കൊച്ചി: പ്രതിരോധ വകുപ്പിന്റെ കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ കൊച്ചി ഷിപ്പ്യാര്ഡിന് നല്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര കപ്പല്‍, റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇത് സംബന്ധിച്ച് പ്രതിരോധമന്ത്രിയുമായി ചര്‍ച്ചനടത്തിയതായും ഗഡ്കരി പറഞ്ഞു. കൊച്ചിന് ഷിപ്പിയാര്‍ഡില്‍ ‘ഇന്ദിരപോയന്റ്’ എന്ന് വിവിധോദ്ദേശ്യ കപ്പല്‍ നീറ്റില്‍ ഇറക്കിപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്കായുള്ള ആറ് കപ്പലുകളുടെ നിര്‍മ്മിക്കാന്‍ കൊച്ചിന് ഷിപ്പ്യാര്ഡിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കപ്പലുകള്‍ ഉണ്ടാക്കുന്ന കേന്ദ്രമായി കൊച്ചിയെ വളര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. യുവാക്കള്‍ക്ക് ഇവിടെ മെച്ചപ്പെട്ട ട്രെയിനിംഗ് ലഭ്യമാക്കും, മന്ത്രി പറഞ്ഞു. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
മുന്‍ പ്രതിരോധമന്ത്രി ഏ.കെ. ആന്റണിയുടെ കാലത്താണ് പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള കപ്പലുകളുടെ നിര്‍മ്മാണത്തില്‍നിന്ന് കൊച്ചിന് ഷിപ്പ്യാര്ഡിനെ ഒഴിവാക്കിയത്.
ഉദ്ദേശിച്ചതിലും നേരത്തെതന്നെ ‘ഇന്ദിരപോയന്റ്’ നീറ്റിലിറക്കാന്‍ കഴിഞ്ഞതില്‍ കൊച്ചിന് ഷിപ്പ്യാര്ഡിനെ മന്ത്രി അഭിനന്ദിച്ചു.
ചരക്കുകള്‍ നീക്കുന്നതിനും, കടലിന്റെ ആഴം കണക്കാക്കുന്നതിനും, വിവിധയിനം കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താനും ലൈറ്റ് ഹൗസുകളുടെ അറ്റകുറ്റപ്പണിക്കും പുതിയ കപ്പല്‍ സഹായകമാകും.
2012 ആഗസ്തില്‍ നിര്‍മ്മാണം തുടങ്ങിയ കപ്പല്‍ ഇന്ന് നീറ്റിലിറക്കിയെന്നത് രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ തെളിവാണ്. ചടങ്ങില്‍ കോമഡോര്‍ കെ. സുബ്രഹ്മണ്യന് സ്വാഗതം ആശംസിച്ചു. കൊച്ചിന് ഷിപ്പ്യാര്ഡ് എം.ഡി. ബരുണ്‍ മിത്ര അധ്യക്ഷതവഹിച്ചു. ഷിപ്പിംഗ് ജോയന്റ് സെക്രട്ടറി എ.കെ. ഗുപ്ത, ക്യാപ്റ്റന്‍ ഏ.കെ. സൂരജ്, അരുണ്ശര്മ്മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: