ഹരിതകേരളം സരിതകേരളമായി മാറിയപ്പോള്‍ അതിന് ലഭിച്ചിരിക്കുന്ന നിറം നീലയാണെന്ന് തോന്നിയ്ക്കും വിധമാണ് ഇവിടെ സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞപോലെ സാക്ഷര സുന്ദര കേരളത്തിനുള്ളത് ഇന്ന് ആഭാസമുദ്രയാണ്. രാഷ്ട്രീയ സദാചാരം അപ്രത്യക്ഷമായതോടെ അഴിമതിക്കാരുടെയും സദാചാരവിരുദ്ധരുടെയും കേളീരംഗമായി കേരളം മാറി.
സരിതയുടെ വലയില്‍വീഴാത്ത രാഷ്ട്രീയക്കാര്‍ വിരളമാണെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന നീലക്കഥകള്‍ തെളിയിക്കുന്നത്. സരിത കത്തുകള്‍ കാണിച്ച് തന്റെ അന്തഃപുരത്തിലെ അതിഥികളുടെ മേല്‍വിലാസം വെളിപ്പെടുത്തുമ്പോഴും അവളെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും മൊബൈലില്‍ ഫോട്ടോ എടുക്കാനും വെമ്പുന്ന ജനതയെ കാണുമ്പോള്‍ സാംസ്കാരിക കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണ്.
കേരളത്തെ”അതിവേഗം ബഹുദൂരം” വികസനത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയ്ക്ക് ഇന്ന് സഹമന്ത്രിമാരുടെ കോഴവിവാദം തല്ലിക്കെടുത്താനും മന്ത്രിപുത്രന്റെ സദാചാരക്കോഴ വിവാദം കണ്ട് മുഖംകുനിയ്ക്കാനുമേ കഴിയുന്നുള്ളൂ. അഴിമതി ആരോപണ വിധേയനായാല്‍ രാജിവയ്ക്കുന്നത് പഴങ്കഥ. സരിതയുടെ കത്തിലെ ഉള്ളടക്കം വിജിലന്സിനറിയാം. പക്ഷേ വിജിലന്‍സിനും ‘വിജിലന്‍സ്’ നഷ്ടപ്പെട്ട നിലയിലാണ്.
സരിത മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്പില് താന്‍ എഴുതിയ കത്തിനെപ്പറ്റി വിവരിക്കുമ്പോള്‍ പി.സി.ജോര്‍ജ് അതിന്റെ കോപ്പി ആവശ്യപ്പെട്ടു എന്ന് പറയുകയുണ്ടായി. സരിത സോളാര്‍ പദ്ധതി സംബന്ധിച്ചല്ല ദല്ഹിയില്പോയതും മുഖ്യമന്ത്രിയെ സന്ദര്ശിച്ചതുമെന്നും തെളിഞ്ഞിരിക്കുകയാണ്.
യുഡിഎഫിലെ ഘടകകക്ഷികളും പൊരുത്തക്കേടുകള്‍ മൂലം തമ്മിലടിക്കുകയാണ്. വിഎസ് പറയുന്നപോലെ പൊതുപ്രവര്‍ത്തകര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ നൂല്‍പ്പാലത്തില്‍ക്കൂടി നടക്കുന്ന സര്‍ക്കാരായിരുന്നിട്ടും അഴിമതികള്‍ക്ക് സ്വജനപക്ഷപാതത്തിനും വര്ഗീയപ്രീണനത്തിനുമൊന്നും യാതൊരു മടിയുമില്ല.
പരീക്ഷാ ചോദ്യപേപ്പറില്‍ പോലും ചന്ദ്രനുദിക്കുന്ന കാലമാണിത്. ജനങ്ങളുടെ പരാതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിവേഗം ബഹുദൂരം നടന്ന് ഏറ്റുവാങ്ങി ചവറ്റുകൊട്ടയില്‍ തള്ളി. ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നവും എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പിലെ പ്രശ്നങ്ങളും ചന്ദനമര മോഷണങ്ങളും എല്ലാം അവഗണിക്കപ്പെട്ടിരിക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഏതുമുഖം കാണിച്ച് ജനങ്ങളും വോട്ട് തേടും. ഇപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം നഷ്ടപ്പെട്ട ജോര്‍ജ്ജ് തന്റെ സെക്കുലര്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ പോവുകയാണത്രെ. ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? മാണിയുടെ കുരുക്കില്‍പ്പെട്ട ജോര്‍ജിന് ചീഫ്വിപ്പ് സ്ഥാനം മാത്രമേ നഷ്ടമായുള്ളൂ. അദ്ദേഹം ഇപ്പോഴും മാണി പാര്‍ട്ടിയുടെ നേതാവാണ്. സരിതയാകട്ടെ ഒരു രാഷ്ട്രീയ ബോംബായി മാറിയിരിക്കുകയാണ്.
താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരത്തിനുശേഷം കേരളത്തില്‍ നടക്കുന്ന ഈ സ്മാര്‍ത്ത വിചാരത്തില്‍ ആരുടെയെല്ലാം സ്ഥാനങ്ങള്‍ തെറിയ്ക്കുമെന്ന് കാണാന്‍ ജനങ്ങള്‍ കാത്തിരിയ്ക്കുകയാണ്. സരിത വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെപോലും സ്ഥാനംതെറിക്കുന്ന അവസ്ഥയിലാണ് സ്ഥിതിഗതികള്‍ എത്തിനില്‍ക്കുന്നത്.
സരിതാ വിലാപമാണ് ഉച്ചത്തില്‍ മുഴക്കുന്നത്. ‘എല്ലാവരും എന്നെ ചതിച്ചു, ദേഹം മോഹിച്ചു, ഉപയോഗിച്ചു’ എന്നുപറയുന്ന സരിതയുടെ ഫോട്ടോവിനും ആട്ടോഗ്രാഫിനുമായി തിക്കിത്തിരക്കുന്നവര്‍ സരിതയെ ഹോളിവുഡ് താരം മരിലിന് മണ്ട്രോയാക്കി ആരാധിക്കുന്നവരായി മാറിയപ്പോള്‍ അവര്‍ അര്‍ഹിക്കുന്ന ഭരണം അല്ലെങ്കില്‍ ഭരണമില്ലായ്മയാണ് കേരളത്തില്‍ നടക്കുന്നത്.
സരിതയുടെ കത്തിന്റെ കോപ്പി കൈവശം ഉണ്ടെന്നവകാശപ്പെടുന്ന, സ്വന്തം മകന്റെ ഭാവിപോലുംനശിപ്പിച്ച ആര്.ബാലകൃഷ്ണപിള്ള ഈ കത്ത് ആയുധമാക്കാനാണ് നോക്കുന്നത്. ഇടതുപക്ഷവും നിര്‍ജീവമായി നോക്കിനില്ക്കുന്നു. മാണിയാകട്ടെ സ്വന്തം ഭാവിയെക്കാള്‍ മകന്റെ രാഷ്ട്രീയഭാവി സുരക്ഷിതമാക്കാന്‍ പതിനെട്ടടവുകളും പയറ്റുന്നു.
കേരളത്തില്‍ റോഡപകട മരണങ്ങള് കൂടുന്നു. വേനല്‍ മഴയുണ്ടാക്കിയ നാശനഷ്ടത്തില്‍ ജനങ്ങള്‍ ഞെരുങ്ങുന്നു. ഭരണവും കോഴയും മാത്രം ലക്ഷ്യമിടുന്ന സര്‍ക്കാരും നീലസിനിമ കാണുന്ന പ്രേക്ഷകരുടെ റോളിലേക്കൊതുങ്ങുന്നു. സരിത ബോംബ് പൊട്ടിച്ചാല്‍ ആരൊക്കെയാവും രാഷ്ട്രീയത്തില്‍ മുഖമുള്ളവരായി അവശേഷിക്കുക!
പ്രതികരിക്കാൻ ഇവിടെ എഴുതുക: