടവിടെ പൊട്ടിപ്പുറപ്പെടുന്ന ഭീകരാക്രമണങ്ങളേയും മുസ്ലിം സമുദായത്തെ മുഖ്യധാരയിലെത്തിച്ച് നേരിടാനാകും. മുസ്ലിം പ്രീണനമല്ല, മറിച്ച് അവരുടെ ശാക്തീകരണമാണ് തന്റെ ലക്ഷ്യമെന്ന് നരേന്ദ്രമോദി വിശദീകരിച്ചു.
ഗുജറാത്തില്‍ കലാപത്തിനുശേഷവും നരേന്ദ്രമോദിക്ക് വ്യവസായ സംരംഭകരുടെ പിന്തുണ ലഭിച്ചിരുന്നു.സംരംഭകത്വം വര്‍ധിപ്പിച്ച്, പുരോഗതിയാര്ജിച്ച് പൗരസമൂഹമായി മാറിയാല്‍ ഭാരതം ലോകഭൂപടത്തില്‍ ഒന്നാമതാകും എന്നുറപ്പാണ്. അതിലേക്കുള്ള കാല്‍വെയ്പ്പ് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ നടത്തുന്നത്. ‘മുസ്ലിംവിരുദ്ധ’നായ നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങളുടെ തലയില്‍ ഇടിത്തീ വീഴുമെന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ ഇളിഭ്യരായിരിക്കുകയാണ്.
ഭാവാത്മകമായ സമീപനത്തിലൂടെ വികസനത്തിന്റെ പാത വെട്ടിത്തുറന്ന് ന്യൂനപക്ഷങ്ങളെയും ദേശീയധാരയില്‍ അണിനിരത്താനുള്ള ആത്മാര്‍ത്ഥമായ ്രശമമാണ് നരേന്ദ്ര മോദി നടത്തുന്നത്. ഭരണത്തിലേറി മാസങ്ങള്‍ക്കകംതന്നെ ഇക്കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന്റെ തെളിവുകൂടിയാണ് ദല്‍ഹിയില്‍ മുസ്ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: