കോട്ടയം: ഇടതു മുന്നണിയില്‍ നിന്നും തഴയപ്പെടുമെന്ന് ഉറപ്പായതോടെ കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് കെ.എം. മാണിക്കു സ്തുതിപാടി കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേക്കേറാനൊരുങ്ങുന്നു. അടുത്തകാലം വരെ പാലാഴി ടയേഴ്സ് ഉള്പ്പെടെകെ.എം. മാണിയുടെ വഞ്ചനയുടെയും അഴിമതിയുടെയും കഥകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് പ്രസ്താവനകള്‍ ഇറക്കിവന്നിരുന്നയാളാണ് പി.സി. തോമസ്.
നിലവിലെ രാഷ്ട്രീയകളം തിരിച്ചറിഞ്ഞ് പൊടുന്നനെയാണ് കെ.എം. മാണിയും മകന് ജോസ് കെ. മാണിയും അഴിമതിക്കാരല്ലെന്ന് വിശ്വാസ സര്‍ട്ടിഫിക്കറ്റ് നല്കി രംഗത്തെത്തിയത്. ഒപ്പം കേരളാ കോണ്‍ഗ്രസുകള്‍ ഒന്നാകണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. ഇതിന് കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ. എം. മാണി ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തതോടെ മാണിയെ പുകഴ്ത്തി തോമസ് സജീവമായിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ് എമ്മില്‍നിന്നും പി.സി. ജോര്‍ജും കൂട്ടാളികളും വിട്ടുപോകുന്ന നഷ്ടം പി.സി. തോമസിന്റെ തിരിച്ചുവരവോടെ നികത്തിയെടുക്കാനാണ് കെ.എം. മാണിയുടെ ശ്രമം. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളായ കെ. എം. ജോര്‍ജിന്റെയും, പി.ടി. ചാക്കോയുടെയും മക്കള്‍ ഒപ്പമുണ്ടാകുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തു പകരുമെന്നാണ് മാണിയുടെ നിലപാട്.
ഫ്രാന്‍സിസ് ജോര്‍ജ് നിലവില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമാണ്. പി. ടി. ചാക്കോയുടെ മകനായ പി.സി. തോമസ് വീണ്ടും കേരളാ കോണ്‍ഗ്രസ് എമ്മിലെത്തുന്നത് നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ വിജയമായാണ് മാണി കാണുന്നത്. സമീപ ഭാവിയില്‍ കേരളാ കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങിപ്പോകേണ്ട പി.സി. ജോര്‍ജ്ജിനു പകരം പി.സി. തോമസിനെ രംഗത്തിറക്കാനും നീക്കമുണ്ട്.
എല്‍ഡിഎഫില്‍ നിലനില്ക്കാനാവില്ലെന്ന് ബോദ്ധ്യമായ പി.സി. തോമസിനും മാണിയെ പുകഴ്ത്തുന്നതിലൂടെ ലാഭം മാത്രമേയുളളൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പി.സി. ജോര്‍ജ്ജ് ഉണ്ടാക്കിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയിലൂടെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ എത്തിച്ചേര്‍ന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ഒരു കൈ നോക്കാമെന്ന ആഗ്രഹവും പി.സി. തോമസിനുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്കുന്ന സൂചന.
സ്കറിയാ തോമസും സുരേന്ദ്രന്‍പിള്ളയും അടക്കം പി.സി. തോമസിനെ കബളിപ്പിച്ച് ഇടതുപക്ഷത്തു ചേക്കേറിയ സാഹചര്യത്തില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ കേരളാ കോണ്‍ഗ്രസിന്റെ പേരില്‍ നിയമയുദ്ധം നടത്താനാണ് ഇനി പിസിയുടെ നിയോഗമെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: