ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്താനാവില്ലെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയം (പിഎംഒ) വ്യക്തമാക്കി. പാര്‍ലമെന്റിന്റെ അവകാശലംഘനപ്രശ്നം എടുത്തുകാട്ടിയാണ് പിഎംഒ ഇത്തരമൊരു തീരുമാനമെടുത്തത്. 2ജി സ്പെക്ട്രം അനുവദിച്ചത് സംബന്ധിച്ച വിഷയങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലായതിനാല്‍ ഇതേക്കുറിച്ചുള്ള യാതൊരു വിവരവും പരസ്യപ്പെടുത്താനാവില്ലെന്ന് വിവരാവകാശ പ്രവര്ത്തകന് വിവേക് ഗാര്‍ഗിനാണ് പിഎംഒ മറുപടി നല്‍കിയത്.
2 ജി സ്പെക്ട്രം സ്വകാര്യകമ്പനികള്‍ക്ക് വഴിവിട്ട് അനുവദിച്ചത് സംബന്ധിച്ച് ധനകാര്യമന്ത്രാലയം തയ്യാറാക്കിയ വിവാദ കുറിപ്പ് വിവരാവകാശനിയമപ്രകാരം പുറത്തുവന്നത് വിവേക് ഗാര്‍ഗിന്റെ അപേക്ഷ പ്രകാരമാണ്. സ്പെക്ട്രം ഇടപാടില്‍ അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്ന ഈ കുറിപ്പ് പുറത്തുവന്നത് സപ്തംബര്‍ മാസത്തില്‍ സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. സ്പെക്ട്രം ലേലം ചെയ്യുന്നതിനെ മന്ത്രി ചിദംബരം അനുകൂലിച്ചില്ലായിരുന്നെങ്കില് വന്‍ അഴിമതി നടക്കുമായിരുന്നില്ലെന്നാണ് 2011 മാര്‍ച്ച് 25 ന് പ്രണബ് മുഖര്‍ജി നേതൃത്വം നല്കുന്ന ധനമന്ത്രാലയം തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നത്. ഇത് പുറത്തുവിട്ടത് പിഎംഒയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്താനാവില്ലെന്ന് പിഎംഒ നിലപാടെടുത്തിട്ടുള്ളതെന്ന് കരുതപ്പെടുന്നു.
2 ജി ഇടപാട് സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഈ സമിതി പുനഃപരിശോധിച്ചുവരികയാണ്. ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കുന്നതുവരെ വിവരാവകാശ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുപ്രകാരം 2 ജി ഇടപാടിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നാണ് പിഎംഒയിലെ പിആര്‍ഒ വിവേക് ഗാര്ഗിന് നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
പാര്‍ലമെന്റിന്റെയോ നിയമസഭയുടെയോ അവകാശലംഘനത്തെ ബാധിക്കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് വിവരാവകാശത്തിന്റെ എട്ട് (1) (സി) വകുപ്പുപ്രകാരം വിലക്കുണ്ടെന്ന് പിഎംഒയുടെ മറുപടയില്‍ പറയുന്നു. 2 ജി സ്പെക്ട്രം ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും മറ്റ് മന്ത്രാലയങ്ങളും തമ്മില്‍ നടന്ന ആശയവിനിമയങ്ങളുടെ വിശദാംശങ്ങളാണ് ഗാര്‍ഗ് ആവശ്യപ്പെട്ടിരുന്നത്. സുതാര്യമായ വിവരാവകാശ നിയമത്തിന് തിരിച്ചടിയാണ് വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പിഎംഒയുടെ തീരുമാനമെന്ന് ഗാര്‍ഗ് അഭിപ്രായപ്പെട്ടു. പിഎംഒ നിയമവിരുദ്ധമായി വിവരം നല്‍കാതിരിക്കുകയാണെന്നും ഈ തീരുമാനത്തെ ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ചിദംബരത്തെ വെട്ടിലാക്കുന്ന കുറിപ്പില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ‘കണ്ടിരുന്നു’ എന്ന് പറഞ്ഞിട്ടുള്ളതിനെക്കുറിച്ച് പുതിയ സംശയങ്ങള്ഉയര്ന്നിട്ടുണ്ട്. കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത് പശ്ചാത്തല വിവരങ്ങളും വ്യാഖ്യാനങ്ങളുമാണെന്നും വ്യക്തിപരമായ വിവരങ്ങളല്ലെന്നുമാണ് കുറിപ്പ് വിവാദമായപ്പോള്‍ പ്രണബ് പ്രതികരിച്ചിരുന്നത്. ‘കണ്ടു’ എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാന്‍ നിയമമന്ത്രാലയത്തോട് ജെപിസി ആവശ്യപ്പെട്ടിരുന്നു. കണ്ട് ബോധ്യപ്പെട്ട് അംഗീകരിച്ചു എന്നാണ് ഇതിനര്‍ത്ഥമെന്ന് ധനമന്ത്രാലയം മറുപടി നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: