ആലപ്പുഴ: പാര്‍ട്ടിക്ക് മുകളില്‍ പറക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാന്നാറില്‍ വിഎസ് അനുകൂലികള്‍ നടത്തിയ പൊതുപരിപാടിക്ക് ബദലായി ഇന്നലെ സിപിഎം ഔദ്യോഗിക നേതൃത്വം സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു കോടിയേരിയുടെ പ്രസംഗം. താന്‍ തീരുമാനിക്കുന്ന വഴിയേ പാര്‍ട്ടി വരണമെന്ന് വാശി പിടിക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരേ നിയമമാണുള്ളത്. പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന് ആരും വിചാരിക്കേണ്ടതില്ല. പാര്‍ട്ടി അമ്മയാണ്, മക്കളുടെ തെറ്റുകള്‍ അമ്മ ക്ഷമിക്കും. പക്ഷേ അമ്മയെ തിരിഞ്ഞു കുത്തിയാല്‍ സഹിക്കാനാവില്ലെന്നും കോടിയേരി മുന്നറിയിപ്പ് നല്കി.
പാര്‍ട്ടിയെ വെല്ലുവിളിച്ച് പരിപാടി നടത്തിയ വിഎസ് അനുകൂലികള്‍ക്കും വി.എസ്. അച്യുതാനനുമുള്ള മുന്നറിയിപ്പായിരുന്നു കോടിയേരിയുടെ പ്രസംഗം. കഴിഞ്ഞ 29നാണ് വിഎസ് അനുകൂലികളായ ദേശാഭിമാനി സ്വയംസഹായ സംഘം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ വിലക്ക് ലംഘിച്ച് അച്യുതാനന്ദന് പങ്കെടുത്തത്. പാര്‍ട്ടി വിലക്കിയിട്ടും ഏരിയ കമ്മറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആയിരത്തോളം പേര് പരിപാടിയില്‍ പങ്കെടുത്തു.
അന്തരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയതിന്റെ താക്കോല്ദാനത്തിലാണ് വിഎസ് എത്തിയത്. തുടക്കത്തില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ചവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചെങ്കിലും വിഎസ് പക്ഷം വിട്ടുവീഴ്ചയ്ക്കില്ലാത്ത സാഹചര്യത്തില്‍ പിന്മാറുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഔദ്യോഗിക പക്ഷത്തിന്റെ കരുത്ത് കാട്ടാനായി വിഎസിന്റെ പരിപാടി നടന്ന സ്ഥലത്ത് തന്നെ കോടിയേരിയെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയത്.
ചെങ്ങന്നൂര്‍, മാന്നാര്‍ ഏരിയ കമ്മറ്റികള്‍ക്ക് പുറമെ കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ എത്തിച്ചെങ്കിലും വിചാരിച്ചതു പോലെ ആളെത്താത്തിരുന്നത് തിരിച്ചടിയായി. ഈ മാസം 26ന് മുഹമ്മയിലും വിഎസ് പക്ഷം സംഘടിപ്പിക്കുന്ന വായനശാലാ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിലും വിഎസ് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: