തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക, മോട്ടോര്‍, തീരദേശ മത്സ്യത്തൊഴിലാളി യൂണിയനുകള്‍ സംഘടിപ്പിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം. കെഎസ്ആര്‍ടിസി എല്ലാ ജില്ലകളിലും ഭാഗികമായി സര്‍വീസ് നടത്തി. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവയെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. തീവണ്ടി ഗതാഗതത്തിനും തടസ്സമുണ്ടായില്ല. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകള്‍ തീരദേശ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു. റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി ഹര്‍ത്താലില്‍ പങ്കുചേര്‍ന്നത്.
ഇടതുതൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഹര്‍ത്താലനുകൂലികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയായിരുന്നു ഹര്‍ത്താലെങ്കിലും രാവിലെ മുതല്ക്കു തന്നെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ ബസ് തടയാന്‍ ശ്രമമുണ്ടായെങ്കിലും നടന്നില്ല. കടകമ്പോളങ്ങളില്‍ പലതും തുറന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ സര്‍വകലാശാലകള്‍ ഇന്നലെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: