പനാമ സിറ്റി: അമേരിക്കയ്ക്കും ക്യൂബയ്ക്കും ഇടയിലെ മഞ്ഞുരുക്കി പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബയുടെ പ്രസിഡന്റ് റൗള്‍ കാസ്ട്രോയും ഹസ്തദാനം നടത്തി. പനാമയില്‍ നടക്കുന്ന അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് സംഭവം. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും മറ്റു ലോകനേതാക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരുടെയും ഹസ്തദാനം
നയതന്ത്രബന്ധം പൂര്‍ണമായി പുനരാരംഭിക്കുന്നതിനു വഴിയൊരുക്കിയാണ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയും തമ്മില്‍ ഹസ്തദാനം നടത്തിയത്. ഇതിന് മുന്നോടിയായി ഒബാമയും കാസ്ട്രോയും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ക്യൂബ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്റിഗസും ആദ്യവട്ട ഉന്നതതല ചര്‍ച്ചയും ഉച്ചകോടിക്കു മുന്‍പേ നടത്തിയിരുന്നു.
തീവ്രവാദം വളര്‍ത്തുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ നിന്നു ക്യൂബയെ ഒഴിവാക്കാന്‍ യുഎസ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉച്ചകോടി വേദിയില്‍ അമേരിക്കന്‍ പ്രസിഡന്റ് തന്നെ പ്രഖ്യാപിക്കും. 57 വര്‍ഷം മുന്‍പു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡലെസും ക്യൂബന്‍ വിദേശകാര്യമന്ത്രി ഗോണ്‍സാലോ ഗ്യുയെലും തമ്മില്‍ വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ആദ്യ മന്ത്രിതല ഔപചാരിക ചര്‍ച്ചയാണിത്. ഏഴാം തവണയാണ് അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നതെങ്കിലും ക്യൂബ ഇത് ആദ്യമായണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
1959ലെ ക്യൂബന്‍ ജനകീയ വിപ്ലവത്തോടെയാണ് അമേരിക്കയും ക്യൂബയും തമ്മിലുള്ള ശത്രുത ആരംഭിക്കുന്നത്. തുടര്‍ന്ന് ഇരു രാജ്യങ്ങളുമായി കടുത്ത ശീത യുദ്ധമായിരുന്നു. ഇതിന് വിരാമം ഇട്ട് കഴിഞ്ഞ ഡിസംബറിലാണ് ക്യൂബയുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഒബാമ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് അനുകൂല പ്രതികരണമാണ് ഫിദല്‍ കാസ്ട്രോയ്ക്ക് ശേഷം അധികാരം ഏറ്റ ക്യൂബന്‍ രാഷ്ട്രതലവന് റൗള്‍ കാസ്ട്രോയും എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: