ആലപ്പുഴ: സിപിഎമ്മിലെ സവര്‍ണ മേധാവിത്വത്തിനെതിരെ പോരാടി സാമൂഹിക നീതി എന്ന മുദ്രാവാക്യവുമായി ജെഎസ്എസ് രൂപീകരിച്ച കെ.ആര്. ഗൗരിയമ്മ മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി സിപിഎമ്മില്‍ ചേക്കേറാന്‍ ഒരുങ്ങുന്നത് അണികളെ ആശയക്കുഴപ്പത്തിലാക്കി.
സിപിഎമ്മിന്റെ ഫാസിസത്തിനെതിരെ പോരാടി ഗൗരിയമ്മയ്ക്കൊപ്പം ജെഎസ്എസ്സില്‍ പ്രവര്‍ത്തിച്ച നാലുപേരെയാണ് സിപിഎമ്മുകാര്‍ രക്തസാക്ഷികളാക്കിയത്.
അക്രമങ്ങളില്‍ മാരകമായി പരിക്കേറ്റും അംഗഭംഗം വന്നും ജീവച്ഛവമായവര്‍ നൂറുകണക്കിനാണ്. ഇതെല്ലാം വിസ്മരിച്ച് ജെഎസ്എസിനെ മൂന്നായി പിളര്‍ത്തി ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുന്നത് അണികളെ നിരാശരാക്കുന്നു. ഏതാനും നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ ഉറപ്പാക്കി സിപിഎമ്മില്‍ ജെഎസ്എസിനെ ലയിപ്പിക്കുന്നത് ഇത്രയുംനാള്‍ യാതൊരു നേട്ടവും ഇല്ലാതെ ഗൗരിയമ്മയ്ക്കൊപ്പം അടിയുറച്ച് നിന്നവരെ വഞ്ചിക്കലാണെന്നും ആക്ഷേപമുയരുന്നു.
ഒരു കാലഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വരെയായിരുന്ന തന്നെ എന്തിനാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് സിപിഎമ്മിന് ഇതുവരെ വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗൗരിയമ്മ പലതവണ ആവര്‍ത്തിച്ചിരുന്നു. വേറേ ഏതു പാര്‍ട്ടിയെയും പോലെ അഴിമതിക്കാരുടെ ഒരു പാര്‍ട്ടി മാത്രമാണ് സിപിഎമ്മെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തിയിരുന്നു.
വര്‍ഗസമര സിദ്ധാന്തം ഉപേക്ഷിച്ച് സാമൂഹിക നീതി എന്ന സ്വത്വ രാഷ്ട്രീയമാണ് കേരളത്തിന് വേണ്ടതെന്നും ഗൗരിയമ്മ പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ വിഴുങ്ങിയാണ് സിപിഎം രാജ്യത്ത് തന്നെ അപ്രസക്തമാകുന്ന കാലയളവില്‍ ഗൗരിയമ്മ പാര്‍ട്ടിയിലേക്ക് മടങ്ങുന്നത്. പാര്‍ട്ടിയുടെ അനുവാദമില്ലാതെ ആലപ്പുഴയുടെ വികസനവുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുത്തുവെന്ന കുറ്റം ചുമത്തിയാണ് 1993 ഡിസംബര്‍ 31ന് ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റു പലതുമായിരുന്നു.
1994 മാര്‍ച്ച് 20ന് ജെഎസ്എസിന് രൂപം നല്കി. ജെഎസ്എസ് രൂപീകരിച്ച് ആലപ്പുഴയില്‍ നടത്തിയ സമ്മേളനത്തില്‍ ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. ഒറ്റയ്ക്ക് നിന്ന് പാര്‍ട്ടി പോരാടുമെന്ന പ്രഖ്യാപനം വിഴുങ്ങി 1996ല്‍ യുഡിഎഫില്‍ ചേക്കേറി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎസ്എസ് സമ്പൂര്‍ണമായി പരാജയപ്പെട്ടതോടെ യുഡിഎഫില്‍ നിന്നും പടിയിറക്കമായി. ഒടുവില്‍ 2014 ജനുവരിയില്‍ യുഡിഎഫ് ബന്ധം പൂര്‍ണമായി പാര്‍ട്ടി വിച്ഛേദിച്ചു. ഇതോടെ ജെഎസ്എസ് മൂന്ന് കഷണങ്ങളായി പിളര്‍ന്നു.
എ.എന്‍. രാജന് ബാബുവിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ്, യുഡിഎഫില്‍ തുടര്‍ന്നപ്പോള്‍ ഗൗരിയമ്മ നയിക്കുന്ന ജെഎസ്എസ്, എല്‍ഡിഎഫിനെ പിന്തുണച്ച് രംഗത്തെത്തി. അഡ്വ. സത്ജിത്തിന്റെ നേതൃത്വത്തിലുള്ള മൂന്നാമതൊരു ജെഎസ്എസുമുണ്ട.് പാര്‍ട്ടിയുടെ രൂപീകരണ കാലയളവ് മുതലുള്ള ആശയക്കുഴപ്പം ജെഎസ്എസിനെ ഇപ്പോഴും പിന്തുടരുകയാണ്. ആദ്യ സംസ്ഥാന എക്സിക്യൂട്ടീവിലെ 35 അംഗങ്ങളില്‍ ഗൗരിയമ്മ ഒഴികെ 34 പേരും ആ പാര്‍ട്ടിയില്‍ ഇപ്പോഴില്ല. പലപ്പോഴായി ഇവരെല്ലാം വഴിപിരിയുകയായിരുന്നു.
വിഎസിനെ മറികടക്കാന്‍ സിപിഎമ്മും മറ്റുചില താത്പര്യങ്ങളുടെ പേരില്‍ ഗൗരിയമ്മയും മുന്‍ നിലപാടുകളും പ്രസ്താവനകളും വിസ്മരിച്ച് പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കുമ്പോള്‍ കബളിപ്പിക്കപ്പെടുന്നത് ത്യാഗങ്ങള്‍ ഏറെ സഹിച്ച അണികള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: