കൊച്ചി: കേരള കോണ്‍ഗ്രസ് -എമ്മില്‍ ലയിച്ചതോടെ ഇല്ലാതായിമാറിയ കേരള കോണ്‍ഗ്രസ്-സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചു. പഴയ സെക്കുലറിന്റെ ചെയര്മാന് ടി.എസ്. ജോണ്‍ തന്നെയാണ് പാര്‍ട്ടിയുടെ പുതിയ ചെയര്മാന്.
കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. സെക്കുലര്‍ യുഡിഎഫില്‍ തുടരുമെന്നും സെക്കുലറിനോടനുഭാവമുള്ള ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ യുഡിഎഫിന്റെ വിപ്പനുസരിച്ച് വോട്ടു ചെയ്യുമെന്നും ടി.എസ് ജോണ്‍ പറഞ്ഞു. സെക്കുലറിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്തായിരിക്കും പ്രവര്‍ത്തിക്കുക. പത്തു ദിവസത്തിനകം എല്ലാ ജില്ലകളിലും ഓഫീസ് തുറക്കുമെന്നും അദേഹം പറഞ്ഞു. സെക്കുലര്‍ പാര്‍ട്ടിയുടെ 14ജില്ലാ പ്രസിഡന്റുമാരെയും പോഷക സംഘടനാ ഭാരവാഹികളേയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
കേരള കോണ്‍ഗ്രസ്-എമ്മിനും കെ.എം. മാണിക്കുമെതിരേ രൂക്ഷവിമര്‍ശനമാണു ജോണ്‍ വാര്‍ത്താ സമ്മേളനത്തിലുടനീളം ഉന്നയിച്ചത്. അഴിമതി കേസില്‍ വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന് നടത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മാണി രാജിവയ്ക്കണം. ഇത്തരത്തില്‍ നടപടി നേരിട്ട ഒരു മന്ത്രിപോലും അധികാരത്തില്‍ തുടര്‍ന്ന ചരിത്രമില്ല. മാണി രാജിവയ്ക്കണമെന്ന് താന്‍ ഉന്നതാധികാര സമിതിയില്‍ ഉന്നയിച്ചിരുന്നു. പാര്‍ട്ടിയില്‍ ആരും അതിനെ എതിര്‍ത്തിരുന്നില്ല. ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞതിന്റെ പേരിലാണ് പി.സി ജോര്‍ജിനെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് (എം) വിട്ട് സെക്യൂലര്‍ പുനരുജ്ജീവപ്പിക്കുന്നതെന്നും ടി.എസ് ജോണ്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും പുറത്തു വന്നായിരുന്നു പി.സി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചത്. തുടര്‍ന്ന് 2009ല്‍ മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ സെക്കുലര്‍ ഇല്ലാതായി. ജോര്‍ജും മാണിയും തമ്മില്‍ ഇടയുകയും ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കുകയും ചെയ്തതോടെയാണു വീണ്ടും കേരള കോണ്‍ഗ്രസ് സെക്കുലര്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: