കൊച്ചി: ആയുര്‍വേദ ചികില്‍സാരീതികളെ ശക്തിപ്പെടുത്താനുതകുംവിധത്തില് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള രേഖകളും മറ്റും തയ്യാറാക്കാന്‍ ആയുര്‍വേദ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നതിന് കെഎസ്ഐഡിസി അവസരമൊരുക്കുന്നു. ഇതിന്റെ ചീഫ് മെന്ററാകാന്‍ തയ്യാറാണെന്ന് മണിപ്പാല്‍ സര്‍വ്വകലാശാലയിലെ നാഷണല്‍ റിസര്‍ച്ച് പ്രൊഫസറായ ഡോ. എം.എസ്.വല്യത്താന് കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച യോഗത്തില്‍ ഉറപ്പുനല്‍കി.
മറ്റു മാതൃകകളെ ആശ്രയിക്കാതെ ചികില്‍സാരീതികളുടെ കീഴ്വഴക്കങ്ങള്‍ക്ക് ആധികാരിക രേഖ തയ്യാറാക്കാന്‍ ആയുര്‍വേദത്തിന്റെ സ്വാഭാവികമായ ശക്തി ഉപയോഗിക്കാന്‍ ഈ രംഗത്തുള്ളവര്‍ സന്നദ്ധരാകണമെന്ന് ഡോ. വല്യത്താന് ആവശ്യപ്പെട്ടു. ആയുര്‍വേദത്തേയും മറ്റ് പാരമ്പര്യ ചികില്സാരീതികളേയും ശക്തിപ്പെടുത്താന്‍ ആഗോളതലത്തില്‍ രൂപംകൊടുത്തിട്ടുള്ള തന്ത്രങ്ങളെപ്പറ്റി യോഗത്തില്‍ പങ്കെടുത്ത ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. കിം സുങ് ചോള്‍ വിശദീകരിച്ചു.
കെഎസ്ഐഡിസി ചെയര്മാന് ടി.കെ.എ.നായര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ലോകത്തെമ്പാടും മാരകമായ അനവധി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആയുര്‍വ്വേദം ഉറപ്പുനല്‍കുന്ന പരിഹാരമാര്‍ഗങ്ങളെപ്പറ്റി കെഎസ്ഐഡിസി എംഡിയും ആയുഷ് സെക്രട്ടറിയുമായ ഡോ. എം.ബീന വിശദീകരിച്ചു. ആഗോളതലത്തില്‍ ആയുര്‍വേദത്തിന്റ ഉപയോഗത്തിന് പരിമിതികള്‍ ഏറെയുണ്ട്. ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തില്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മേധ നഷ്ടമാകാത്ത വിധത്തില്‍ അവയെല്ലാം കൃത്യമായി വിലയിരുത്തേണ്ടത് ആവശ്യമാണ്. ആയുര്‍വേദത്തിന്റെ വികസനത്തിനായി അതിനെ പരുവപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഡോ. ബീന പറഞ്ഞു.
കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി.ജ്യോതികുമാര്‍ പരിപാടിയില്‍ സംസാരിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ദി ആര്യവൈദ്യ ഫാര്‍മസി ലിമിറ്റഡ്, വൈദ്യരത്നം, ലെഓറിയല്, സാമി ലാബ്സ്, നാഗാര്‍ജുന, കേരള ആയുര്‍വേദ, വൈദ്യരത്നം ഔഷധശാല, ധാത്രി, ബിഫ ഡ്രഗ് ലബോറട്ടറീസ്, കെയര്‍ കേരളം, ശ്രീധരീയം, നൂപല് റെമഡീസ്, പുനര്‍നവ, സോമതീരം തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: