പിറവം: അന്‍പത് വര്‍ഷത്തെ ഇടവേളക്കുശേഷം ഊരമന നരസിംഹ സ്വാമി ക്ഷേത്രത്തില്‍ കഥകളിക്ക് അരങ്ങൊരുങ്ങുന്നു. കഥകളിയിലെ അത്ഭുതനടനായ കോട്ടക്കല്‍ നന്ദകുമാരന് നായരുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ നരസിംഹം പ്രഹ്ലാദചരിതത്തിലൂടെ ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നു. ഊരമന ക്ഷേത്രത്തിലെ തിരുവോണമഹോത്സവത്തിനോടനുബന്ധിച്ച് ഞായറാഴ്ച രാത്രി 9 മണിക്കാണ് പ്രഹ്ലാദചരിതം അരങ്ങേറുന്നത്.
പ്രഹ്ലാദചരിതത്തിന്റെ ഇഴപിരിച്ചെടുത്ത്, ഏവര്‍ക്കും ലളിതമായി ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് കളിയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നരസിംഹാവതാരത്തിന്റെ അന്തഃസത്തയിലേക്കും ആത്മീയശക്തിയിലേക്കും കാഴ്ച്ചക്കാരെ ആകര്‍ഷിപ്പിക്കുന്ന വിധമാണ് ചിട്ടപ്പെടുത്താല്. മറ്റു കഥകളി പശ്ചാത്തലത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി സാധാരണക്കാരെക്കൂടി കഥകളിയിലേക്ക് അടുപ്പിക്കുവാനായി രാത്രിമുഴുവന്‍ നീളുന്ന കളിയെ ഒന്നരമണിക്കൂര്‍ നേരത്തിലേക്ക് ചുരുക്കിയിരിക്കുന്നു.
അസാധാരണ ഭാവാഭിനയത്തിലൂടെ കഥകളി ആസ്വാദകരുടെ മനം കവരുന്നതില്‍ പ്രധാനിയാണ് കോട്ടക്കല്‍ നന്ദകുമാരന് നായര്‍. അറുപത്തിയേഴാം വയസ്സിലും നരസിംഹമൂര്‍ത്തിയുടെ ഉഗ്രഭാവം ചൊല്ലിയാടുന്നത് കഥകളിയിലെ വിസ്മയ നടനം തന്നെയാണ്. നരസിംഹമൂര്ത്തിയോടുള്ള ഭക്തിയും ആദരവും കാണിക്കാനുള്ള അപൂര്‍വഭാഗ്യമാണ് തനിക്ക് കിട്ടിയിരിക്കുന്നതെന്ന് കോട്ടക്കല്‍ നന്ദകുമാരനാശാന് പറഞ്ഞു.
ഊരമന പെരുംതൃക്കോവിലിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഇതിവൃത്തത്തിലും അവതരണശൈലിയിലും വ്യത്യസ്ത പുലര്‍ത്തണമെന്നുള്ള ആഗ്രഹവുമായിട്ടാണ് സംഘാടകര്‍ അഞ്ച് പതിറ്റാണ്ടുകള്‍ക്കുശേഷം കഥകളി പുനരാംഭിക്കുന്നത്. ഊരമനയിലുള്ള ആനന്ദജ്യോതിയും കുടുംബവും ബ്രസീലിലുള്ള വിദ്യാമന്ദിര്‍ വേദാന്ത സംസ്കൃത വിദ്യാലയവുമാണ് ഈ സാംസ്കാരിക പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
ആദ്ധ്യാത്മിക സത്യത്തെ ഭക്തിയോടും യുക്തിയോടും കൂടി കലയിലൂടെ പകര്ന്നുനല്കുന്ന ഭാരതീയ കലാപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിദ്യാമന്ദിര്‍ വേദാന്ത സംസ്കൃതവിദ്യാലയ ഡയറക്ടര്‍ ഗ്ലോറിയ അരിയേര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: