തിരുവനന്തപുരം: കേരളത്തില്‍ ഓങ്കോളജിസ്റ്റുകളുടെ അപര്യാപ്തത ക്യാന്‍സര്‍ ചികിത്സയെ ബാധിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കേരളത്തില്‍ ഓരോ വര്‍ഷവും പുതുതായി 50,000 പേര്‍ക്കാണ് ക്യാന്‍സര്‍ ബാധിക്കുന്നത്.
കേരളത്തിലെ ജനസംഖ്യ മൂന്നു കോടിയാണ്. എന്നാല്‍ കേരളത്തിലെ ഓങ്കോളജിസ്റ്റുമാരുടെ എണ്ണം 50ല്‍ താഴെയാണ്. ഈ സ്ഥിതി തുടരുന്നത് കേരളത്തിലെ ക്യാന്‍സര്‍ ചികിത്സ കൂടുതല്‍ ദുഷ്കരമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഓങ്കോളജി ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘടന ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് 2012ല്‍ ഇന്ത്യയില്‍ 1.8 ദശലക്ഷം പേര് ക്യാന്‍സറുമായി ജീവിക്കുന്നു എന്നാണ്. മാത്രമല്ല ഇന്ത്യയില്‍ ഓങ്കോളജിസ്റ്റുകളുടെ കുറവ് രൂക്ഷമാണെന്നും 2000 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതത്തിലാണ് നമ്മള് മുന്നോട്ടുപോകുന്നതെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.
ഈ രോഗം ബാധിച്ച് ഏറെ നാള് കഴിഞ്ഞാണ് കണ്ടെത്തുന്നത്. ഇതും ചികിത്സ കൂടുതല്‍ പ്രയാസകരമാക്കുന്നു. പലപ്പോഴും അവസാനഘട്ടത്തിലാണ് രോഗി ചികിത്സയ്ക്കെത്തുന്നത്. ക്യാന്‍സര്‍ ചികിത്സാവിഭാഗം കൂടുതല്‍ വിപുലീകരിച്ച് ജാഗ്രതയോടെ സമൂഹമധ്യത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പുകവലി ക്യാന്‍സര്‍ ഉണ്ടാക്കില്ലെന്ന ജനപ്രതിനിധിയുടെ പ്രസ്താവന ഏറെ ആശങ്കപ്പെടുത്തുന്നു. അടുത്തദിവസം തന്നെ ഇത് തിരുത്തി പുകവലിക്കെതിരെ പ്രധാനമന്ത്രി രംഗത്തുവന്നു. പുകവലിക്കെതിരായ മുന്നറിയിപ്പ് കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് ഏറ്റവും കൂടുതല്‍ ഉള്‍ക്കൊണ്ട് ജനങ്ങളെ ശക്തമായി ബോധവത്കരിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാസലോകത്തിലാണ് നമ്മള് ജീവിക്കുന്നതെന്നും നമ്മള് ശ്വസിക്കുന്നതും കുടിക്കുന്നതും ഭക്ഷിക്കുന്നതും തൊടുന്നതുമെല്ലാം രാസപദാര്ഥങ്ങളാണെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ എം.കെ.സി. നായര്‍ പറഞ്ഞു. ഓങ്കോ ശസ്ത്രക്രിയാവിദഗ്ധരും മെഡിക്കല്‍ ശസ്ത്രക്രിയാവിദഗ്ധരും ചേര്‍ന്നാല്‍ മാത്രമേ കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിയൂ.
ക്യാന്‍സര്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മാര്‍ മാനസികപിരിമുറക്കം ഉണ്ടാകാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ കെ.എസ്. ഗോപിനാഥ് ആധ്യക്ഷ്യം വഹിച്ചു. ഡോ എം. കൃഷ്ണന്‍നായര്‍, ഡോ സന്തോഷ് ജോണ്‍ അബ്രഹാം എന്നിവര്‍ സംസാരിച്ചു. കേരള അസോസിയേഷന് ഓഫ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്സ് കേരള പ്രസിഡന്റ് ഡോ എം. ഇക്ബാല്‍ അഹമ്മദ് സ്വാഗതവും സെക്രട്ടറി ഡോ കെ. ചന്ദ്രമോഹന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോ സതീഷ് ബാലസുബ്രഹ്മണ്യന്, ഡോ എസ്. അയ്യപ്പന്, ഡോ ടി. സുബ്രഹ്മണ്യേശ്വര്‍ റാവു, ഡോ എം. വിജയകുമാര്‍, ഡോ ഹേമന്ത് രാജ്, ആര്‍സിസി ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: