അടിയന്തരമായി രാജസഭ സമ്മേളിച്ചിരിക്കുകയാണ്. വസിഷ്ഠനെ വിളിക്കാന്‍ കൊട്ടാര പരിചാരകന് പോയിക്കഴിഞ്ഞു മന്ത്രിമാരും മറ്റ് പ്രധാന സഭാംഗങ്ങളും, ഭരതനും എല്ലാം സഭയില്‍ എത്തികഴിഞ്ഞു. രാജഗുരു വസിഷ്ഠന്റെ വരവിനെ നോക്കി നില്‍ക്കുകയാണ് എല്ലാവരും. കൂടിയവരെല്ലാം നിശ്ശബ്ദരാണ്. ആരും പരസ്പരം ഒന്നും തന്നെ സംസാരിക്കുന്നില്ല. എല്ലാവരുടെ ഉളളിലും ദു:ഖം തളം കെട്ടി നില്‍ക്കുകയാണ്.
അല്ലെങ്കിലും ഭൂമിയില്‍ മനുഷ്യര്‍ക്ക് എന്ത് സുഖമാണുളളത്. ഒന്നോര്‍ത്താല്‍ ഈ പ്രപഞ്ചത്തിന്റെ സ്വരൂപം തന്നെ എന്താണ് എല്ലാവരും മരിക്കാനായി ജനിക്കുകയും, ജനിക്കാനായിത്തന്നെ മരിക്കുകയും ചെയ്യുന്നു. സുഖഭോഗങ്ങളെല്ലാം തന്നെ നശ്വരങ്ങളും, ദുരന്തജന്യങ്ങളുമാണ്. അവയ്ക്കൊന്നിനും ശാശ്വതമായ സത്തയില്ല. എല്ലാം അജ്ഞാനജന്യങ്ങളും അവിദ്യാകാരണങ്ങളുമാണ്.
പ്രപഞ്ചമെന്നു പറയുന്നത് മനശ്ചാഞ്ചല്യത്തിന്റ വിലാപമാണ്. മരുഭൂമിയില്‍ കാണപ്പെടുന്ന മൃഗതൃഷ്ണപോലെ പരമാര്‍ത്ഥ സുഖം ലവലേശം പോലുമില്ലാത്ത സുഖഭോഗങ്ങളിലേക്ക് മനസ്സ് മൂഢന്മാരെ വേട്ടയാടുന്നു. മരണത്തില്‍ തനിക്ക് ഭയമില്ല. ഇതുവരെ ഭയന്നിട്ടുമില്ല. അല്ലെങ്കില്‍ എന്തിനാണ് ഭയക്കുന്നത്? ദേവദാനവാദികളേവരും നശിക്കുന്നവരാണ്. ധ്രുവന്റെ നില പോലും സ്ഥിരമല്ല. ദിക്കുകളും ദേശങ്ങളുമെല്ലാം തിരോഭവിക്കുന്നു.
പ്രചണ്ഡങ്ങളായ പര്‍വ്വതങ്ങള്‍ പോലും നിലം പരിശാകുന്നു. സ്വര്‍ഗനരകങ്ങളും ഭൂമിയും അസ്തമിക്കുന്നു. സമുദ്രങ്ങള്‍ വറ്റി വരളുന്നു. നക്ഷത്രങ്ങള്‍ ചിതറിവീണു പോകുന്നു. സിദ്ധ യോഗീശ്വരന്മാര് പോലും ഒടുവില്‍ നശിക്കുക തന്നെ ചെയ്യുന്നു. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര് പോലും കഥാവശേഷരാകുന്നു. കാലം പരമാത്മാവില്‍ ഗ്രസിക്കപ്പെടുന്നു. അനന്തമായ ആകാശവും, നിയതിയും എല്ലാം ആ ശക്തിയാല്‍ തന്നെ മറക്കപ്പെടുന്നു. പിന്നെ എന്നെപ്പോലുളളവരുടെ അവസ്ഥ എന്താണ്. ഒരു തീരുമാനവും നമ്മുടെ കയ്യിലല്ല. എല്ലാം കാലത്തിന്റെ കൈപ്പിടിയിലാണ്.
ലക്ഷ്മണന്റെ ചിന്ത വീണ്ടും തന്റെ പൂര്‍വികരിലേക്ക് തിരിച്ചു. ദിലീപന്റെ തപോവന പ്രവേശനത്തിന് ശേഷം ഉളള കാര്യങ്ങളിലേക്ക് മനസ്സ് യാത്ര തുടങ്ങി.
ദിലീപന്റെ മകനായ രഘു മഹാരാജാവ് തന്റെ അച്ഛന് തന്നിലര്‍പ്പിച്ച വിശ്വാസത്തിനും, സ്നേഹത്തിനും യോജിക്കുന്നവിധം രാജ്യഭരണമാരംഭിച്ചു. പ്രജകളെല്ലാം അദ്ദേഹത്തിന്റെ ഉല്‍ക്കര്‍ഷം കണ്ട് ആഹ്ലാദഭരിതരായി.
ശത്രുക്കള്‍ നടുങ്ങി. പ്രശസ്തരായ പൂര്‍വ്വികന്മാരാല്‍ പരിപാലിക്കപ്പെട്ടിരുന്ന രാജ്യം രഘുവിനെക്കൊണ്ട് പ്രത്യകം കീര്‍ത്തിയാര്‍ജിച്ചു. രക്ഷിക്കേണ്ടവരെ രക്ഷിക്കുന്നതിനും, ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുന്നതിനും അദ്ദേഹം മടികാണിച്ചില്ല. സകല ശാസ്ത്രങ്ങളിലും നിപുണനായ അദ്ദേഹത്തിന് രാജ്യകാര്യങ്ങള്‍ വേര്‍തിരിച്ചറിയുന്നതിന് ഒരു ബുദ്ധിമുട്ടും നേരിട്ടില്ല. ഭരണഭാരമേറ്റ് അധികം കഴിയുന്നതിന് മുമ്പ് തന്നെ രഘുവിന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു.
ഭാരതത്തെ ഏകശാസനത്തിന് കീഴില്‍ ഉറപ്പിക്കാനുളള യജ്ഞത്തില്‍ അദ്ദേഹം മുഴുകി.
രാജ്യാതിര്‍ത്തികളും തലസ്ഥാനവും ഭദ്രമാക്കിയ ശേഷം അദ്ദേഹം ദിഗ്വിജയത്തിനായി സൈന്യസമേതം പറുപ്പെട്ടു. ആദ്യമായി കിഴക്കേ ദിക്കിലേക്കാണ് പുറപ്പെട്ടത് പലരാജാക്കന്മാരെയും യുദ്ധം ചെയ്തുകീഴടക്കി. പലരും സ്വമേധയാ കീഴടങ്ങി. അങ്ങനെ ആ ജൈത്രയാത്ര നിര്‍വിഘ്നം തുടര്‍ന്നു.
കിഴക്കെ കടല്ക്കരയില് ചെന്ന ശേഷം വംഗദേശം കീഴടക്കി. ഗംഗാതീരത്ത് ജയസ്തംഭം നാട്ടി തോല്പിക്കപ്പെട്ടശേഷം യഥാസ്ഥാനങ്ങളില്‍ തന്നെ വാഴിക്കപ്പെട്ട പരാജിതരായ രാജാക്കന്മാര് കപ്പമായി രഘുവിന് പണവും ആയുധങ്ങളും നല്കി. അതിനുശേഷം വംഗദേശത്ത് നിന്നും പിന്നീട് പോയത് കലിംഗദേശത്തിനു നേരെയായിരുന്നു. ധീരചിത്തനായ കലിംഗരാജാവ് തോല് മുറിഞ്ഞാലും ചോരയൊലിച്ചാലും മാംസമരിഞ്ഞാലും കൂസലില്ലാത്ത ആനയെപ്പോലുളള പ്രകൃതക്കാരനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം കീഴടങ്ങാന്‍ തയ്യാറുണ്ടായിരുന്നില്ല.
തന്മൂലം അവര്‍ തമ്മില്‍ ഭയങ്കര യൂദ്ധം നടന്നു. ഒടുവില്‍ കലിംഗരാജാവ് കീഴടങ്ങുക തന്നെ ചെയ്തു. രാജ്യം കലിംഗരാജാവിനു തന്നെ തിരിച്ചേല്‍പ്പിച്ച് ധനവുമായദ്ദേഹം സമുദ്രതീരം വഴി തെക്കോട്ട് പുറപ്പെട്ടു. പാണ്ഡ്യരാജാക്കന്മാരെ കീഴടക്കിയശേഷം മലയപര്‍വ്വതത്തിന്റെ താഴ്വരയില് ചെന്ന് വിശ്രമിച്ചു. ചന്ദനത്തിന്റെ സുഗന്ധം കലര്‍ന്ന കുളിര് കാറ്റേറ്റു യാത്രയുടെ ക്ഷീണം തീര്‍ത്തശേഷം കേരളത്തെ മുഴുവന്‍ കീഴടക്കി. അവിടെനിന്നും അദ്ദേഹം കരയിലൂടെ തന്നെ യവനരെ ജയിക്കുവാന്‍ വേണ്ടി പറപ്പെട്ടു.
യവനാധിപതിയാകട്ടെ ഒരു യുദ്ധം കൂടാതെ കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. അതിനാല്‍ അവര്‍ തമ്മില്‍ ഭയങ്കര യുദ്ധം തന്നെ നടന്നു. ഒട്ടനവധി പടയാളികള്‍ യവന പക്ഷത്ത് മൃതിയടഞ്ഞു. ശേഷിച്ചവര്‍ തലപ്പാവഴിച്ച് രഘുവിന്റെ കാല്ക്കല് സമര്‍പ്പിച്ച് കീഴടങ്ങി. വിജയശ്രീലാളിതനായ ചക്രവര്‍ത്തി വീണ്ടും വടക്കെ ദിക്കിലേക്കുളള യാത്ര തുടങ്ങി. അവിടെ കാംബോജം കീഴടക്കിയ ശേഷം ഹിമാലയത്തില്‍ കയറി. അവിടുത്തെ പ്രകൃതി ഭംഗികള്‍ ആസ്വദിച്ചു കൊണ്ട്. അദ്ദേഹം തെല്ലിട വിശ്രമിച്ചു.
ആ സമയത്ത് പര്‍വ്വത വാസികളായ ഒരു പറ്റം ആളുകള്‍ രഘുവിനെ എതിര്‍ത്തു. എതിര്‍ത്തവരില്‍ വളരെപേര് മൃതിയടഞ്ഞു ഒടുവില്‍ രഘുവിനെ ജയിക്കാന്‍ പ്രയാസമാണെന്ന് കണ്ടു ശേഷിച്ചവര്‍ കീഴടങ്ങി. ഇപ്രകാരം ദിഗ്വിജയത്തിനായി പുറപ്പെട്ട രഘു സകല രാജ്യങ്ങളും കീഴടക്കി രാജധാനിയിലേക്ക് വിശ്വകീര്ത്തിമാനായി തിരിച്ചു പോന്നു.
കൊട്ടാരത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ”വിശ്വജിത്തെന്ന” യാഗം നടത്തുവാന്‍ തീരുമാനിച്ചു. അതിനായി സകല സാമന്ത രാജാക്കന്മാരേയും ക്ഷണിച്ചു വരുത്തി. പരാജയം മൂലം സാമന്തന്മാര്ക്കുളള വല്ലായ്മ സ്നേഹസല്ക്കാരാദികള് കൊണ്ട് ഇല്ലാതാക്കിയ ശേഷം അദ്ദേഹം എല്ലാവരെയും സസന്തോഷം യാത്രയാക്കി. ദിഗ്വിജയം വഴി ആര്‍ജിച്ച സമ്പത്തെല്ലാം അദ്ദേഹം ശേഖരിച്ചു വെയ്ക്കാതെ ധര്‍മ്മനീതികള്‍ക്കനുസരിച്ച് എല്ലാവര്‍ക്കുമായി ദാനം ചെയ്തു.
.. തുടരും
ആര്.സി. പുന്നയ്ക്കാത്ത്, തോളൂര്‍, തൃശ്ശൂര്‍. ഫോണ്‍: 9446969537
പ്രതികരിക്കാൻ ഇവിടെ എഴുതുക: