കൊച്ചി: യെമനില്‍ നിന്ന് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ എത്തിച്ച 300 മലയാളികളില്‍ ശേഷിക്കുന്ന 130 പേരെ ചാര്‍ട്ടേഡ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ചു.
ബുധനാഴ്ച യെമനില്‍നിന്ന് രണ്ട് വിമാനങ്ങളിലായി മുന്നൂറോളം പേരാണ് എത്തിയത്്. ഇവരില്‍ ഒരു സംഘം ആളുകള്‍ തങ്ങളെ വിമാനത്തില്‍തന്നെ നാട്ടിലേക്കയയ്ക്കണം എന്ന വാശിയില്‍ മുംബൈ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചു. ഇത് സഹായത്തിനെത്തിയ നോര്‍ക്ക ഉദ്യോഗസ്ഥര്‍ക്കും മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വിഷമം സൃഷ്ടിച്ചു. പിന്നീട് എയര്‍ ഇന്ത്യയുടെ ഒരു ചാര്‍ട്ടേഡ് വിമാനത്തില്‍ ഇവരെ കയറ്റിവിടാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
ഇക്കൂട്ടത്തിലുള്ള കുറേപേര്‍ ബുധനാഴ്ച മുംബൈയില്‍നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസ്സില്‍ കേരളത്തിലേക്ക് പോയിരുന്നു. ഇവര്‍ക്കായി റെയില്‍വേ രണ്ട് പ്രത്യേക തേര്‍ഡ് എ.സി. കോച്ചുകള്‍ വണ്ടിയില്‍ ഘടിപ്പിക്കുകയായിരുന്നു.116 പേരാണ് നേത്രാവതി എക്സ്പ്രസ്സില്‍ നാട്ടിലേക്ക് പോന്നത്. യമനില്‍ നിന്ന് വന്ന വിമാനം അപ്രതീക്ഷിതമായി 300 പേരെ മുംബൈ വിമാനതാവളത്തില്‍ ഇറക്കുകയായിരുന്നു.
ചൊവ്വാഴ്ച വരെ യെമനില്‍നിന്ന് 1903 പേരാണ് കേരളത്തില്‍ എത്തിയത്. ഇവരില്‍ 1823 പേര് മലയാളികളാണ്. ബാക്കി അന്യസംസ്ഥാനക്കാരാണ്. 2,000 രൂപ നല്‍കിയാണ് ഇവരെയും നാട്ടിലേക്ക് വിട്ടത്. പാകിസ്ഥാനില്‍ എത്തിയ ഏഴ് മലയാളികളടക്കമുള്ള സംഘം വാഗാ അതിര്‍ത്തി വഴി ദല്‍ഹിയിലെത്തി. തുടര്‍ന്ന് ട്രെയിനില്‍ കേരളത്തിലേക്ക് പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: