അവന് സൂര്യദേവനോടടുക്കുന്നു. ഇതെന്തൊരത്ഭുതം! അതി പ്രഭാവനായ ഒരു കുട്ടി തന്നോടടുക്കുകയോ? സൂര്യന് ഭയവിഹ്വലനായി. ആത്മരക്ഷയ്ക്കായി തന്റെ പത്തിരട്ടി വര്‍ധിച്ചു. എന്നിട്ടും ആ കുട്ടി മുന്നോട്ടു തന്നെ. ചൂടുകൊണ്ട് അവന്റെ രോമങ്ങള്‍ കരിഞ്ഞു തുടങ്ങി. ആപത്തു മനസ്സിലാക്കിയ വായുദേവന് സൂര്യനും കുട്ടിക്കുമിടയില്‍ തങ്ങിനിന്നു.
അഞ്ജനാപുത്രനിപ്പോള് ചൂടല്ല, നല്ല സുഖശീതളാവസ്ഥ. ഈ കുട്ടി തന്നെ സമീപിച്ച് തനിയ്ക്കാപത്ത് വരുത്തുമെന്ന് ഭയപ്പെട്ട സൂര്യദേവന് ദേവേന്ദ്രനോടാവലാതി ബോധിപ്പിച്ചു. ദേവനാഥനാണല്ലോ ഉപദേവന്മാരുടെ സങ്കടത്തിന് പരിഹാരം കാണേണ്ടത്. ആയിരക്കണക്കിന് അസുരന്മാരെ കൊന്നൊടുക്കാന്‍ പോരുന്ന വജ്രായുധം ദേവേന്ദ്രന് ഉടനെ അഞ്ജനാ പുത്രന്റെ നേര്‍ക്കയച്ചു.
എന്നാല്‍ ശ്രീപാര്‍വതീ പരമേശ്വരന്മാരുടെ അനുഗ്രഹത്താലും വായുദേവന്റെ ശക്തിയാലും വജ്രായുധം അഞ്ജനാപുത്രനെ വലംവച്ചതല്ലാതെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശക്തമായില്ല. ഒടുവില്‍ അത് അഞ്ജനാപുത്രന്റെ താടിയില്‍ മുറിവേല്‍പ്പിച്ച് മടങ്ങി. തല്‍ക്ഷണം തന്നെ ആ കുട്ടി നിലംപതിച്ചു. ഭൂമണ്ഡലത്തില്‍ മോഹാലസ്യപ്പെട്ടു കിടക്കുന്ന അഞ്ജനാപുത്രനെ കണ്ട് കോപാവിഷ്ഠനായി വായുദേവന്. മൂലോകവാസികളേയും ഒരു പാഠം പഠിപ്പിക്കാന്‍ വായുദേവന് കുട്ടിയേയുമെടുത്ത് പാതാളത്തിലെത്തി. വായുവില്ലാതെ ത്രിലോകം മുഴുവന്‍ നിശ്ചലമായി. ദേവന്മാരെല്ലാം ആശങ്കാകുലരായി.
വായുദേവന്റെ ഒളിസങ്കേതം കണ്ടുപിടിക്കാന്‍ ദേവന്മാരെല്ലാം ചേര്‍ന്ന് ത്രിമൂര്‍ത്തികളെ സമീപിച്ചു. ത്രികാലജ്ഞാനിയായ മഹാദേവന് ജ്ഞാനദൃഷ്ടിയില്‍ കൂടി ആ ഒളിസങ്കേതം കണ്ടെത്തി. ദേവന്മാരെല്ലാം ത്രിമൂര്‍ത്തികളോടൊപ്പം പാതാളത്തിലെത്തി വായുദേവനെ സമാധാനിപ്പിച്ചു.
വായുപുത്രന് ചിരഞ്ജീവിയായിരിക്കും. മനസ്സില്‍ തോന്നുംവിധത്തില്‍ പെരുമാറാന്‍ കഴിയും.
മാത്രമല്ല മേലാല്‍ ഹനുമാനെന്ന് ലോകം അറിയുകയും ചെയ്യും. മഹാദേവന് അനുഗ്രഹിച്ചു. ശ്രേഷ്ഠനായ വിഷ്ണു ഭക്തനും പരാജയം ഒരിക്കലും ജീവിതത്തില്‍ അറിയാത്തനുമായ വായുപുത്രന് ലക്ഷ്മീനാരായണന്മാരുടെ മാനസപുത്രനായി ഭവിക്കട്ടെ എന്ന് മഹാവിഷ്ണു അനുഗ്രഹിച്ചു. മേലാല്‍ ആയുധങ്ങളൊന്നും ഹനുമാനെ വധിക്കാന്‍ ശക്തമാകില്ലെന്നും ബ്രഹ്മാസ്ത്രംപോലും ഇവനെ നിഗ്രഹിക്കയില്ലെന്നും ബ്രഹ്മാവ് വരദാനം നല്കി. ഹനുമാന് സകലകലാ വല്ലഭനായിരിക്കുമെന്ന് ദേവേന്ദ്രനും ആശംസിച്ചു.
വായുഭഗവാന് സന്തുഷ്ടനായി. നിശ്ചലമായി കിടന്ന മൂന്നുലോകങ്ങളും വായുഭഗവാന്റെ സാന്നിദ്ധ്യത്തില്‍ ഉണര്‍ന്ന് ഉന്മേഷം പൂണ്ടു. പാതാളത്തില്‍ നിന്നും ഭൂലോകത്തിലെത്തിയ വായുദേവന് ഹനുമാനെ അഞ്ജനാദേവിക്കും വീരകേസരിക്കും ഏല്‍പ്പിച്ച് അനുഗ്രഹിച്ചു.
ശ്രീപരമേശ്വരന് നല്കിയ അന്വര്‍ത്ഥമായ നാമധേയം ഹനുമാന് പൂന്തേനൊഴുകംവിധത്തില് അഞ്ജനയും വീരകേസരിയും വീണ്ടും വീണ്ടും അവനെ വിളിച്ചു. ഹനുമാന്! ഹനുമാന്!! ദേവേന്ദ്രന്റെ വജ്രായുധമേറ്റ് താടിയെല്ലില്‍ അല്‍പ്പം മുറിവുണ്ടായി മുഖം അല്‍പ്പം നീണ്ടുപോയതുകൊണ്ട് ആ നാമധേയം എത്ര അന്വര്‍ത്ഥം!
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: