ന്യൂദല്‍ഹി: ഐപിഎല്‍ എട്ടാം സീസണിന്റെ തുടക്കം തന്നെ ഒത്തുകളി വിവാദങ്ങള്‍ക്ക് കളമൊരുങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. രാജസ്ഥാന് റോയല്‍സിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
ഐപിഎല്ലിലെ ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുമ്പേ തന്നെ ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് ടീമിലെ ഒരംഗത്തെ രഞ്ജി ട്രോഫി താരം സമീപിച്ചെന്നാണ് റോയല്‍സിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ റോയല്‍സിന്റെ താരം ഇതിനെ എതിര്‍ക്കുകയും ടീമിനെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു.
കൂടാതെ ഒത്തുകളിക്കായി സമീപിച്ചെന്ന വിവരം ടീം ഉദ്യോഗസ്ഥന് ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതിയെ അറിയിച്ചതായും സൂചനയുണ്ട്.
കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. ട്വന്റി 20 ലീഗിന്റെ ഭാഗമല്ലാത്ത താരമാണ് ഓഫര്‍ മുന്നോട്ടു വച്ചത്. രഞ്ജി ട്രോഫി കളിക്കുന്ന സമയത്ത് ഇയാള്‍ തനിക്കൊപ്പം ഡ്രസിംഗ് റൂം പങ്കിട്ടിരുന്നു. താനാദ്യം കരുതിയത് അയാള്‍ തമാശ പറയുകയാണെന്നാണ്. എന്നാല്‍ ഒത്തുകളിച്ചാല്‍ പണമുണ്ടാക്കാമെന്ന് പറഞ്ഞതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്- രാജസ്ഥാന് താരം പറഞ്ഞു.
ഒത്തുകളിയെ തുടര്‍ന്ന് രാജസ്ഥാന് റോയല്‍സ് താരങ്ങളായിരുന്ന ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവര്‍ ഇപ്പോഴും നട്ടം തിരിയുമ്പോഴാണ് പുതിയ വിവാദങ്ങള്‍ ഉരുതിരിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: