പൂനെ: ഐപിഎല്‍ എട്ടാം പതിപ്പിലെ മൂന്നാം പോരാട്ടത്തില്‍ ഇന്ന് കിംഗ്സ് ഇലവന് പഞ്ചാബും രാജസ്ഥാന് റോയല്‍സും തമ്മില്‍ ഏറ്റുമുട്ടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.
ഐപിഎല്ലിന്റെ ആദ്യ പതിപ്പില്‍ ഷെയ്ന് വോണിന്റെ നേതൃത്വത്തില്‍ ഇറങ്ങി കൡക്കളത്തില്‍ അത്ഭുതം സൃഷ്ടിച്ച് ചാമ്പ്യന്മാരായവരാണ് രാജസ്ഥാന് റോയല്‍സ്. എന്നാല്‍ തുടര്‍ന്നുള്ള സീസണുകളില്‍ അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 2009, 10, 11, 12, 14 സീസണുകളില്‍ രാജസ്ഥാന് ആദ്യ നാലില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. 2013-ല്‍ മൂന്നാം സ്ഥാനത്തെത്തിയ രാജസ്ഥാന് റോയല്‍സ് അതേവര്‍ഷം ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റില്‍ റണ്ണേഴ്സപ്പുമായി.
അതേസമയം കിംഗ്സ് ഇലവന് പഞ്ചാബ് കഴിഞ്ഞ വര്‍ഷം റണ്ണേഴ്സപ്പാവുകയും ആദ്യ സീസണില്‍ മൂന്നാം സ്ഥാനക്കാരാവുകയൂം ചെയ്തതൊഴിച്ചാല്‍ മറ്റ് നേട്ടങ്ങളൊന്നും ഐപിഎല്ലില്‍ അവര്‍ക്ക് സ്വന്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യുടെ സെമിഫൈനലിലും അവര്‍ കളിച്ചു.
ഇക്കഴിഞ്ഞ ലോകകപ്പില്‍ തിളങ്ങി ഒരുപിടി താരങ്ങളാണ് രാജസ്ഥാന് റോയല്‍സിന്റെ കരുത്ത്. മലയാളി താരം സഞ്ജു വി. സാംസണാണ് ടീമിലെ ഏക മലയാളി താരം. ഒരു താരത്തെ മാത്രം കേന്ദ്രീകരിച്ചല്ല രാജസ്ഥാന് ഇത്തവണയും പോരാട്ടത്തിനിറങ്ങുന്നത്. ടീമെന്ന നിലയില്‍ അവര്‍ പ്രകടിപ്പിക്കുന്ന ഒത്തിണക്കമാണ് റോയല്‍സിന്റെ പ്രത്യേകത.
ഓസീസ് താരം ഷെയ്ന് വാട്സനാണ് ടീം നായകന്. വാട്സനൊപ്പം പേസ് ബൗളര്‍ ജെയിംസ് ഫോക്നര്‍, ഇക്കഴിഞ്ഞ ലോകകപ്പില്‍ കംഗാരുക്കളെ വിജയത്തിലേക്ക് നയിച്ച ബാറ്റ്സ്മാന് സ്റ്റീവന്‍ സ്മിത്ത്, ബെന്‍ കട്ടിങ്, ന്യൂസിലാന്‍ഡിന്റെ ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് ക്രിസ് മോറിസ് എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. മറ്റൊരു ഓസീസ് താരങ്ങളായ കെയ്ന്‍ റിച്ചാര്ഡ്സണ് വ്യക്തിപരമായ കാരണങ്ങളാല്‍ ഈ സീസണില്‍ രാജസ്ഥാന് വേണ്ടി കളിക്കാനിറങ്ങില്ല. അജിന്‍ക്യ രഹാനെ, കരുണ്‍ നായര്‍, അഭിഷേക് നായര്‍, സ്റ്റുവര്‍ട്ട് ബിന്നി, രജത് ഭാട്ട്യ, പേസര്‍ ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ടീമിലെ പ്രധാന ഇന്ത്യന്‍ താരങ്ങള്‍.
എന്നാല്‍ ഫാസ്റ്റ് ബൗളിംഗ് നിര കരുത്തുറ്റതാണെങ്കിലും മികച്ച ഒരു സ്പിന്നറുടെ അഭാവം ടീമില്‍ നിഴലിക്കുന്നുണ്ട്. 43കാരനായ പ്രവീണ്‍ താംബെ മാത്രമാണ് ടീമിലെ പരിചയസമ്പത്തുള്ള സ്പിന്നര്‍. രാഹുല്‍ തെവാതിയ, അങ്കിത് ശര്‍മ എന്നിവരെ ആശ്രയിക്കേണ്ടി വരും.
ഇത്തവണത്തെ താരലേലത്തില്‍ കാര്യമായി പണം മുടക്കാതെയാണ് കിംഗ്സ് ഇലവന് ടീമിനെ അണിനിരത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കളിച്ച കരുത്തുറ്റ ടീമിനെ ഏറെക്കുറെ നിലനിര്‍ത്തിയ അവര്‍ മൂന്നുപേരെ മാത്രമാണ് പുതുതായി ഈ സീസണില്‍ ടീമിലുള്‍പ്പെടുത്തിയിട്ടുള്ളത്.
ഓസീസ് താരം ജോര്‍ജ് ബെയ്ലി നയിക്കുന്ന കിംഗ്സ് ഇലവന് മികച്ച ബാറ്റ്സ്മാന്മാരും ബൗളര്‍മാരുമാണുള്ളത്. ഇന്ത്യയുടെ വെടിക്കെട്ട് താരം വിരേന്ദര്‍ സെവാഗ്, മുരളി വിജയ്, മനന്‍ വോറ എന്നിവര്‍ക്കൊപ്പം ഓസീസ് താരങ്ങളായ ഷോണ്‍ മാര്‍ഷും വെടിക്കെട്ട് താരവും ഓള് റൗണ്ടറുമായ ഗ്ലെന്‍ മാക്സ്വെല്ലും, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും ക്രീസില്‍ വിസ്ഫോടനം നടത്താനായി ഇറങ്ങും.
മികച്ച ഓള് റൗണ്ടര്‍മാരും കിംഗ്സ് ഇലവനുണ്ട്. ശ്രീലങ്കയുടെ തീസര പെരേര, ഇന്തന്‍ താരങ്ങളായ റിഷി ധവാന്, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരും ഉള്‍പ്പെടുമ്പോള്‍ പേസ് ബൗളിംഗ് നിയന്ത്രിക്കുക ഓസീസ് താരം മിച്ചല്‍ ജോണ്‍സനായിരിക്കും. ജോണ്‍സനൊപ്പം പര്‍വീന്ദര്‍ അവാനയും ദക്ഷിണാഫ്രിക്കന്‍ താരം ഹെന്ഡ്രികസും ഉള്‍പ്പെടുന്നു. വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം പഞ്ചാബിനൊപ്പമായിരുന്നു.
കഴിഞ്ഞ വര്‍ഷം തലനാരിഴയ്ക്ക് നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടുക എന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായി ആദ്യ മത്സരത്തില്‍ തന്നെ വിജയത്തോടെ തുടങ്ങുക എന്നതായിരിക്കും പഞ്ചാബ് കിംഗ്സ് ഇലവന് താരങ്ങളുടെ ഉദ്ദേശ്യം. എന്നാല്‍ രാജസ്ഥാന് റോയല്‍സ് ആദ്യ കിരീടനേട്ടത്തിനുശേഷം രണ്ടാം കിരീടമെന്ന സ്വപ്നം ലക്ഷ്യമാക്കിയായിരിക്കും ഇത്തവണ കളത്തിലിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ ആദ്യ പോരാട്ടം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: