വിശാഖപട്ടണം: സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ സെന്‍ട്രല്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കും. ആ പുതിയ സെന്‍ട്രല്‍ കമ്മിറ്റി പുതിയ ജനറല്‍ സെക്രട്ടറിയെയും, പോളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുക്കും. അതാണ് സിപിഎമ്മിന്റെ തലവനെ നിശ്ചയിക്കുന്ന കാര്യ പരിപാടി. അതിന് വിശാഖപട്ടണത്ത് നളെ തുടങ്ങുകയാണ്.പക്ഷേ ആരാകും അടുത്ത ജനറല്‍ സെക്രട്ടറി? അക്കാര്യത്തില്‍ ഇനിയും ഒന്നും വ്യക്തമായി പറയാനാ വില്ലെന്നതാണ് സ്ഥിതി.
പ്രകാശ് കാരാട്ടിന്റെ കാലാവധി കഴിഞ്ഞു. തുടര്‍ച്ചയായി മൂന്നു തവണ മൂന്നു വര്‍ഷം വീതം പദവിയിലിരുന്നസ്ഥിതിക്ക് ഇനി സ്ഥാനമൊഴിയുകയേ വഴിയുള്ളു. പക്ഷേ അടുത്തതാര് എന്നതാണ് ചോദ്യം. ഭര്‍ത്താവില്‍നിന്ന് ഭാര്യയിലേക്ക് അധികാരദണ്ഡ് മാറ്റണമെന്നാണ് ഔദ്യോഗിക പക്ഷത്തിന്, കാരാട്ടുപക്ഷത്തിന് ആഗ്രഹം. പക്ഷേ, അതു വിമര്ശനങ്ങള്ക്കിടവെച്ചേക്കും.
അതിനാല്‍ ഇടക്കാലത്തേക്കൊരു ജനറല്‍ സെക്രട്ടറിയെ തേടുകയാണ് പാര്‍ട്ടി. കേരളത്തില്‍ നിന്നുള്ള പോളിറ്റ്ബൂറോ അംഗം എസ്. രാമചന്ദ്രന് പിള്ളയുടെ പേരും മറ്റും ഉയര്‍ത്തുന്നത് അതിന്റെ ഭാഗമാണ്. അടുത്ത പൊതു തെരഞ്ഞെടുപ്പിനു മുമ്പ് ബൃന്ദ കാരാട്ടിനെ പാര്‍ട്ടി നേതാവാക്കി സ്ത്രീകളുടെ വോട്ടു പിടിക്കാനും കാരാട്ടിന്റെ നിഴല്‍ ഭരണം പാര്‍ട്ടിയില്‍ നടത്താനുമാണ് പരിശ്രമങ്ങള്‍.
പക്ഷേ, സീതാറാം യെച്ചൂരിയുടെ അവകാശവാദം കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകാനാവില്ലെന്നാണ് പാര്‍ട്ടിയിലെ പ്രമുഖര്‍ പലരും കരുതുന്നത്. 90 ശതമാനവും യെച്ചൂരിതന്നെ പാര്ട്ടിത്തലവനാകുമെന്നും അവര്‍ വിശ്വസിക്കുന്നു. പക്ഷേ, കാരാട്ടില്‍നിന്ന് യെച്ചൂരിയിലേക്കുള്ള അധികാരപ്പകര്‍ച്ച പാര്‍ട്ടിയെ ഏതു ദിശയിലേക്കു നയിക്കുമെന്നു ഭയക്കുന്നവരുമുണ്ട്. എന്നാല്‍, യെച്ചൂരിക്കു വേണ്ടിയുള്ള പിടിവലിയില്‍ പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ പുതിയ ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു.
എന്നും സിപിഎമ്മിനു വേണ്ടി കുഴലൂതുന്നുവെന്ന് ആക്ഷേപം കേള്‍ക്കുന്ന ദി ഹിന്ദു പത്രം യെച്ചൂരിയുടെ അഭിമുഖം പ്രധാന വാര്‍ത്തയാക്കി. അതില്‍ യെച്ചൂരിയാകട്ടെ പാര്‍ട്ടിയുടെ പുതിയ നയം പോലും പറഞ്ഞുകഴിഞ്ഞു-‘പറ്റിയതൊക്കെ നിര്ഭാഗ്യംകൊണ്ടു പറ്റി. ഇനി അതല്ല വേണ്ടത്. പാര്‍ട്ടിക്ക് സംഘടനാപരമായ കരുത്തില്ലാതായി, രണ്ടാമത് ജനകീയ പ്രശ്നങ്ങളില്‍ നടത്തുന്ന പോരാട്ടങ്ങളുടെ വിശ്വാസ്യത കുറഞ്ഞു. പാര്‍ട്ടിയെ ആദ്യം ശക്തിപ്പെടുത്തണം. എങ്കിലേ മറ്റു പാര്‍ട്ടികളോടു സംസാരിക്കാന്‍ കരുത്തുകിട്ടൂ. ഇടതു പാര്‍ട്ടികളുടെ ലയന മൊന്നും അജണ്ടയിലില്ല; ഒന്നിച്ചുപോകാന്‍ ശ്രമിക്കാം….’ ഏതാണ്ട് ജനറല്‍ സെക്രട്ടറിയായ മട്ടിലാണു പറച്ചില്. അതായത് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ മനസ്സറിഞ്ഞ് ഇടക്കാലക്കാരെ ഇല്ലാതാക്കാനാണ് യെച്ചൂരി ശ്രമം.
യെച്ചൂരിയെ പാര്‍ട്ടി ഭയക്കുന്നതെന്തിനാണ്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനൊപ്പം നിന്ന് രാഷ്ട്രീയക്കളികള്‍ എല്ലാം പഠിച യെച്ചൂരിയുടെ മറ്റു പാര്‍ട്ടികളിലെ സ്വാധീനവും ബന്ധവുമാണ് പ്രശ്നം. സുര്‍ജിത്താണ് സിപിഎമ്മിനെ കോണ്‍ഗ്രസിന്റെ ബി ടീം ആക്കിയത്. കാരാട്ട് അതു കോണ്‍ഗ്രസ് ദാസ്യമാക്കി മാറ്റി. യെച്ചൂരിയോടെ പാര്‍ട്ടി ഫിനിഷ് ആകുമെന്നാണ് ചിലരുടെ വിമര്‍ശനം. എന്നാല്‍, ഇനിയൊരവസരം കൈവിടാന്‍ യെച്ചൂരി തയ്യാറല്ല. ഇപ്പോള്‍ത്തന്നെ വയസ് 62 ആയി. പക്ഷേ യെച്ചൂരി കയറിയാല്പിന്നെ 10 വര്‍ഷത്തേക്ക് മറ്റാര്‍ക്കും സാധ്യതയുമില്ല. കാരാട്ടിന്റെ തന്ത്രങ്ങള്‍ ഫലിക്കുമോ, യെച്ചൂരി വിജയിക്കുമോ. കറുത്ത കുതിരകളാരെങ്കിലും രംഗത്തു വരുമോ. വിശാഖപട്ടണത്തുനിന്നു വിവരം അറിയാന്‍ കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: