കണ്ണൂര്‍: യെമനില്‍ നിന്ന് തിരിച്ചുവന്ന മലയാളികളുടെ പുനരധിവാസത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി നോര്‍ക്കയുടെ വെബ്പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് ഗ്രാമവികസന, പ്രവാസികാര്യ വകുപ്പ് മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. മടങ്ങിവന്നവരുടെ മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ ശേഖരിക്കും.
നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് സി കെ മേനോനും ആസാദ് മൂപ്പനും ഉള്‍പ്പെടെയുള്ള വ്യവസായികള്‍ ഇവര്‍ക്ക് ജോലി വാഗ്ദാനം നല്‍കിയിട്ടുണ്ട്. പുനരധിവാസത്തിനായി ചെയ്യേണ്ടുന്ന സഹായങ്ങള്‍ അടുത്ത മന്ത്രിസഭായോഗം വിശദമായി ചര്‍ച്ചചെയ്തു തീരുമാനമെടുക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യെമനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ ഏറെക്കുറെ പൂര്‍ത്തിയാവുകയാണ്. ഇതിനകം മടങ്ങിയെത്തിയ 2583 ഇന്ത്യക്കാരില്‍ 2348 പേരും മലയാളികളാണ്. ഇന്ത്യക്കാരെ വിമാനമാര്‍ഗ്ഗം ഒഴിപ്പിക്കുന്നതിനുള്ള സാഹചര്യം രണ്ടുദിവസം കൂടി തുടരണമെന്ന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ സൗദി അറേബ്യ നല്കിയ ക്ലിയറന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ അത് സാധിച്ചിട്ടില്ല. അതിനാല്‍ ഇനി അവശേഷിക്കുന്നവരെ കപ്പല്‍ മാര്‍ഗ്ഗം ജിബൂട്ടിയില്‍ കൊണ്ടുവന്ന് നാട്ടിലെത്തിക്കാനാണ് ശ്രമം. ഏദനു സമീപത്തുനിന്ന് ഒരു കപ്പല്‍ ഇന്ന് പുറപ്പെടുമെന്ന് ജിബൂട്ടിയില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.
യെമനിലെ ഇന്ത്യന്‍ എംബസി രണ്ടുദിവസത്തിനകം പൂര്‍ണമായും അടയ്ക്കും. ഇനി മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ജിബൂട്ടിയില്‍ നിന്ന് എംബസിയുടെ സഹായം ലഭിക്കും. ജിബൂട്ടിയില്‍ താമസിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് മടങ്ങിയിട്ടുണ്ട്. മുബൈയിലിറങ്ങിയ മലയാളികള്‍ക്ക് നാട്ടിലെത്താനായി വിമാനത്തിലും നേത്രാവതി എക്സ്പ്രസ്സിലെ എ സി കോച്ചിലും സൗകര്യമൊരുക്കി. കൊച്ചിയിലിറങ്ങിയ മറ്റു സംസ്ഥാനക്കാര്‍ക്ക് നാട്ടില്‍ പോകാനും സംവിധാനമൊരുക്കി.
ആറുദിവസം പ്രായമുള്ള കുഞ്ഞിനെപ്പോലും പ്രത്യേക സംവിധാനമൊരുക്കി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. യാത്രാവേളയില്‍ കുഞ്ഞിനെ പ്രത്യേകം ശ്രദ്ധിക്കാനായി കൂടെവന്ന കണ്ണൂര്‍ ജില്ലക്കാരിയായ ഡോ. ഉമാ നമ്പ്യാര്‍ യെമനിലേക്ക് തിരിച്ചുപോവുകയാണെന്നാണ് അറിയിച്ചിട്ടുള്ളത്.
അല്‍ തോറ ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ ജോലി ഉപേക്ഷിക്കാന്‍ കഴിയാതെ അവിടെത്തന്നെ കഴിയുന്നുണ്ട്. പ്രദേശത്തിന്റെ നിയന്ത്രണം കയ്യടക്കിയ ഹൂതികള്‍ ഇവരോട് സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നാണ് പറഞ്ഞത്. നാട്ടിലേക്കു വരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും അതിനുള്ള സഹായം തുടര്‍ന്നും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
പരസ്പരം പോരടിക്കുന്ന സൗദി അറേബ്യയും ഹൂതി വിമതരും ഇന്ത്യക്കാരോട് സൗഹാര്‍ദമാണ് കാണിച്ചിട്ടുള്ളത്. യുദ്ധഭൂമിയില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇരുകൂട്ടരും സഹായം ചെയ്തുതന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഴുവന്‍ സമയവും ഉണര്‍ന്നു പ്രവര്‍ത്തിച്ച കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിനും സഹമന്ത്രി വി കെ സിങ്ങിനും മന്ത്രി കെ സി ജോസഫ് നന്ദി പ്രകടിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: