ഇടുക്കി: നിന്നു തിരിയാന്‍ ഇടമില്ല… ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതാണ് കേരളത്തിലെ മിക്ക ജയിലുകളിലെയും സ്ഥിതി. തടവുകാരുടെ എണ്ണത്തിനനുസരിച്ച് ജയിലുകളില്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ ജയിലറകള്‍ കുറ്റവാളികളെ ശ്വാസം മുട്ടിക്കുകയാണ്. സംസ്ഥാനത്ത് സെന്‍ട്രല്‍ ജയില്‍, വനിത ജയില്‍, ജില്ലാ ജയില്‍, സ്പെഷ്യല്‍ സബ്ജയില്‍, സബ് ജയില്‍ എന്നിങ്ങനെ 55 ജയിലുകളാണുള്ളത്.
തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജയിലുകളുള്ളത്. പത്തു ജയിലാണ് ഇവിടെയുള്ളത്. പത്തനംതിട്ട ജില്ലയില്‍ ഒരു ജയിലാണ് ഉള്ളത്. മറ്റ് എല്ലാ ജില്ലകളിലും ഒന്നില്‍ കൂടുതല്‍ ജയിലുകളുണ്ട്. സംസ്ഥാനത്തെ 55 ജയിലുകളിലായി 6217 തടവുകാരെ പാര്‍പ്പിക്കാനേ ഇടമുള്ളൂ. ഇതില്‍ 377 സീറ്റുകള്‍ വനിത തടവുകാര്‍ക്കായി നീക്കി വച്ചിരിക്കുന്നു. ഏപ്രില്‍ അഞ്ചിന് ജയില്‍ ഡിജിപിയുടെ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് 7481 തടവുകാര്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്.
ഇതില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന കുറ്റവാളികളും വിചാരണ തടവുകാരും ഉള്‍പ്പെടും. 198 വനിത തടവുകാര്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് 1264 തടവുകാരെ അധികമായി പാര്‍പ്പിച്ചിരിക്കുകയാണ് എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സ്ഥിതി ഇത്തരത്തിലാണെങ്കിലും തടവുകാരുടെ എണ്ണത്തിനനുസരിച്ച് ജയിലുകളുടെ സൗകര്യം ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.
ഒരു സെല്ലില്‍ പത്ത് പേരെ വരെ പാര്പ്പിക്കേണ്ടിവരുന്നു. തിരുവന്തപുരം സെന്‍ട്രല്‍ ജയിലില്‍ 727 തടവുകാര്‍ക്കുള്ള ഇടമേയുള്ളൂ. ഇവിടെ 1298 കുറ്റവാളികള്‍ കഴിയുന്നുണ്ട്. പത്തനംതിട്ട ജില്ല ജയിലില്‍ 45 പേരെ പാര്‍പ്പിക്കാനുള്ള ഇടമെ ഉള്ളൂ. എന്നാല്‍ ഇവിടെ കഴിയുന്നത് 59 പേരാണ്. ആലപ്പുഴ ജില്ലാ ജയിലില്‍ 61 പേരുടെ സ്ഥാനത്ത്115 പേരുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 560 പേരുടെ സ്ഥാനത്ത് 699പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയ തടവുകാര്‍ ഏറെയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 986 പേരെ പാര്ക്കിപ്പാനുള്ള സംവിധാനം ഉള്ളപ്പോള്‍ 1021 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. പാലക്കാട് സബ് ജയിലില്‍ 32 പേരുടെ ഇടത്തില്‍ 109 പേരാണ് വീര്‍പ്പുമുട്ടി കഴിയുന്നത്. സമരം ചെയ്യാന്‍ അവകാശമില്ലാത്തതിനാല്‍ ജയിലുകള്‍ക്കുള്ളിലെ നിലവിളികള്‍ പുറം ലോകം അറിയുന്നില്ല. കുറ്റവാളികളാണെങ്കിലും അവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട് എന്ന കാര്യം ഭരണകൂടം മറക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: