പത്തനംതിട്ട/കാഞ്ഞങ്ങാട്: ആന്ധ്രാപ്രദേശില്‍ ഉണ്ടായ വാഹനാപകടത്തില്‍ കേരളത്തില്‍നിന്നുള്ള ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഇടുക്കി ഡിഎംഒ ഓഫീസിലെ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ടി. സന്തോഷ് (48) ഭാര്യ കാസര്‍കോട് ജില്ലാ ആശുപത്രിയിലെ (കാഞ്ഞങ്ങാട്) ഗൈനക്കോളജിസ്റ്റ് ഡോ. ആശ നമ്പ്യാര്‍ (40) മകന് ഹരികൃഷ്ണന് (16) എന്നിവരാണ് മരിച്ചത്.
ഇളയമകന് അശ്വിന് (12) പരിക്കുകളോടെ തിരുപ്പതിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ് പുലര്‍ച്ചെ നാലിന് ആന്ധ്രയിലെ ചിറ്റൂരിനും തിരുപ്പതിക്കും ഇടയ്ക്കുവച്ചായിരുന്നു അപകടം.
തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനുശേഷം മടങ്ങുകയായിരുന്ന ഇവരുടെ വാഹനം എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ നാലുപേരേയും ചിറ്റൂരിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ സന്തോഷും ആശയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയ ശേഷമാണ് ഹരികൃഷ്ണന് മരിച്ചത്.
പൂത്തല്പേട്ട് പോലീസ്റ്റേഷന് പരിധിയില്‍ ചിറ്റൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ക്രൈസറ്റ് സിഎംഐ പബ്ബിക് സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് മരിച്ച ഹരികൃഷ്ണന്. അശ്വിന് അതേ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. കമ്പല്ലൂര്‍ കോട്ടയില്‍ കുടുംബത്തിലെ വിജയന് നമ്പ്യാര്‍-രാജേശ്വരി ദമ്പതികളുടെ മകളാണ് ഡോ.ആശ.
സഹോദരന്: ധനേഷ് (ബാംഗ്ലൂര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി). മൃതദേഹങ്ങള്‍ ചിറ്റൂര്‍ ഗവ.ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പത്തുവര്‍ഷത്തിലേറെയായി കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ.പി.എം.ആശ. ഭര്‍ത്താവ് ഡോ.സന്തോഷ് പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്നു രണ്ട് വര്‍ഷം മുമ്പാണ് ഇടുക്കിയില്‍ ആര്‍സിഎച്ച് ഓഫീസറായി പോയത്.
ഡോ. ആശയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ തിരുപ്പതിയിലുണ്ടായിരുന്നു. മകളെയും കുടുംബത്തെയും കാണാതായപ്പോള്‍ അന്വേഷിച്ചിറങ്ങിയ ഇവരാണ് അപകടത്തില്‍പെട്ടവരെ തിരിച്ചറിഞ്ഞത്. അപകടവിവരം അറിഞ്ഞ് മറ്റു ബന്ധുക്കളും തിരുപ്പതിയിലേക്കു തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നീലേശ്വരത്ത് എത്തിച്ചശേഷം റാന്നിയിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.
ഗൈനക്കോളജിസ്റ്റായ ആശയും മക്കളും ആശയുടെ നാടായ നീലേശ്വരത്തായിരുന്നു താമസം. വൃന്ദാവനത്തെ വീട്ടില്‍നിന്നുമാണ് സന്തോഷ് ജോലിയ്ക്ക് പോയിരുന്നത്. ഇവിടെ അമ്മ തനിച്ചായിരുന്നതാണ് കാരണം. റിട്ട അധ്യാപകന് പരേതനായ ത്രിവിക്രമന്‍ നായരുടെയും റിട്ട എഇഒ സുകുമാരിയമ്മയുടെയും മകനാണ് സന്തോഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: