ന്യൂദല്‍ഹി: ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് മന്ത്രിസ്ഥാനം രാജിവച്ച് വീട്ടില്‍ പോകാന്‍ താന്‍ ഭീരുവല്ലെന്ന് ധനമന്ത്രി കെ.എം മാണി. തനിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്മേലുള്ള അന്വേഷണത്തെ താന്‍ തടസപ്പെടുത്തില്ലെന്നും മാണി പറഞ്ഞു.
അഞ്ചു മാസമായി കേസ് അന്വേഷിക്കുന്നു. 130 പേരുടെ മൊഴിയെടുത്തു. എന്നിട്ട് വല്ലതും ലഭിച്ചോ. അമ്മി കൊത്താനുണ്ടോ അമ്മി എന്ന് ഇപ്പോഴും ചോദിച്ച് നടക്കുകയാണെന്നും മാണി പരിഹസിച്ചു. ധനന്ത്രിമാരുടെ ഉന്നതാധികാര സമിതി ചെയര്‍മാനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഭയമില്ലാത്തതിനാലാണ് എഫ്.ഐ.ആര് റദ്ദാക്കാന്‍ ആവശ്യപ്പെടാത്തത്. എകെജി സെന്ററില്‍ ഇരിക്കുന്ന ആരെങ്കിലും പറയുന്നത് കേട്ട് മന്ത്രിസ്ഥാനം ഉപേക്ഷിച്ചു പോവാന്‍ കഴിയില്ല. ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീഫ് വിപ്പ് സ്ഥാനത്തു നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും നീക്കിയതിനാലാണ് ജോര്‍ജ് ഇപ്പോള്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് ജോര്‍ജിന്റെ രീതിയെന്നും മാണി പറഞ്ഞു. പാര്‍ട്ടിയിലെ പ്രതിപക്ഷമാണ് പി.സി.ജോര്‍ജ്. അതിനാല്‍ തന്നെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിയാവണോ എന്നുണ്ടോയെന്നും മാണി ചോദിച്ചു.
കറ പറ്റിയിട്ടില്ലെങ്കില്‍ ആരെ വേണമെങ്കിലും നമുക്ക് എതിരിടാം. സ്വത്തുക്കള്‍ സംബന്ധിച്ചുള്ള ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍. മന്ത്രി ആവുമ്പോള്‍ മുഖ്യമന്ത്രിക്ക് സ്വത്ത് വിവരം സംബന്ധിച്ച് വിവരം നല്‍കാറുണ്ടെന്നും മാണി പറഞ്ഞു. പി.സി ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാത്തത് അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് തനിക്ക് താഴാന്‍ സാധിക്കാത്തതിനാലാണ്. ജോര്‍ജിന്റെ നടപടികള്‍ അച്ചടക്ക ലംഘനമാണ്. പാര്‍ട്ടി ഇത് ഗൗരവമായി കാണുന്നുവെന്നും മാണി പറഞ്ഞു.
ബാര്‍ കോഴയില്‍ യുഡിഎഫില്‍ ഗുഢാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്നും മാണി പറഞ്ഞു. എന്റെ വീട്ടിലെ നോട്ടെണ്ണുന്ന യന്ത്രം കറക്കാന്‍ ജോര്‍ജിനെ വിളിക്കാറുണ്ട്. ഇത്തരത്തിലുള്ള യന്ത്രം കറക്കുന്നതിന് ജോര്‍ജിന് നല്ല മിടുക്കാണെന്ന് മാണി പരിഹസിച്ചു.
ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാരസമി അധ്യക്ഷന്‍ എന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നും മാണി പറഞ്ഞു. എല്ലാക്കാര്യങ്ങളിലും മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും മാണി പറഞ്ഞു. താനുമായി സരിത കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തെക്കുറിച്ചും മാണി പ്രതികരിച്ചു. മന്ത്രിയെന്ന നിലയില്‍ പലരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടാകാമെന്നാണ് ഇതേക്കുറിച്ച് മാണി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: