കോഴിക്കോട്: ഡോ. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ നടക്കുന്ന കുപ്രചാരണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാര കാണണമെന്നാവശ്യപ്പെട്ടും ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി പ്രചാരണ ജാഥ നടത്തും.
സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്റെ നേതൃത്വത്തിലൂള്ള വാഹന പ്രചാരണ ജാഥ മെയ് 6 ന് ആരംഭിക്കും. കാസര്‍കോഡ് നിന്നാരംഭിക്കുന്ന ജാഥ 14 ന് തിരുവനന്തപുരത്ത് സമാപിക്കും. 15 ന് സെക്രട്ടേറിയറ്റ് ധര്‍ണ നടക്കും.
ഇതിന് മുന്നോടിയായി കടലോരമേഖലയില്‍ ഗൃഹസമ്പര്‍ക്കം, ലഘുലേഖ വിതരണം, കുടുംബ യോഗങ്ങള്‍, പ്രധാനകേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ എന്നിവ നടക്കും. രാജ്യത്തിന്റെ മത്സ്യബന്ധന മേഖല വിദേശികള്‍ക്ക് തുറന്ന് കൊടുത്തത് കോണ്‍ഗ്രസ്സ് സര്‍ക്കാരാണെന്ന് മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സമിതി യോഗം കുറ്റപ്പെടുത്തി. വന്കിടകുത്തകകള്ക്കും വിദേശകുത്തകകള്‍ക്കും കൂടുതല്‍ സൗകര്യംചെയ്തു കൊടുക്കുന്ന ആഴക്കടല്‍ മത്സ്യബന്ധനനയം 2004ല്‍ രൂപം നല്കിയതും ഇടതു പാര്‍ട്ടികളുടെ പിന്തുണയോടെ ഒന്നാം യുപിഎസര്ക്കാറാണ്.
കഴിഞ്ഞ പത്ത് വര്‍ഷവും ഈ നയം തന്നെയാണ് രാജ്യത്ത് നിലവിലുള്ളത്. കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ നയത്തിന് അനുകൂല റിപ്പോര്‍ട്ട് നല്‍കാനാണ് ഡോ. മീനാകുമാരി കമ്മീഷനെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിയമിച്ചത്. ഇതെല്ലാം മറച്ച് വെച്ച് ഒരു വിഭാഗം കേരളത്തില്‍ മാത്രം നടത്തുന്ന കള്ള പ്രചരണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ച് വെക്കാനാണ്. കേരളസര്‍ക്കാര്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ഫണ്ടനുവദിക്കാത്തത് കൊണ്ട് നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ബാങ്കുകളുടെ ജപ്തി ഭീഷണിയടക്കം നേരിടുകയാണ്.
സബ്സിഡി മണ്ണെണ്ണ ക്വാട്ട പുന:സ്ഥാപിക്കുന്നതിലെ നിഷ്ക്രിയത്വം, മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിലെ പ്രശ്നങ്ങള്‍, ഫിഷറീസ് റോഡ് ഫണ്ട് മറ്റ് മേഖലയിലേക്ക്സ്വാധീന ശക്തികള്‍ തിരിച്ചുവിടുന്നത് യഥാവിധി നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ക്ക് ഫണ്ടില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞ് നില്ക്കുന്ന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ചിട്ട് പോലുമില്ലാത്ത മീനാകുമാരി റിപ്പോര്‍ട്ടിന്റെ പേരില്‍ നടത്തുന്ന പ്രചരണങ്ങളും പ്രക്ഷോഭങ്ങളും തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
എന്‍.പി. രാധാകൃഷ്ണന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെ. രജനീഷ് ബാബു, കെ. പുരുഷോത്തമന്, പ്രദീപ് കുമാര്‍, ഡി. ഭുവനേശ്വരന്‍, കെ.ജി. രാധാകൃഷ്ണന്, പി.പി. ഉദയഘോഷ്, എ.സുനില്‍ എന്നിവര്‍ സംസാരിച്ചു. പി.പി.സദാനന്ദന് സ്വാഗതവും എം.കെ പ്രദീപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: