മാഡ്രിഡ്: സൂപ്പതാരം ക്രിസ്റ്റിയാനോയുടെ മികവില്‍ റയല്‍ മാഡ്രിഡും സുവാരസിന്റെയും മെസ്സിയുടെയും കരുത്തില്‍ ബാഴ്സലോണയും വിജയം സ്വന്തമാക്കിയതോടെ സ്പാനിഷ് ലീഗ് കിരീടം ക്ലൈമാക്സിലേക്ക് നീളുന്നു. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് റയോ വയ്യക്കാനോയെ 2-0നും ബാഴ്സലോണ 4-0ന് അല്മേറിയയെയുമാണ് തകര്‍ത്തത്. ലീഗില്‍ എട്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കെ കിരീടപ്പോരാത്തില് ബാഴ്സയും റയലും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്. 30 കളികൡ നിന്ന് ബാഴ്സലോണക്ക് 74 പോയിന്റും റയലിന് 70 പോയിന്റുമാണുള്ളത്. 65 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡാണ് മൂന്നാമത്. ലീഗില്‍ ഇനി ബാക്കിയുള്ള എട്ട് മത്സരങ്ങളില്‍ ഒന്നോ രണ്ടോ മത്സരങ്ങളുടെ ഫലം മാറിമറിഞ്ഞാല്‍ പിന്നീട് ഫോട്ടോ ഫിനിഷിംഗിലാകും ചാമ്പ്യന്മാരെ നിശ്ചയിക്കുക.
ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറെയും സ്പാനിഷ് താരം ഇനിയേസ്റ്റയെയും പുറത്തിരുത്തിയാണ് ബാഴ്സ ഇന്നലെ ഹോം ഗ്രൗണ്ടില്‍ അല്‍മേറിയക്കെതിരെ കളത്തിലിറങ്ങിയത്. പന്ത് കൈവശംവെക്കുന്നതിലും ഷോട്ടുകളുതിര്‍ക്കുന്നതിലും സര്‍വ്വാധിപത്യം പുലര്‍ത്തിയ ബാഴ്സലോണക്ക് വേണ്ടി കളിയുടെ 33-ാം മിനിറ്റില്‍ മെസ്സിയാണ് ആദ്യ ഗോള്‍ നേടിയത്. വലതുവിംഗിലൂടെ മുന്നേറി ബോക്സില്‍ പ്രവേശിച്ചശേഷം ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് മുഴുനീളെ പറന്ന അല്‍മേറിയ ഗോളിയെയും മറികടന്ന് പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് സമനില പിടിക്കാന്‍ അല്മേറിയന് താരങ്ങള്‍ക്ക് രണ്ട് അവസരങ്ങള്‍ കൈവന്നുവെങ്കിലും ബാഴ്സ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല.
55-ാംമിനിറ്റില്‍ ബാഴ്സ സുവാരസിലൂടെ ലീഡ് ഉയര്‍ത്തി. ഡാനി ആല്‍വസ് നല്കിയ പന്തുമായി മുന്നേറി ബോക്സില്‍ പ്രവേശിച്ചശേഷം ഇടതുകാലുകൊണ്ട് പറത്തിയ ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് 75-ാം മിനിറ്റില്‍ ബാഴ്സ ലീഡ് വീണ്ടും ഉയര്‍ത്തി. സാവി എടുത്ത കോര്‍ണര്‍കിക്കിന് കൃത്യമായി തലവെച്ച് മാര്‍ക്ക് ബാര്ട്ടയാണ് അല്മേറിയന് വല കുലുക്കിയത്. പിന്നീട് ഇഞ്ചുറിസമയത്ത് സുവാരസ് തന്റെ രണ്ടാം ഗോളും ബാഴ്സയുടെ നാലാം ഗോളും നേടി. സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്.
റയോ വയ്യക്കാനോക്കെതിരെ നടന്ന മത്സരത്തില്‍ റയലിന്റെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബിനായി 300 ഗോളുകള്‍ തികച്ചു. പന്ത് കൈവശംവെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്നിട്ടുനിന്നത് വയ്യക്കാനോ താരങ്ങളായിരുന്നെങ്കിലും മികച്ചൊരു സ്ട്രൈക്കറുടെ അഭാവമാണ് അവര്‍ക്ക് തിരിച്ചടിയായത്. റയോ താരങ്ങള്‍ പായിച്ച 20 ഷോട്ടുകളില്‍ എട്ടെണ്ണം വലയിലേക്ക് നീങ്ങിയെങ്കിലും ഇകര്‍ കസിയസ് അവയ്ക്ക് മുന്നില്‍ ബാലികേറാമലയായി നിലയുറപ്പിച്ചു.
അതേസമയം റയല്‍ മാഡ്രിഡ് താരങ്ങള്‍ 17 ഷോട്ടുകള്‍ പായിച്ചതില്‍ അഞ്ചെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. ആദ്യപകുതിയില്‍ ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ എതിര് ബോക്സിലേക്ക് നടത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. ഒടുവില്‍ കളിയുടെ 68-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ഡാനിയേല്‍ കര്‍വാജലിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ എതിര് വലയിലെത്തിച്ചു. അഞ്ച് മിനിറ്റിന് ശേഷം റയല്‍ പട്ടികപൂര്ത്തിയാക്കുകയും ചെയ്തു.
ക്രിസ്റ്റിയാനോയുടെ പാസില്‍ നിന്ന് ജെയിംസ് റോഡ്രിഗസാണ് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ റയോ വല കുലുക്കിയത്. മറ്റ് രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. ഗ്രനാഡ-സെല്‍റ്റ ഡി വീഗോ, ഡിപോര്‍ട്ടീവോ-കോര്‍ഡോബ കളികളാണ് 1-1ന് സമനിലയില്‍ കലാശിച്ചത്. നാളെ നടക്കുന്ന മത്സരങ്ങളില്‍ റയല്‍ സ്വന്തം തട്ടകത്തില്‍ ഐബറുമായി കളിക്കുമ്പോള്‍ എവേ മത്സരത്തില്‍ ബാഴ്സക്ക് എതിരാളികള്‍ സെവിയയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: