പാരീസ്: ഫ്രഞ്ച് വിമാനനിര്‍മ്മാണ കമ്പനിയായ എയര്‍ബസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലേക്ക്. എയര്‍ബസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ കരാറുകള്‍ ഭാരത കമ്പനികള്‍ക്ക് നല്‍കാനാണ് അവരുടെ തീരുമാനം.
നിലവില്‍ അവര്‍ 4000 ലക്ഷം ഡോളറിന്റെ പുറംകരാര്‍ ഭാരതത്തിന് നല്‍കുന്നുണ്ട്. ഇത് അഞ്ചുവര്‍ഷം കൊണ്ട് ഇരുന്നൂറുകോടിയായി വര്‍ധിപ്പിക്കാനാണ് തീരുമാനം, വിദേശകാര്യവക്താവ് സെയ്ദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു.
തെക്കന്‍ ഫ്രാന്‍സിലെ ടൂലസിലുള്ള എയര്‍ബസ് ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാവിലെ സന്ദര്‍ശിച്ചിരുന്നു. ഡബിള്‍ ഡക്കര്‍ എയര്‍ബസായ എ 380 നിര്‍മ്മിക്കുന്ന, 150,000 ചതുരശ്ര മീറ്ററുള്ള പടുകൂറ്റന്‍ ഫാക്ടറിയാണ് മോദി ചുറ്റിക്കണ്ടത്. ഫാക്ടറിയിലെ പ്രവര്‍ത്തനങ്ങളെ അത്ഭുതകരമെന്നു മോദി വിശേഷിപ്പിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാകാന്‍ കമ്പനി താല്‍പ്പര്യം പ്രകടിപ്പിച്ചകാര്യം മോദി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. എയര്‍ബസ് അധികൃതരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഭാരതത്തിന് കൂടുതല്‍ കരാറുകള്‍ നല്കാന് അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.
അതിവേഗ ട്രെയിന്‍ പദ്ധതിയില്‍ ഭാരതത്തിനൊപ്പം പ്രവര്‍ത്തിക്കാനും ഫ്രാന്‍സ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ പറ്റുന്ന തരത്തില്‍ ദല്‍ഹി-ചണ്ഡീഗഡ് റെയില്‍പ്പാത നവീകരിക്കാന്‍ ഫ്രാന്‍സ് സഹായിക്കും. ഒപ്പം അംബാല, ലുധിയാന റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കാനും അവരുടെ സഹായം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട റെയില്വേകരാര് ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഭാരതത്തില്‍ സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കാനും ഫ്രാന്‍സ് സഹകരിക്കും.
ഫ്രഞ്ച് ബഹിരാകാശ ഗവേഷണ കേന്ദ്രവും പ്രധാനമന്ത്രി ഇന്നലെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: