ദിലീപനും സുദക്ഷിണയും ധര്‍മ്മ ശാസ്ത്രവിധി പ്രകാരമുളള അനുഷ്ഠാനങ്ങളെല്ലാം മുറപ്രകാരം നിര്‍വഹിച്ച് ജീവിച്ചുപോന്നൂ. അങ്ങിനെയിരിക്കുമ്പോള്‍ സുദക്ഷിണ ഗര്‍ഭം ധരിച്ചു. ഈ വാര്‍ത്ത രാജാവിനും പ്രജകള്‍ക്കും ഒരു പോലെ ആനന്ദപ്രദമായിരുന്നു. രാജ്ഞിയുടെ ഏതാഗ്രഹമാണ് നിറവേറ്റപ്പെടേണ്ടത് എന്നറിയാതെ രാജാവ് കുഴങ്ങി.
രാജാവ് പത്നിയെ ഐശ്വര്യം, തേജസ്സ്, പരിശുദ്ധി എന്നിവയുടെ ഇരിപ്പിടമായി ബഹുമാനിച്ചു. അതിനെ യഥാകാലം പുംസവനം (രണ്ടാം മാസത്തിലോ മൂന്നാം മാസത്തിലോ) അനവലോഭനം (നാലാം മാസത്തില്‍) സീമന്തോന്നയനം (ആറിലോ അല്ലെങ്കില്‍ എട്ടാം മാസത്തിലേ) എന്നീ ഗര്‍ഭ സംസ്കാരങ്ങള്‍ യഥാക്രമം സാഘോഷം നടത്തി.
ബാലചികിത്സാ വിദഗ്ധരും, വിശ്വസ്തരുമായ വൈദ്യന്മാരുടെ ഗര്‍ഭരക്ഷാ ചികിത്സയില്‍ സേവിതയായ രാജ്ഞിയെ കണ്ട് രാജാവ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആനന്ദാവസ്ഥയില്‍ എത്തിച്ചേര്‍ന്നു. സമയമായപ്പോള്‍ ശചീതുല്യയായ സുദക്ഷിണ പഞ്ചഗ്രഹങ്ങള്‍ ഉച്ചസ്ഥായിയില്‍ ഭാഗ്യസമ്പത്ത് സൂചിപ്പിക്കുന്ന, ത്രിസാധനാ ശക്തിയോടുകൂടിയ (പ്രഭാശക്തി, ഉത്സാഹശക്തി, മന്ത്രശക്തി) പുത്രനെ പ്രസവിച്ചു. ഉണ്ണി പിറന്ന വിവരം അറിയിക്കാന്‍ വന്ന അന്ത:പുരവാസികളായ പരിജനങ്ങള്ക്ക് ഛത്രചാമരങ്ങളൊഴികെ എല്ലാം രാജാവ് വാരിക്കോരി സമ്മാനിച്ചു.
വസിഷ്ഠമഹര്‍ഷി തപോബലംകൊണ്ട് ഈ കുമാര ജനനം സ്വയം അറിഞ്ഞുവന്നു. കുട്ടിയുടെ ജാതകര്‍മം മുതലായവയെല്ലാം അദ്ദേഹം നിര്‍വഹിച്ചു. കുഞ്ഞിന് രഘു എന്നു നാമകരണം ചെയ്തു. ബുദ്ധികൊണ്ട് ശാസ്ത്രങ്ങളിലും പരാക്രമം കൊണ്ട് ശത്രുസംഹാരത്തിലും മികച്ചുനില്‍ക്കുമെന്ന് ഉദ്ദേശിച്ചാണ് രഘു എന്ന് പേര് വെച്ചത്. മാതാപിതാക്കളുടെ ലാളനകള്‍ക്കും പൗരാവലിയുടെ പ്രതീക്ഷകള്‍ക്കും യോജിച്ചമട്ടില്‍ രഘു വളരുവാന്‍ തുടങ്ങി.
സമയക്രമമനുസരിച്ച് തന്നെ നിഷ്ക്രമണം, അന്നപ്രാശം, ചൗളം എന്നിവ ശാസ്ത്രാചാരപ്രകാരം തന്നെ നടത്തി.
വിദ്യാഭ്യാസത്തിനുളള കാലമായപ്പോള്‍ അതാതു വിദ്യകളില്‍ നൈപുണ്യം നേടിയ ഗുരുക്കന്മാരുടെ കീഴില്‍ രഘു വിദ്യകളഭ്യസിക്കുവാന് തുടങ്ങി. അസാമാന്യ ബുദ്ധിമാനായിരുന്ന ആ ബാലന് അചിരേണ എല്ലാ വിദ്യകളിലും നൈപുണ്യം നേടി പിതാവില്‍ നിന്നു തന്നെ പല ദിവ്യാസ്ത്രങ്ങളും അദ്ദേഹം വശത്താക്കി. തന്റെ മകന് വിദ്യകളിലെല്ലാം സമര്ത്ഥനായിരിക്കുന്നു എന്നുകണ്ട്; ദിലീപന് അത്യധികം സന്തോഷിക്കുകയും ചെയ്തു. അങ്ങിനെ ഒരു ശുഭ മുഹൂര്‍ത്തത്തില്‍ രഘുവിനെ യൂവരാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു.
ബാലനായ പുത്രനെ യാഗാശ്വത്തിന്റെ രക്ഷകനായി നിയോഗിച്ചിട്ട് ദിലീപന് തൊണ്ണൂറ്റൊമ്പത് അശ്വമേധയാഗം നിര്‍ബാധം നടത്തി. നൂറാമത്തെയാഗത്തിനായി അഴിച്ചുവിട്ട കുതിരയെ ഇന്ദ്രന് വേഷം മാറി വന്ന് അപഹരിച്ചു. കുതിരയെ കാണാതെ രഘുവും സൈന്യവും അമ്പരന്ന് നില്‍പ്പായി. ആ സമയത്ത് വസിഷ്ഠധേനുവായ നന്ദിനി അവരുടെ മുന്നില്‍ യദൃച്ഛയാ വന്നു ചേര്‍ന്നു.
ഒരു പക്ഷേ ദിലീപന് അനന്തകീര്ത്തിയായ തനയനെ വാഗ്ദാനം ചെയ്ത നന്ദിനി; ആ തനയനു നേരിട്ട കീര്‍ത്തി ഭംഗത്തെ തടയാനായി അവിടെ വന്നു ചേര്‍ന്നതാകാം. സത്തുക്കളില്‍ മുമ്പനായ രഘു നന്ദിനിയുടെ ഉടലില്‍ നിന്നൊഴുകിയ പാവനമായ ജലം കൊണ്ട് (മൂത്രം) കണ്ണുകഴുകിയപ്പോള് ഇന്ദ്രിയാതീതങ്ങളായ വസ്തുക്കളില്‍ പോലും കാഴ്ച ചെല്ലുന്നതായി ഭവിച്ചു. തന്റെ കണ്ണുകള്‍ക്ക് ഒരു പ്രത്യേക ശക്തി കൈവന്നതുപോലെ രഘുവിനു തോന്നി.
പച്ച നിറത്തിലുള്ള കുതിരകളേയും ശരീരത്തില്‍ നിറയെ കണ്ണുകളും കണ്ടപ്പോള്‍ ആള് ഇന്ദ്രനാണെന്ന് രഘുവിന് മനസ്സിലായി. ഇന്ദ്രന് യാഗാശ്വത്തെ അപഹരിച്ചു കൊണ്ടു പോകുന്ന കാഴ്ചയും ഈ അവസരത്തില്‍ അദ്ദേഹം കണ്ടു. ഉടനെ ഗംഭീരമായ സ്വരത്തില്‍ അദ്ദേഹം ഇന്ദ്രനോട് വിളിച്ചു പറഞ്ഞു.
”അല്ലയോ ദേവേന്ദ്രാ യജ്ഞം സാംശീകരിക്കുന്നതില്‍ അങ്ങ് ഒന്നാമനാണല്ലോ? അങ്ങിനെയുള്ള അങ്ങ് യാഗദീക്ഷയിലിരിക്കുന്ന എന്റെ പിതാവിന്റെ സംരംഭം മുടക്കുവാന്‍ ശ്രമിക്കുന്നതെന്തിനാണ്. യാഗത്തെ മുടക്കുന്നവരെ നിലക്കു നിര്‍ത്തേണ്ടവനാണ് അങ്ങ് അതുകൊണ്ട് യജ്ഞത്തിന്റെ മുഖ്യാംശമായ അശ്വത്തെ വിട്ടു തന്നാലും.”
രഘുവിന്റെ പ്രൗഢഗംഭീരമായ വാക്കുകള്‍ കേട്ട് താന്‍ കണ്ടുപിടിക്കപ്പെട്ടതിലുളള വിസ്മയത്തോടെ തേര് പിന്തിരിച്ച് ദേവേന്ദ്രന് മറുപടി പറഞ്ഞു.
”രാജകുമാരാ നീ പറഞ്ഞതൊക്കേയും ശരിതന്നെയാണ് പക്ഷെ യശസ്സികള്ക്ക് അവരുടെ യശസ്സ് കാത്തു സൂക്ഷിക്കേണ്ടതുണ്ട് താങ്കളുടെ പിതാവ് ശതക്രതുവെന്ന എന്റെ നാമം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ശതക്രതുവെന്ന നാമം മറ്റൊരാള്ക്കുമുണ്ടായിക്കൂടാ. എപ്രകാരം വിഷ്ണുവെന്നൊരാള് മാത്രം പുരുഷോത്തമനെന്ന് കരുതപ്പെടുന്നുവോ, എപ്രകാരം മുക്കണ്ണനല്ലാതെ മറ്റൊരാള്‍ മഹേശ്വരനാകുന്നില്ലയോ അപ്രകാരം മുനിമാര്‍ എല്ലാവരും ശതക്രതു എന്നു വിളിക്കുന്ന എന്റെ നാമം രണ്ടാമതൊരാള്‍ക്ക് ഉണ്ടാകാന്‍ ഞാന്‍ സമ്മതിക്കില്ല. അതുകൊണ്ടാണ് ഞാന്‍ ഈ അശ്വത്തെ പിടിച്ചു കൊണ്ടു പോകുന്നത്. ഇതിനെ വീണ്ടെടുക്കാന്‍ നിനക്കാവുകയില്ല അതുകൊണ്ട് ശാന്തനായി തിരിച്ചു പൊയ്ക്കൊള്‍ക.”
ഇതുകേട്ട് കുതിരയുടെ രക്ഷിതാവായ രഘു ചിരിച്ചു നിര്‍ഭയനായി ഇന്ദ്രനോട് ഇങ്ങനെ പറഞ്ഞു.” ഇതാണ് അങ്ങയുടെ നിശ്ചയമെങ്കില്‍ ആയുധമെടുത്തോളൂ. ഈ രഘുവിനെ ജയിച്ചല്ലാതെ കുതിരയെ കൊണ്ട് പോവാന്‍ അങ്ങേയ്ക്ക് സാധ്യമല്ല.”
മുഖമുയര്‍ത്തി ഇന്ദ്രനോട് ഇത്രയും പറഞ്ഞിട്ട് ആലീഡക്രമത്തിലുളള നിലപാടോടെ വില്ലില്‍ അമ്പുതൊടുക്കാനൊരുങ്ങി. (വില്ലു തൊടുക്കുമ്പാള് നിലപാടുകള്‍ അഞ്ചു വിധമാണ്. കാലുകള്‍ മൂന്നു ചാണ് അകത്തി വെച്ചിട്ടുളളത് വൈശാഖം, തോരണാകൃതിയിലുളളത് മണ്ഡലം, ഒത്തടിക്കുള്ളത് സമപദം, വലത്തേ കാല് മുന്നോട്ട് വെച്ച് ഇടത്തേക്ക് അല്പം വലിച്ചുളളത് ആലിഢം, അത് മറിച്ചായാല്‍ പ്രത്യാലീഢം) ആ നില്പ്പു തന്നെ ഇന്ദ്രനെ ചെറുതായൊന്നു നടുക്കി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: