കൊല്ലം: വ്യക്തമായ വികസനകാഴ്ചപ്പാടോടെ മുന്നോട്ടുപോകുന്ന നരേന്ദ്രമോദിസര്ക്കാരിനെതിരായ കേരളത്തിലെ രാഷ്ട്രീയക്കാരുടെയും അധികാരകേന്ദ്രങ്ങളുടെയും മനോഭാവം മാറ്റിയാല്‍ കേരളത്തിന്റെ വികസനക്കുതിപ്പും പുരോഗതിയും വിദൂരമല്ലെന്ന് കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.
കൊല്ലം ബൈപ്പാസ് അവസാനഘട്ട നിര്‍മാണോദ്ഘാടനം കാവനാട് ആല്‍ത്തറമൂട്ടില്‍ നിര്‍വ്വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യത്തെ മുഴുവന്‍ ഒന്നായി കണ്ടുള്ളതാണ് കേന്ദ്രപദ്ധതികള്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നില്‍ നില്‍ക്കുകയാണ് കേരളം. അന്ധമായ രാഷ്ട്രീയവിരോധം വികസനത്തിന് വലിയ തടസമാണ്. ജനങ്ങള്‍ക്ക് മുന്നില്‍ രാഷ്ട്രീയം പറയണം. എന്നാല്‍ നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് നിര്‍ത്തണം. കേരളത്തിലെ വികസനത്തിന് പണം പ്രശ്നമല്ല. നിങ്ങള്‍ പദ്ധതികള്‍ കൊണ്ടുവരൂ. എല്ലാ സഹായങ്ങളും ചെയ്തുതരാന്‍ കേന്ദ്രം തയ്യാറാണ്.
ജനങ്ങളുടെ ക്ഷേമവും നാടിന്റെ പുരോഗതിയുമാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിന് പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് റോഡ് വികസനം. റോഡ് ഗതാഗതത്തിനൊപ്പം ജലഗതാഗതവും പ്രോത്സാഹിപ്പിക്കേണ്ട സമയമായി. നമ്മുടെ രാജ്യത്ത് പ്രതിവര്‍ഷം അഞ്ച് ലക്ഷം അപകടങ്ങളുണ്ടാകുന്നു. ഒന്നരലക്ഷം ജീവനുകളാണ് റോഡില്‍ പൊലിയുന്നത്. ഇതിന് ഒരവസാനമുണ്ടാക്കാന്‍ ചരക്കുഗതാഗതം ജലപാതയിലൂടെ തിരിച്ചുവിടുന്നതിലൂടെ സാധിക്കും. വികസിത രാജ്യമായ ജപ്പാനില്‍ 47 ശതമാനം ചരക്കുനീക്കവും ജലപാതയിലൂടെയാണ്. കൊറിയയും യൂറോപ്പുമെല്ലാം 40 ശതമാനം കൈവരിച്ചപ്പോള്‍ ഇന്ത്യയിലിത് വെറും 3.3 ശതമാനമാണ്. കേരളമുള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ നദികളും യോജിപ്പിച്ചുകൊണ്ട് ജലഗതാഗത സൗകര്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കൂടുതല്‍ റോഡുകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്താനുണ്ട്. വികസനത്തില്‍ റോഡുകള്‍ക്കുള്ള പങ്ക് മറ്റ് സംസ്ഥാനങ്ങളുടെ അഭിവൃദ്ധിയും നേട്ടവും പരിശോധിച്ചാല്‍ ബോധ്യപ്പെടും. 45 മീറ്ററില്‍ റോഡ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുത്ത് നല്കാന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറായാല്‍ പറയുന്ന പദ്ധതികളെല്ലാം യാഥാര്‍ത്ഥ്യമാക്കി നല്കാന് കേന്ദ്രം തയ്യാറാണ്.
കോണ്‍ക്രീറ്റ് റോഡുകള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും വിവിധ പദ്ധതികള്‍ക്കും വികസനങ്ങള്‍ക്കും ഊന്നല്‍ നല്കുമ്പോള് അത് ഏത് മാര്‍ഗത്തിലൂടെ നടത്തണമെന്ന് ആസൂത്രണം ചെയ്യുന്നവര്‍ക്ക് വ്യക്തത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ റോഡ് ഗതാഗത വികസനത്തെകുറിച്ചുള്ള പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ദല്‍ഹിയിലേക്ക് ക്ഷണിച്ചശേഷമാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരുന്നു. എന്‍.കെ.പ്രേമചന്ദ്രന് എംപി, കെ.എന്‍.ബാലഗോപാല്‍ എംപി, മന്ത്രി ഇബ്രാഹിംകുഞ്ഞ്, എംഎല്‍എമാരായ എ.എ.അസീസ്, പി.കെ.ഗുരുദാസന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ജില്ലാ പ്രസിഡന്റ് എം.സുനില്‍, ജില്ലാ കളക്ടര്‍ എ.കൗശികന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: