ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാറുകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍നയം വിവേചന പരമാണെന്നും നയം റദ്ദാക്കണമെന്നും ബാറുടമകളുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ഭാഗം കൂടി കേട്ടശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്.
നിലമ്പൂരിലെ റോസ് ഇന്റര്‍നാഷണല്‍, കണ്ണൂരിലെ സ്കൈപേള്‍, നൈല്‍ പ്ലാസ ബാറുകള്‍, തൃശൂരിലെ നിയ റീജന്‍സി എന്നീ ഫോര്‍സ്റ്റാര്‍ ബാറുകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബാറുകളെ തരംതിരിക്കുന്നതിനുള്ള കേന്ദ്രസമിതി ചട്ടത്തിലും സര്‍ക്കാരിന്റെ അബ്കാരി നയത്തിലും ഫോര്‍സ്റ്റാര്‍ ബാറുകളേയും ഫൈവ് സ്റ്റാര്‍ ബാറുകളേയും ഒരേ കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നതെന്നും കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഫോര്‍സ്റ്റാറിനും അതിനു മുകളിലേക്കുമുള്ള ഹോട്ടലുകള്‍ക്ക് ബാറുകള്‍ ആവശ്യമാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ഫൈവ് സ്റ്റാറിന് ബാര്‍ ലൈസന്‍സ് നല്കുകയാണെങ്കില് ഫോര്‍ സ്റ്റാറിനും അതു നല്‍കണമെന്നാണ് ബാറുടമകളുടെ ആവശ്യം.
മദ്യത്തിന്റെ ഉപഭോഗം തടയുകയെന്നതാണ് സര്‍ക്കാര്‍ ഉദ്യേശമെങ്കില്‍ 80ശതമാനം മദ്യവില്‍പ്പന നടക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളാണ് അടച്ചുപൂട്ടേണ്ടത്. ഫോര്‍ സ്റ്റാര്‍ ഹെറിറ്റേജ് ബാറുകള്‍ക്ക് അനുമതി നല്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് പുന:സ്ഥാപിക്കണം. സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സുപ്രീംകോടതി തീരുമാനം വരുംവരെ ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: