തിരുവനന്തപുരം: സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഹൈപവര്‍ കമ്മറ്റിയുടെ തലവന്‍ സ്ഥാനത്ത് നിന്നും കെ.എം മാണിയെ നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനം ഭരിക്കുന്നത് തല്ലിപ്പൊളി സര്‍ക്കാരും മുന്നണിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ എം മാണിക്കെതിരേ ഉയര്‍ന്ന ആരോപണം ബജറ്റ് വിറ്റു കാശാക്കുന്നു എന്നതാണ്. അങ്ങിനെയുള്ള ആള് എങ്ങിനെയാണ് ഈ സമിതിയുടെ തലവനാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതി കേസില്‍ പ്രതിയായ മന്ത്രിയെ നീക്കം ചെയ്യാന്‍ പ്രധാനമന്ത്രി ഇടപെടണം. രൂക്ഷമായ ആരോപണം ഉയര്‍ന്നിട്ടും രേഖകള്‍ പിടിച്ചെടുക്കാത്തത് കെ.എം മാണിയെ രക്ഷിക്കാനാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
അഴിമതി നിരോധന നിയമപ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മാണി ചെയ്തത്. എന്നാല്‍ നാലു മാസമായിട്ടും അറസ്റ്റോ കുറ്റപത്രം സമര്‍പ്പിക്കലോ നടക്കാത്തത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. മാണിക്കെതിരേ വിജിലന്‍സ് എടുത്ത നടപടികള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ട് മാണി എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാത്തത് എന്ന് കോടിയേരി ചോദിച്ചു.
എഫ് ഐ ആര് തെറ്റാണെങ്കില്‍ കോടതിയെ സമീപിച്ച് അത് സസ്പെന്റ് ചെയ്യേണ്ടതാണ്. ഇതില്‍ കാര്യമായി ഒന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പോലും ഇക്കാര്യത്തില്‍ വിജിലന്‍സ് നടപടിക്കെതിരേ കോടതിയെ സമീപിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
ജനതാദള്‍ യുണൈറ്റഡ് തെറ്റു തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജനതാദള്‍ (യു) വിനെ രാജ്യസഭ സീറ്റ് നല്‍കാതെ വഞ്ചിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനതാദളിനെ യുഡിഎഫ് പാലക്കാട് തോല്പിച്ചു. രാഷ്ട്രീയ കാരണങ്ങളാല്‍ അല്ല ജനതാദള്‍ (യു) മുന്നണി വിട്ടതെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്പിയോട് രാഷ്ട്രീയവിരോധം ഇല്ലെന്ന് വ്യക്തമാക്കിയ കോടിയേരി ബാലകൃഷ്ണന് ആര്‍എസ്പി തെറ്റു തിരുത്തണമെന്ന് വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: