തിരുവനന്തപുരം: പാര്‍ട്ടിയുമായി ഇടഞ്ഞതോടെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കപ്പെട്ട പി.സി. ജോര്‍ജിനെ കേരള കോണ്‍ഗ്രസ്(എം) വൈസ് ചെയര്മാന് സ്ഥാനത്തുനിന്നും മാറ്റും. 17ന് ചേരാനിരിക്കുന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഇതോടെ പാര്‍ട്ടി യോഗങ്ങളില്‍ ജോര്‍ജിന് പങ്കെടുക്കാനാവില്ല.
ജോര്‍ജിനെ പാര്‍ട്ടിയുടെ പ്രാഥാമികാംഗത്വത്തില് നിന്നും പുറത്താക്കില്ല. ദല്‍ഹിയില്‍ നിന്നുമെത്തിയ പാര്‍ട്ടി ചെയര്മാന് കെ.എം. മാണി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നടപടി പ്രഖ്യാപിക്കുക. അതേസമയം, ജോര്‍ജ് കേരളകോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചു. കൂറുമാറ്റ പ്രശ്നം വരുമെന്നതിനാല്‍ പാര്‍ട്ടി രൂപീകരണത്തില്‍, ജോര്‍ജ് നേരിട്ട് ഇടപെട്ടിട്ടില്ല.
സെക്കുലര്‍ പുനരുജ്ജീവിപ്പിച്ച കാര്യം പാര്‍ട്ടി നേതാവ് ടി.എസ്. ജോണാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ജോണ്‍ തന്നെയാണ് പാര്‍ട്ടിയുടെ പുതിയ ചെയര്മാന്. സെക്കുലര്‍ യുഡിഎഫില്‍ തുടരുമെന്നും അനുഭാവമുള്ള ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ യുഡിഎഫിന്റെ വിപ്പനുസരിച്ച് വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ ജോര്‍ജിനെ തളച്ചിടാനാണ് മാണി കോണ്‍ഗ്രസിന്റെ തീരുമാനം. അതോടൊപ്പം അന്വേഷണവിധേയമായി തല്ക്കാലം നിശ്ചിതകാലത്തേക്ക് പാര്‍ട്ടിയില്‍ നിന്നും ജോര്‍ജിനെ സസ്പെന്റ് ചെയ്യാനും ആലോചനയുണ്ട്. ഇതിന്റെ നിയമവശം കെ.എം. മാണി പരിശോധിക്കുകയാണ്. പാര്‍ട്ടി ചെയര്‍മാനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നതു ചൂണ്ടിക്കാട്ടിയാവും സസ്പെന്ഷന്. സസ്പെന്‍ഡ് ചെയ്താലും പാര്‍ട്ടിയുടെ വിപ്പ് ജോര്‍ജിന് ബാധകമാകും.
ഇതു മുന്നില്‍ കണ്ടാണ് ജോര്‍ജ് കേരളകോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിക്കാന്‍ ചരടുവലി നടത്തിയത്. ഇതോടെ കേരളകോണ്‍ഗ്രസിലെ ചേരിപ്പോര് വഴിത്തിരിവില്‍ എത്തി. ജോര്‍ജ് ഇപ്പോള്‍ യുഡിഎഫില്‍ ഇല്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയും ജോര്‍ജിനെതിരായ നീക്കമായി വേണം കാണാന്‍. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. സെക്കുലറുമായി സഹകരിക്കുന്ന ടി.എസ്. ജോണ്‍ അടക്കമുള്ളവരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കും. അതേസമയം, ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ചില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ജോര്‍ജ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ഉന്നതാധികാര സമിതിക്ക് മുമ്പെ ജോര്‍ജിനെ സസ്പെന്റ് ചെയ്യാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.
സെക്കുലറിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്തായിരിക്കും പ്രവര്‍ത്തിക്കുക. പത്തു ദിവസത്തിനകം എല്ലാ ജില്ലകളിലും ഓഫീസ് തുറക്കും . പി.സി. ജോര്‍ജ് സെക്കുലറില്‍ ഉണ്ടാവില്ല. പി.സി. ജോര്‍ജിനായി സെക്കുലറില്‍ ഒരു സ്ഥനവും നീക്കിവച്ചിട്ടില്ല.പാര്‍ട്ടിയുടെ 14 ജില്ലാ പ്രസിഡന്റുമാരെയും പോഷക സംഘടനാ ഭാരവാഹികളെയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്നിന്നുംപുറത്തു വന്നായിരുന്നു പി.സി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചത്.
തുടര്‍ന്ന് 2009ല്‍ മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ സെക്കുലര്‍ ഇല്ലാതായിരുന്നു. അതിനിടെ, മാണി- ജോര്‍ജ് വാക് യുദ്ധം ഇന്നലെയും തുടര്‍ന്നു. കൈകൊണ്ട് കറക്കുന്ന നോട്ടെണ്ണല്‍ യന്ത്രം കണ്ടുപിടിച്ച കാലംമുതല്‍ കെ.എം. മാണി ബജറ്റ് കച്ചവടം ആരംഭിച്ചതാണെന്ന് ജോര്‍ജ് ആരോപിച്ചു. തിരുവല്ലയില്‍ വിപിഎംഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ജോര്‍ജ് ഇങ്ങനെ പറഞ്ഞത്. തന്റെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം കറക്കിത്തരുന്നത് പി.സി. ജോര്‍ജാണെന്ന മാണിയുടെ കളിയാക്കലിന് മറുപടിയായിട്ടായിരുന്നു ആ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: