രണ്ടരകോടി ജനസംഖ്യയേ ഉള്ളൂവെങ്കിലും അറബ് സമൂഹത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് യെമന്‍. ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയും പരിവട്ടവും അനുഭവിക്കുന്ന യെമന്‍കാര്‍ക്ക് പക്ഷേ കലാപങ്ങള്‍ക്ക് പഞ്ഞമില്ല. സായുധകലാപങ്ങള്‍ തുടര്‍ക്കഥയാണ്.
1990ല്‍ ആധുനിക യെമന്‍ ഒരുവര്‍ഷം പിന്നിട്ടപ്പോഴേക്കും ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചു. 18 വയസ്സുതികഞ്ഞവര്‍ക്ക് വോട്ടവകാശമുള്ള യെമന്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കക്കൊപ്പമാണ്. ഖുറാന് ആധാരമാക്കിയുള്ള നിയമം നിലനില്‍ക്കുന്ന യെമന്റെ ഔദേ്യാഗികമതം ഇസ്ലാമാണെന്ന് പറയേണ്ടതില്ലല്ലോ.
ലോകത്തിലെതന്നെ പഴക്കംചെന്ന നഗരമായ ‘സെന’യാണ് യെമന്റെ തലസ്ഥാനം. ലോകപൈതൃക പട്ടികയില്‍പ്പെട്ടതാണ് സെന.പറഞ്ഞിട്ടെന്ത് ഫലം. സെന ഇപ്പോള്‍ കത്തുകയാണ്. ഇസ്ലാമിലെ ഇരുവിഭാഗങ്ങള്‍ തോക്കും ബോംബും മിസൈലുംകൊണ്ട് പൊരുതുകയാണ്. ആര് തോല്‍ക്കും, ആര് ജയിക്കും എന്നൊക്കെ വൈകാതെ കാണാന്‍ സാധിച്ചേക്കും. അതിനിടയില്‍ ജീവിതങ്ങള്‍ പലത് ഹോമിക്കപ്പെടും. പൈതൃകങ്ങള്‍ പലതും മണ്ണാങ്കട്ടയോ ചാരക്കൂമ്പാരങ്ങളോ ആയിത്തീര്ന്നിട്ടുണ്ടാകും.
കത്തിക്കൊണ്ടിരിക്കുന്ന യെമനില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ ഭാരതത്തിന്റെ കരുത്ത് ലോകത്തിന് ബോദ്ധ്യപ്പെട്ടത്. ലോകത്തിന്റെ രക്ഷകരായി ഭാരതം മാറിയ 10 ദിവസം. മാര്‍ച്ച് 31നാണ് യെമനില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഭാരതം ഇറങ്ങിയത്. 5000ത്തോളം ഭാരതീയരാണവിടെ ഉണ്ടായിരുന്നത്. വരാന്‍ സന്നദ്ധരായ മുഴുവന്‍ ഭാരതീയരേയും (4640) നാട്ടിലെത്തിച്ചു.
41 രാജ്യങ്ങളില്‍നിന്നുള്ള 960 പേരെയും യെമനിലെ തീച്ചൂളയില്‍നിന്നും രക്ഷപ്പെടുത്തി. 26 രാജ്യങ്ങള്‍ ഭാരതത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. അമേരിക്ക ഉള്‍പ്പെടെ. ഒന്പതുദിവസം വിദേശകാര്യ സഹമന്ത്രി മുന്‍ സൈന്യാധിപന് വി.കെ.സിംഗ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും വകുപ്പിലെ പ്രധാന ഉദേ്യാഗസ്ഥരും നിരന്തരം ഇതൊക്കെ നിരീക്ഷിച്ചും നിയന്ത്രിച്ചും പോന്നു. ഒരാള്‍ക്കും ഒരുപോറലുമേല്‍ക്കാതെ രക്ഷിച്ചെടുത്തു.
കര- നാവിക സേനകള്‍, വിദേശകാര്യ, ഷിപ്പിംഗ്, റെയില്‍വേ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, എയര്‍ഇന്ത്യ എന്നിവ തമ്മിലുള്ള നിരന്തര സഹകരണം രക്ഷാപ്രവര്‍ത്തനങ്ങളെ വലിയൊരളവില്‍ സഹായിച്ചു. ആപത്തില്‍പ്പെടുന്ന നമ്മുടെ പൗരന്മാര്ക്ക് സേവനം നല്‍കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ഭാരതത്തിന്റെ സന്നദ്ധതയെയാണ് യെമനിലെ ഒഴിപ്പിക്കല്‍ ശ്രമങ്ങളില്‍ പ്രതിഫലിക്കുന്നത്. ഭാരതത്തിന്റെ കഴിവും കരുത്തും കര്‍മ്മശേഷിയും ബോദ്ധ്യപ്പെട്ട മുഹൂര്‍ത്തം.
യെമനില്‍ കുടുങ്ങിയ മുഴുവന്‍ ഭാരതീയരെയും മടക്കിക്കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. ഒറ്റപ്പെട്ട ചിലരെയെങ്കിലും കണ്ടേക്കാം. എന്തുപ്രതിസന്ധിയുണ്ടായാലും അവ പരിഹരിച്ച് ഭാരതീയരെ മുഴുവന്‍ മടക്കിക്കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖറുടെ ഉറപ്പ് ഏതാണ്ട് പൂര്‍ത്തിയാക്കാനായി എന്നു പറയാം. എല്ലാം യുദ്ധകാലസംവിധാനത്തോടെ.
യെമനിലെ വിദൂരസ്ഥലങ്ങളിലും വിമതരുടെ കൈപ്പിടിയിലുള്ള സ്ഥലങ്ങളിലുമുള്ളവരെ കണ്ടെത്തി ഒഴിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കാലിടറാതെ സൈന്യവും സംവിധാനവും പ്രവര്‍ത്തിച്ചു. ഏദന്‍ തുറമുഖത്തേക്ക് അല്‍ഖ്വയ്ദയുടെ പിന്തുണയുള്ള ഹൂതി വിമതസൈന്യം മുന്നേറുകയാണ്. വിമതര്‍ തുറമുഖം പിടിച്ചടക്കിയാല്‍പിന്നെ ഒഴിപ്പിക്കല്‍ അസാധ്യമാകും. യെമനില്‍ അവസ്ഥ വളരെ മോശമാകുകയാണ്.
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒന്‍പത് അറബ് രാജ്യങ്ങള്‍ കൈകോര്‍ത്ത് വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. യെമന്റെ തലസ്ഥാനമായ സനയില്‍ പിടിമുറുക്കി ആധിപത്യം ഉറപ്പിച്ച വിമതരെ കീഴ്പ്പെടുത്തുകയാണ് ലക്ഷ്യം. വെടിയൊച്ച അടങ്ങിയ നേരമില്ല. ചുടുചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം മുറ്റിനില്ക്കുന്ന സനയിലകപ്പെട്ട ഒട്ടേറെപേര്‍ക്ക് രക്ഷനല്കി. ആയിരത്തോളം ഭാരതീയര്‍ അവിടെ കല്യാണം കഴിച്ച് കുടുംബസമേതം തങ്ങുകയാണ്. അവര്‍ തിരിച്ചുവരാന്‍ തയ്യാറുണ്ടോ എന്നറിയില്ല. ഏതായാലും മുഴുവന്‍ ആളുകളെയും ഒരുപോറലുമേല്‍ക്കാതെ രക്ഷിക്കാന്‍ നടത്തുന്ന ഭാരതസര്‍ക്കാരിന്റെ ശ്രമം മികവുറ്റതുതന്നെയാണ്.
മുന്‍പ് ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഉണ്ടായപ്പോള്‍ കണ്ട നയമല്ല ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നത് എന്നത് ആര്‍ക്കും വ്യക്തമാകും. ഗള്‍ഫ് മേഖലയില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് ഭാരതീയര്‍ കഷ്ടപ്പെട്ട സമയം കൈമലര്‍ത്താനേ മുന്‍സര്‍ക്കാരിന് സാധിച്ചിരുന്നുള്ളൂ.
മലയാളിയായ പ്രവാസി കാര്യമന്ത്രിയുണ്ടായിട്ടും മലയാളികളടക്കമുള്ള ഭാരതീയരെ തിരിഞ്ഞുനോക്കാന്‍ തയ്യാറായില്ല. പ്രവാസിമന്ത്രി അന്ന് സുഖവാസത്തിലായിരുന്നു. തൊണ്ടയില്‍ എല്ലു കുടുങ്ങിയതുപോലെ മിണ്ടാട്ടമുണ്ടായില്ല. ഇറാഖില്‍ യുദ്ധംമുറുകിയപ്പോള്‍ വി.പി. സിംഗ് മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി ഇന്ദ്രകുമാര്‍ ഗുജ്റാള്‍ അവിടെചെന്ന് സദ്ദാം ഹുസൈനെ കെട്ടിപിടിച്ച് വിവാദമുണ്ടാക്കി. ഇന്ന് സ്ഥിതിഗതികളാകെ മാറി. നീക്കങ്ങളെല്ലാം ചടുലമാണ്.
നിഷ്ക്രിയമായ ഭൂതകാലത്തെ അയവിറക്കി വെറുതെ ഇരിക്കാതെ സക്രിയമായി ദൗത്യം നിര്‍വഹിച്ചു. ഇതിനെ പുകഴ്ത്തണമെങ്കില്‍ വിശാലമായ മനസ്സുവേണം. ഇകഴ്ത്താന്‍ കുടുസ്സായ മനസ്സുള്ളവര്‍ക്ക് സാധിക്കും. അതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തിരിച്ചുവരാന്‍ തയ്യാറായി കപ്പല്‍ കയറിയവരോട് മന്ത്രി വി.കെ.സിംഗ് ബിജെപിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞതായി വാര്‍ത്തയുണ്ടാക്കി. വിവാദവുമായി. കേട്ടാല്‍ തോന്നും കപ്പലിറങ്ങുന്നത് പോളിംഗ് ബൂത്തിലാണെന്ന്. പറയുന്നതിനും വിവാദമുണ്ടാക്കുന്നതിനും യുക്തിവേണ്ടേ?
ഭാരതം ചെയ്തതൊന്നും കേരളത്തിന്റെ മുഖ്യമന്ത്രി അറിഞ്ഞില്ല. പാക്കിസ്ഥാന് 11 ഭാരതീയരെ രക്ഷിച്ചതാണ് ഉമ്മന്‍ചാണ്ടി കണ്ടത്. ഉടനെ പേനയെടുത്ത് കാല്‍മുട്ടില്‍ കടലാസുറപ്പിച്ച് ഒറ്റയെഴുത്താണ്. പാക്കിസ്ഥാന് സ്തുതി! നോക്കണേ ദേശക്കൂറ്. 5000 ഇന്ത്യക്കാരില്‍ പകുതിയിലധികം മലയാളികളാണ്. സൈന്യത്തെ അയച്ച് വായുസേനയുടെയും എയര്‍ഇന്ത്യയുടെയും വിമാനങ്ങളും കപ്പലുമയച്ച് എല്ലാവര്ക്കും സഹായവും സംരക്ഷണവും നല്കി നാട്ടിലെത്തിച്ച ഭാരതസര്‍ക്കാര്‍ ശ്രമങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ കണ്ണില്‍പെട്ടില്ല. എന്തൊരു അന്ധത! ആരും ചോദിച്ചുപോകും, അതിലെന്തിരിക്കുന്നു ആശ്ചര്യം? ഭാരതത്തിലെ യെമനല്ലേ കേരളം.ഇവിടെയും കത്തുകയല്ലേ? കത്തിപ്പടരുകയല്ലേ വിവാദ വ്യവസായം. ഇതിനിടയില്‍ സ്വയംരക്ഷക്കല്ലേ അവര്‍ക്ക് മുതിരാന്‍ പറ്റൂ.
കേരളത്തില്‍ യുദ്ധം ഒഴിഞ്ഞ നേരമില്ലല്ലൊ. ഓരോദിവസം ചാവേറുകള്‍ നിരനിരയായി വരികയല്ലെ! മാണിയും കുഞ്ഞുമാണിയും കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയുമെല്ലാം കൂകിപ്പായുന്നു. എവിടെചെന്ന് നില്ക്കും. എന്താകുമിതിന്റെ പര്യവസാനമെന്നാര്ക്കും പറയാന്‍പോലും കഴിയുന്നില്ല. ഏറെ പഴക്കവും പാരമ്പര്യവും ഔന്നത്യവും അവകാശപ്പെടുന്ന കേരളത്തിന്റെ സംസ്ക്കാരം യെമനിലെ പൈതൃകങ്ങള്‍ കണക്കെ തരിപ്പണമായി.
ഭരണപ്രതിപക്ഷ രാഷ്ട്രീയത്തില്‍ ആണായിട്ടൊരു പെണ്ണേ ഉള്ളൂ എന്ന അവസ്ഥയായി. അവളെ പേടിച്ചാരും ഇറങ്ങി നടക്കാതായി. സരിതയുടെയും ജോര്‍ജിന്റെയും കത്താണിപ്പോള്‍ കത്തി നില്‍ക്കുന്നത്. അതിന്റെ ചൂടും ചൂരും മലയാളികള്ക്കസഹ്യമായി. യാമിനി തങ്കച്ചി, ഗണേശ്കുമാറിന്റെ മുഖത്തേല്പ്പിച്ച കൈപ്പാടിനെക്കാള് ഒരുപാട് നേതാക്കളുടെ മുതുകത്ത് സരിത ചാപ്പ കുത്തിക്കഴിഞ്ഞു.
ഒളിപ്പിച്ചുവച്ച കത്തില്‍ അവശേഷിക്കുന്ന എത്ര നേതാക്കളുണ്ടാകുമെന്നാര്ക്കറിയാം. രാഷ്ട്രീയത്തില്‍ കഴുതകളുണ്ടെന്ന് പണ്ടാരൊക്കെയോ പറഞ്ഞുകേട്ടിരുന്നു. കേരളത്തില്‍ കഴുതകളെക്കാള്‍ കോവര്‍ കഴുതകളാണോ എന്ന സംശയമാണ് പ്രേക്ഷകരില്‍ ഉയരുന്നത്. കോവര്‍ കഴുതകളുടെ ഈ കൊമ്പുകുലുക്കലുകള്ക്കിടയില് നിന്ന് മലയാളികളെ രക്ഷിക്കാന്‍ യെമനില്പോയ വി.കെ. സിംഗിനെപോലെ ആരെയെങ്കിലും നിയോഗിച്ചേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: