ചെന്നൈ: ഐപിഎല്‍ എട്ടാം പതിപ്പില്‍ ഇന്ന് രണ്ടാം അങ്കം. രണ്ട് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്സും കിരീടം ഇതുവരെ കിട്ടാക്കനിയായ ദല്‍ഹി ഡെയര്‍ ഡെവിള്‍സുമാണ് ഇന്നത്തെ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. രാത്രി എട്ടിന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. തുടര്‍ച്ചയായ നാല് തവണയടക്കം അഞ്ച് പ്രാവശ്യമാണ് ചെന്നൈ ഫൈനലില്‍ കളിച്ചത്. രണ്ട് തവണ ജേതാക്കളായി. 2010, 2011 വര്‍ഷങ്ങളിലായിരുന്നു ധോണിപ്പടയുടെ കിരീടധാരണം. 2008ലെ ആദ്യ ഐപിഎല്ലിലും പിന്നീട് 2012, 13 വര്‍ഷങ്ങളിലും റണ്ണേഴ്സപ്പായി. 2014ലെ കഴിഞ്ഞ ഐപിഎല്ലില്‍ മൂന്നാം സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്.
രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടവും ധോണിയുടെ നായകത്വത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് നേടി. ഇത്തവണയും നായകന് മിസ്റ്റര്‍ കൂള്‍ ധോണി തന്നെയാണ്.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ സ്വന്താമാക്കാന്‍ കഴിയാത്ത കിരീടം ലക്ഷ്യമിട്ടാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇത്തവണ കളത്തിലിറങ്ങുന്നത്. രണ്ട് തവണ സെമിഫൈനലില്‍ കളിച്ചതും ഒരിക്കല്‍ പ്ലേ ഓഫില്‍ കളിച്ചതുമാണ് ദല്‍ഹിയുടെ മികച്ച നേട്ടം.
ആദ്യ രണ്ട് സീസണുകളില്‍ സെമിയില്‍ കളിച്ചെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 2010, 11 സീസണില്‍ അഞ്ചാം സ്ഥാനത്തും പത്താം സ്ഥാനത്തുമായാണ് ദല്‍ഹി ഫിനിഷ് ചെയ്തത്. 2012-ല്‍ പ്ലേ ഓഫില്‍ കളിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ വീണ്ടും ദയനീയമായിരുന്നു ദല്‍ഹിയുടെ പ്രകടനം. 2013-ല്‍ ഒമ്പതും കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തുമാണ് അവര്‍ ഫിനിഷ് ചെയ്തത്.
ദക്ഷിണാഫ്രിക്കന്‍ താരം ജെ.പി. ഡുമ്നി നയിക്കുന്ന ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ സൂപ്പര്‍താരം യുവരാജ് സിംഗാണ്. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ 16 കോടി രൂപയ്ക്കാണ് യുവിയെ ദല്‍ഹി സ്വന്തം നിരയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം 14 കോടി രൂപയ്ക്കായിരുന്നു യുവിയെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്.
ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസിനെ 7.5 കോടിരൂപ മുടക്കിയും ദല്‍ഹി സ്വന്തം പാളയത്തിലെത്തിച്ചു. ;എന്നാല്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ മാത്യൂസിന്റെ സേവനം ദല്‍ഹിക്ക് ലഭിക്കില്ല. സുരക്ഷാ പ്രശ്നങ്ങളാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ചെന്നൈയില്‍ കളിക്കാന്‍ അനുവാദമില്ല. കഴിഞ്ഞ ദിവസംചെന്നൈയിലെത്തിയ ടീമിനൊപ്പം ആഞ്ചലോ മാത്യൂസ് വന്നിട്ടില്ല.
യുവിക്കും മാത്യൂസിനും പുറമെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക്, ലെഗ് സ്പിന്നര്‍ ഇമ്രാന് താഹിര്‍, ഫാസ്റ്റ് ബൗളര്‍ ആല്‍ബി മോര്‍ക്കല്‍, ഓസീസ് താരം നഥാന്‍ കള്‍ട്ടര്‍ നീല്‍, ഇന്ത്യന്‍ വംശജനും ഓസീസ് താരവുമായ ഗുരിന്ദര്‍ സന്ധു എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ സഹീര്ഖാന്, മുഹമ്മദ് ഷാമി, അമിത് മിശ്ര, കേദാര്‍ ജാദവ്, മനോജ് തിവാരി, സൗരഭ് തിവാരി, മയാങ്ക് അഗര്‍വാള്‍, ജയദേവ് ഉനദ്കത് തുടങ്ങിയവരാണ് ദല്‍ഹിയുടെ പ്രധാന പോരാളികള്‍.
ഏത് പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നില്‍ നിന്ന് ടീമിനെ നയിക്കുന്ന മഹേന്ദ്രസിംഗ് ധോണിതന്നെയാണ് ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ കരുത്ത്. ധോണിക്കൊപ്പം ഇക്കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ ഫൈനലിലേക്ക് നയിച്ച ബ്രണ്ടന്‍ മക്കല്ലം, മാറ്റ് ഹെന്റി, ദക്ഷിണാഫ്രിക്കന്‍ താരം ഡുപ്ലെസിസ്, കെയ്ല്‍ അബോട്ട്, ഓസീസ് താരം മൈക്ക് ഹസ്സി, വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ, ഡ്വെയ്ന്‍ സ്മിത്ത്, സാമുവല്‍ ബദ്രി തുടങ്ങിയ വിദേശ താരങ്ങളും സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, മിഥുന് മന്‍ഹാസ്, ബാബാ അപരാജിത്ത്, ഇര്ഫാന് പഠാന് ഈശ്വര്‍ പാണ്ഡെ, മോഹിത് ശര്‍മ്മ, ആശിഷ് നെഹ്റ തുടങ്ങിയ ദേശീയതാരങ്ങളും ഉള്‍പ്പെടുമ്പോള്‍ ചെന്നൈയുടെ കരുത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും വിജയം ധോണിപ്പടക്കായിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണില്‍ ആകെ കളിച്ച 14 കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ദല്‍ഹിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 12 എണ്ണത്തിലും പരാജയപ്പെട്ടു. ഇത്തവണ സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തി ഇൗ ക്ഷീണം തീര്‍ക്കാനുറച്ചാണ് ദല്‍ഹി കച്ചമുറുക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈയെ തകര്‍ത്ത് തുടക്കം കുറിക്കാന്‍ ദല്‍ഹി ഒരുങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ വിജയമാവര്ത്തിക്കാനായിരിക്കും ചെന്നൈ സൂപ്പര്കിംഗ്സിന്റെയും ധോണിയും ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: