തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര ഉപദേശകസമിതി ഏര്‍പ്പെടുത്തിയ മൂന്നാമത് ശ്രീ ചട്ടമ്പിസ്വാമി-ശ്രീനാരായണഗുരു പ്രഥമ സംഗമ സ്മൃതി പുരസ്കാരം കുമ്മനം രാജശേഖരന്. 21,000 രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്.
തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് രണ്ടാം ഉത്സവ ദിവസമായ 15ന് പുരസ്കാര സമര്‍പ്പണം നടക്കും.
വൈകുന്നേരം 5.30ന് ചേരുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഭരത് സുരേഷ്ഗോപി പുരസ്കാരം സമര്‍പ്പിക്കും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ചെമ്പഴന്തി ഉദയന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനവും സുരേഷ്ഗോപി നിര്‍വ്വഹിക്കും. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ജി.മുരളീകൃഷ്ണന്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ടി.പത്മകുമാര്‍, അസി. ദേവസ്വം കമ്മീഷണര്‍ കെ.സുരേഷ്, അസി. എഞ്ചിനീയര്‍ ബി.മധു, സബ്ഗ്രൂപ്പ് ഓഫീസര്‍ പുരുഷോത്തമന് പോറ്റി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ചടങ്ങില്‍ ദേശീയ ഗെയിംസില്‍ റഗ്ബിയില്‍ വെങ്കലമെഡല്‍ നേടിയ അഖില എസിനെ ആദരിക്കും. ഇതോടനുബന്ധിച്ച് ചികിത്സാ ധനസഹായവും വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: