കൊച്ചി: എന്റെ മകന് ഭാരതീയനാണ്. അവന് ഭാരതീയനായി ജീവിക്കണം. ഈ യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെടണം. പക്ഷേ എട്ട് മാസംമാത്രം പ്രായമുള്ള അവന് ഒറ്റക്ക് പോകാനാവില്ല. അതിനാല്‍ എനിക്കും അവനോടൊപ്പം ഇന്ത്യയിലേക്ക് വരണം.
യെമന്‍ സ്വദേശിനിയായ സബാഹ് ഷവേഷ് കഴിഞ്ഞ മൂന്നാംതീയതി രാത്രി 10 മണിക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ച വാക്കുകളാണിത്. ഇത് കുറിക്കുമ്പോള്‍ ഇന്ത്യ എന്ന സമാധാനത്തിന്റെ ഭൂമി അവരുടെ വിദൂരപ്രതീക്ഷയില്‍ മാത്രമായിരുന്നു.
സബാഹിന്റെ കുറിപ്പ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട് കൃത്യം 42-ാം മണിക്കൂറില്‍ ഭാരത വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ മറുപടി സന്ദേശമെത്തി; സബാഹ് ഷവേഷിനും കുഞ്ഞിനും ഭാരതത്തിലേക്ക് സ്വാഗതം.
ഭാരതീയനായ യുവാവിനെ വിവാഹംകഴിച്ച യെമനി വനിത സബാഹ് ഷവേഷ് തന്നെയും കുഞ്ഞിനെയും രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ട്വിറ്ററില്‍ സന്ദേശമയച്ചതിനുപിന്നാലെ ഭാരത വിദേശകാര്യ മന്ത്രാലയം ഇവരുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.ഞായറാഴ്ച തന്നെ ഭാരത എംബസി യാത്രാ രേഖകളെല്ലാം തയ്യാറാക്കി നല്കി. ഒടുവില്‍ സുരക്ഷിതമായി ഭാരതത്തിലേക്ക്.
ഭാരത മണ്ണില്‍ ഇറങ്ങിയ നിമിഷം സബാഹ് ഷവേഷ് വീണ്ടും ട്വിറ്ററില്‍ കുറിച്ചു. ഒടുവില്‍ സമാധാനത്തിന്റെ തീരത്ത്. സുരക്ഷിതമായി ഇന്ത്യയില്‍. സുഷമാ സ്വരാജിനും സംഘത്തിനും നന്ദി.
എട്ടു ദിവസംമാത്രമായ പാര്‍വ്വതിയും അമ്മ രാജിയും ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. ഓച്ചിറ സ്വദേശിനിയായ നഴ്സ് രാജി അമ്രാനിലാണ് ജോലി ചെയ്തിരുന്നത്. മാസം തികയാതെ പ്രസവിച്ചതുമൂലം കുഞ്ഞിന് ശ്വാസകോശരോഗവുമുണ്ടായിരുന്നു.
ദിവസങ്ങള്‍മാത്രം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് യാത്ര ചെയ്യാന്‍ ആദ്യം മടിച്ചെങ്കിലും ഒടുവില്‍ ഭാരതത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ സൗകര്യങ്ങളുമൊരുക്കി എയര്‍ ഇന്ത്യയും എംബസി ഉദ്യോഗസ്ഥരും പാര്‍വ്വതിയെയും അമ്മയെയും നാട്ടിലെത്തിച്ചു.
വിമാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഇന്‍കുബേറ്ററിലായിരുന്നു കുഞ്ഞ് പാര്‍വ്വതിയുടെ യാത്ര. അമ്മ രാജിക്കും പ്രത്യക മെഡിക്കല്‍ സംവിധാനങ്ങളൊരുക്കി. മേല്‍നോട്ടത്തിനായി ഡോ.ഉമാ നമ്പ്യാരുടെ നേതൃത്വത്തിലുള്ള സംഘവും.
പുലര്‍ച്ചെ മൂന്നുമണിയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ അമ്മയും കുഞ്ഞും അമൃതആശുപത്രിയിലേക്ക്. അമൃതയിലെ നിയോ നേറ്റല്‍ ഐസിയുവിലാണ് ഇപ്പോള്‍ പാര്‍വ്വതി.പ്രത്യക പരിചരണം ആവശ്യമായതിനാല്‍ അമ്മ രാജിയും ഐസിയുവില്‍ തന്നെ. ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം, നോര്‍ക്ക റൂട്ട്സ് സിഇഒ ആര്.എസ്.കണ്ണന് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ ഇവരെ സ്വീകരിക്കാനുണ്ടായിരുന്നു.അമൃതയിലെ നവജാത ശിശുപരിചരണ വിഭാഗം മേധാവി ഡോ.പി.ശശിധരന്, ഡോ.ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍വ്വതിക്കു പരിചരണം നല്‍കുന്നത്.
സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ഭാരത വിദേശകാര്യവകുപ്പും പ്രതിരോധ വകുപ്പും നടത്തിയ ഒഴിപ്പിക്കല്‍ ദൗത്യമെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഭാരതീയര്‍ മാത്രമല്ല. അമേരിക്കന്‍ വാര്‍ത്താ ചാനലായ സി.എന്‍.എന്‍ ഐബിഎന്‍ കഴിഞ്ഞദിവസം ഭാരത സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തി. അമേരിക്കന്‍ പൗരന്മാരെ രക്ഷപ്പെടുത്തിയതിന്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 5600 പേരെയാണ് സനയില്‍ നിന്നും ഭാരത ദൗത്യസംഘം രക്ഷപ്പെടുത്തിയത്. ഇതില്‍ 41 വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്.
സനയില്‍നിന്നുള്ള 308 മലയാളികളാണ് ഇന്നലെ കൊച്ചിയിലെത്തിയത്. സംഘര്‍ഷം രൂക്ഷമായതിനാല്‍ ഭാരത എംബസിയും വിമാനത്താവളവും പ്രവര്‍ത്തിക്കാന്‍ കഴിയാതായതോടെ ഇന്നലെ അടച്ചുപൂട്ടി. അതേസമയം കടല്‍ മാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനം തുടരും.
കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും രക്ഷിക്കാനുള്ള ദൗത്യം തുടരുമെന്ന് വിദേശ കാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. കടല്‍ മാര്‍ഗ്ഗമുള്ള രക്ഷാ പ്രവര്‍ത്തനത്തിനായി ഐഎന്‍എസ് കവരത്തി, ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് ടര്‍ക്കി എന്നിവ ജിബൂട്ടി തുറമുഖത്തേക്ക് നീങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: