കോട്ടയം: വാരിയിട്ടും വാരിയിട്ടും തീരാതെ കൊടൂരാറ്റിലെ പോള. വിനോദസഞ്ചാരികള്‍ക്കായി കൊടൂരാറ്റിലെ കോടിമതയില്‍ നടപ്പാതയും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയാകുമ്പോഴും കടത്തുവള്ളം പോലും കടന്നുവരാനാകാത്തവിധം പോളയും പുല്‍ക്കൂട്ടവും കൊണ്ട് കൊടൂരാര്‍ നിറഞ്ഞുകവിയുന്നു. കിലോമീറ്ററുകള്‍ നീളത്തില്‍ വയലറ്റ് പൂക്കള്‍ വിടര്ന്നുനില്ക്കുന്ന പോളക്കൂട്ടങ്ങളാണ് കൊടൂരാറ്റില്‍.
കോടിമതയിലെ നടപ്പാതയും മറ്റും വിനോദസഞ്ചാരികള്‍ക്കായി വരുന്ന 17ന് തുറന്നുകൊടുക്കാനാണ് നീക്കം. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഈ പരിപാടി മാറ്റിവയ്ക്കാനാണ് സാദ്ധ്യത. പോലനിറഞ്ഞതോടെ ബോട്ടുഗതാഗതം പൂര്‍ണമായും നിലച്ചു. ജലവിതാനം താഴ്ന്നതോടെ പോളയുടെ വേരുകള്‍ മണ്ണില്‍ ഉറച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പോളകള്‍ക്കിടയില്‍ അവിടവിടെയായി നിറഞ്ഞുനില്ക്കുന്ന പുല്ക്കൂട്ടങ്ങളുമുണ്ട്. ഇവയും പോളകളോടു ചേര്‍ന്ന് പടര്‍ന്നു നില്ക്കുന്നതിനാല് വാരി മാറ്റാനും എളുപ്പം സാധിക്കില്ല.
പോളയില്‍ നിന്നും കാലിത്തീറ്റ ഉത്പാദിപ്പിക്കുന്നതിനായി കൃഷിവകുപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ഇവിടെ നിന്നും പോള വാരിമാറ്റാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന തൊഴിലാളികളെ ഉപയോഗിച്ച് ദിവസങ്ങളോളം പോള വാരിയിട്ടും ആറ്റിലെ പോളയ്ക്ക് കുറവൊന്നുമുണ്ടായില്ല. മനുഷ്യപ്രയത്നംകൊണ്ട് വാരിമാറ്റാവുന്നതിലും ഏറെയാണ് ഇവിടെ പോളയുടെ ബാഹുല്യം. യന്ത്രങ്ങള്‍ ഉപയോഗിച്ച് പോള വാരിയെങ്കില്‍ മാത്രമേ പോള നിര്‍മ്മാര്‍ജ്ജനം പൂര്‍ത്തിയാക്കി കൊടൂരാറ് ജലഗതാഗത യോഗ്യമാക്കാന്‍ കഴിയൂ.
നേരത്തെ ആലപ്പുഴയ്ക്ക് കോടിമത ജെട്ടിയില്‍ നിന്നും ബോട്ടുസര്‍വ്വീസ് ഉണ്ടായിരുന്നും. 19 രൂപ നല്കിയാല് രണ്ടരമണിക്കൂറു കൊണ്ട് ആലപ്പുഴയിലെത്താനാകും. പുലര്‍ച്ചെ 6.45ന് ബോട്ട് സര്‍വ്വീസ് ആരംഭിക്കും. 11.30, ഉച്ചയ്ക്ക് 1, 3.30, വൈകിട്ട് 5.15 എന്നിങ്ങനെയാണ് ഇവിടെ നിന്നും ആലപ്പുഴയ്ക്ക് ബോട്ട് സര്‍വ്വീസ് ഉണ്ടായിരുന്നത്. ഇതിനു പുറമെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ വിനോദസഞ്ചാരികള്‍ക്കുള്ള ബോട്ടുകളും സ്വകാര്യ കമ്പനികളുടെ ബോട്ടുകളും ഇവിടെ നിന്നും സര്‍വ്വീസ് നടത്തിയിരുന്നു. ഈ ജലഗതാഗത പാതയില്‍ കാഞ്ഞിരംപാലത്തിന്റെ പണി പൂര്‍ത്തിയാകാത്തതും ബോട്ടുസര്വ്വീസിന് തടസ്സമാകുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. പോളയും പുല്‍ക്കൂട്ടവും കൊണ്ട് ആറുനിറഞ്ഞതോടെ ഇപ്പോള്‍ കാഞ്ഞിരം ജെട്ടിയില്‍ നിന്നാണ് ബോട്ട് സര്‍വ്വീസ് നടത്തുന്നത്.
ഇറിഗേഷന്‍ വകുപ്പാണ് കൊടൂരാറ്റിലെ പോള നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതെന്നാണ് ജലഗതാഗത വകുപ്പ് അധികൃതര്‍ പറയുന്നത്. കൊടൂരാറ്റില്‍ മാത്രമല്ല, ജില്ലയിലെ പ്രധാന ജലപാതകളിലെല്ലാം പോള നിറഞ്ഞിട്ടുണ്ട്. പത്തു പഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷം രൂപവീതം പോള നിര്‍മ്മാര്‍ജ്ജനത്തിന് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക ഇതിനു പര്യാപ്തമല്ലെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. പോളവാരുന്നതിനുള്ള യന്ത്രം സര്‍ക്കാര്‍ തലത്തില്‍ ലഭ്യമല്ലാത്തതിനാല്‍ സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടിവരും. ഇവരാകട്ടെ ഭീമമായ വാടകയാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ നാമമാത്രമായി അനുവദിച്ച തുക കൊണ്ട് പോളനിര്‍മ്മാര്‍ജ്ജനം സമ്പൂര്‍ണമായി സാദ്ധ്യമല്ലെന്ന് ജനപ്രതിനിധികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: