തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണിക്കും മകന് ജോസ് കെ. മാണിക്കും വിദേശബാങ്കുകളില്‍ ഇടപാടുകളുണ്ടെന്ന് പാര്‍ട്ടി വൈസ് ചെയര്മാന് പി.സി. ജോര്‍ജ്. എന്തിനാണ് അടിക്കടി ബഹാമസ് ദ്വീപ് സന്ദര്‍ശിക്കുന്നതെന്ന് മാണിയും മകനും വ്യക്തമാക്കണം. മലയാളിയായ മാണി അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ഹാനോവര്‍ ബാങ്കിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്. വര്‍ക്കി എബ്രഹാം എന്നൊരു മലയാളിയാണ് ബാങ്കിന്റെ ചെയര്‍മാനെന്നും ജോര്‍ജ് വെളിപ്പെടുത്തി. തിരുവനന്തപുരം പൗരാവലി നല്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്.
ജോസ് കെ. മാണിക്ക് ശ്രീലങ്കയില്‍ എത്ര റിസോര്‍ട്ടുകളുണ്ടെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. മാണിയുടെ ബിനാമിക്കാണ് ടൈല്‍ വ്യാപാരത്തില്‍ ഏറ്റവും വലിയ നിക്ഷേപമുള്ളത്. മാണിയുടെയും ബന്ധുക്കളുടെയും സ്വത്തിനെപ്പറ്റി മുഖ്യമന്ത്രിക്ക് രേഖാമൂലം എഴുതിനല്‍കും. പതിനായിരം രൂപയും ഒരു ജീപ്പും പാലാ സീറ്റും വാങ്ങി കേരള കോണ്‍ഗ്രസില്‍ വന്ന മാണിക്ക് ഇന്ന് പതിനായിരം കോടിയുടെ ആസ്തിയുണ്ട്. ഇത് ബാലകൃഷ്ണപിള്ളയ്ക്ക് വ്യക്തമായറിയാം.
കപ്പക്കൃഷിക്ക് നികുതിയിളവു നല്കാന് 1975-76ല്‍ മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് മാണി ബജറ്റ് വില്‍പ്പനയ്ക്ക് തുടക്കമിട്ടത്. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നോട് നേരിട്ട് സമ്മതിച്ചിട്ടുള്ളതാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരളാ കോണ്‍ഗ്രസില്‍ കടന്നുവന്നവരെയെല്ലാം മാണി മകനുവേണ്ടി നശിപ്പിച്ചു. അഴിമതിക്കാരനും കൊള്ളക്കാരനും പരമകച്ചവടക്കാരനുമായ മാണിയുടെയും മകന്റെയും നാണംകെട്ട കഥകള്‍ ഇനിയുള്ള ദിവസങ്ങളില്‍ പുറത്തുവരുമെന്നും ജോര്‍ജ് പറഞ്ഞു.
സരിതയുടെ കത്തില്‍ ജോസ് കെ. മാണിയുടെ രതിവൈകൃതങ്ങള്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. അതു ഞാന്‍ വായിച്ചതാണ്. ഇതേക്കുറിച്ച് മാണിക്ക് മുന്നറിയിപ്പു നല്‍കിയെങ്കിലും മകനുവേണ്ടി തന്നെ നശിപ്പിക്കാനാണ് ശ്രമിച്ചത്. വന്‍കിട പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പണം വിനിയോഗിക്കുന്നതിന്റെ കണ്‍സള്‍ട്ടന്റും കൗണ്‍സിലുമായി നിയോഗിച്ചിരിക്കുന്നത് മാണിയുടെ ബന്ധു കൂടിയായ എം.പി. ജോസഫിനെയാണ്. ഐഎഎസുകാരനായ ഇയാള്‍ നിരവധിവര്ഷം അവധിയില്‍ പോയി ജോലി നഷ്ടപ്പെടുത്തിയിരുന്നു. വിദേശത്തു നിന്ന് തിരിച്ചെത്തിയ ജോസഫിനെ അഴിമതിക്കു വേണ്ടി മാത്രമാണ് ഇത്തരമൊരു സ്ഥാനത്ത് മാണി അവരോധിച്ചത്.
ഇതൊക്കെ പരസ്യമായി പറയുന്നു. ചുണയുണ്ടെങ്കില്‍ മാണി തനിക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെ എന്ന വെല്ലുവിളിയും പി.സി. ജോര്‍ജ് ഉയര്‍ത്തി. ചടങ്ങില്‍ വിഎസ്ഡിപി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: