അമ്പലപ്പുഴ: യുദ്ധഭൂമിയില്‍ കുടുങ്ങിയ തനിക്ക് സ്വന്തം നാട് വീണ്ടും കാണാന്‍ സാധിച്ചതിന് കേന്ദ്രസര്‍ക്കാരിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അമ്പലപ്പുഴ സ്വദേശി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന അഞ്ജനത്തില്‍ രവീന്ദ്രനാഥാ (48)ണ് വീട്ടുകാരുടെ പ്രാര്‍ത്ഥനയുടെയും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെയും തുടര്‍ന്ന് നാട്ടില്‍ സുരക്ഷിതനായെത്തിയത്.
വര്‍ഷങ്ങളായി പൂനെ ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രനാഥ് കമ്പനി നിര്‍ദേശത്തില്‍ മൂന്നുമാസം മുമ്പാണ് യെമനിലെത്തിയത്. സിമന്റ് പ്ലാന്റില്‍ ജോലി. എന്നാല്‍ എത്തി ദിവസങ്ങള്‍ക്കകം പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും യുദ്ധമാകുകയുമായിരുന്നു.
എങ്ങനെയും നാട്ടിലെത്തുക എന്നതായിരുന്നു ചിന്ത. ജീവന് എപ്പോള്‍ വേണമെങ്കിലും അപായം സംഭവിക്കാമെന്ന അവസ്ഥയാണ് അവിടെ ഉണ്ടായിരുന്നത്. ഇൗ സമയത്താണ് കേന്ദ്രമന്ത്രി ഉള്‍പ്പെടെ ഭാരതത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ യുദ്ധഭൂമിയില്‍ എത്തിയ വാര്‍ത്ത അറിയുന്നത്. ഒരു സര്‍ക്കാരിനും ഇന്നേവരെ കഴിയാത്ത പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നറിഞ്ഞതോടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിച്ചു.
ഒടുവില്‍ ഭാരത എംബസിയില്‍ നിന്നും വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്തു സഹായവും നല്കുവാനുള്ള അറിയിപ്പ് ലഭിച്ചു. ഇതോടെ വെള്ളവും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. യെമനില്‍ നിന്നും ജിബൂട്ടി വരെ കപ്പലില്‍, പിന്നീട് വിമാന മാര്‍ഗം കൊച്ചിയില്‍. ഒരു പോറല്‍ പോലുമില്ലാതെ മുഴുവന്‍ ഭാരതീയരെയും രക്ഷിക്കാന്‍ ഭാരതസേനയും കേന്ദ്രസര്‍ക്കാരും ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. അന്യരാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആത്മാഭിമാനവും ധൈര്യവും പകരുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറയുന്നു.
വീട്ടില്‍ തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോടും ബന്ധുക്കളോടും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയാന്‍ രവീന്ദ്രനാഥിന് ഏറെയുണ്ട്. ആശങ്കയുടെ കാര്‍മേഘം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഭാര്യ രാജലക്ഷ്മിയും മക്കളായ അര്ജുന് ആര്.നാഥും രേവതി ആര്. നാഥും അമ്മ അമ്മിണിയമ്മയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: