പാരീസ്: ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വം ഭാരതത്തിന്റെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഗോള സമാധാനത്തിനായി പ്രവര്‍ത്തിച്ച ശ്രീബുദ്ധന്റെയും മഹാത്മാഗാന്ധിയുടേയും നാടായ ഭാരതത്തിന് സ്ഥിരാംഗത്വത്തിനുള്ള അവകാശം ഉണ്ട്, പാരീസിലെ ഭാരതസമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
യാചനയുടെ കാലം കഴിഞ്ഞെന്നും നമുക്കിപ്പോള്‍ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതം പോലെ സമാധാനം കാംക്ഷിക്കുന്ന രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അവസരമായി യുഎന്‍ സ്ഥിരാംഗത്വം ലോകരാജ്യങ്ങള്‍ കാണണം. ഐക്യരാഷ്ട്രസഭ 70-ാം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിലെങ്കിലും നിലപാട് പുനഃപരിശോധിക്കാന്‍ തയ്യാറാകണം, മോദി പറഞ്ഞു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആചരിയ്ക്കുമ്പോള്‍ ഭാരതം യുദ്ധത്തിന് നല്കിയ 14 ലക്ഷം ഭടന്മാരെയും ഓര്‍ക്കേണ്ടതുണ്ട്. ഇവരില്‍ 75,000പേര്‍ക്കാണ് ജീവന് നഷ്ടമായിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ പരമോന്നത സൈനിക ബഹുമതിയായ വിക്ടോറിയ ക്രോസ് 11 ഭാരത ജവാന്മാര്ക്ക് ലഭിച്ചിരുന്നു. ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ഭാരത ജവാന്മാരുടെ സ്മാരകം നിലനില്‍ക്കുന്ന നൂവെ ചാപ്പല്ലെ സന്ദര്‍ശിച്ച ശേഷം നടത്തിയ ചടങ്ങില്‍ മോദി അനുസ്മരിച്ചു.
ഭാരതത്തെ വത്യസ്തമായി വീക്ഷിക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത മോദി, ഭാരതമെന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത ഭൂമിയാണെന്ന് ഓര്‍മ്മിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തിന് ഏറ്റവുമധികം സൈനികരെ സംഭാവന ചെയ്യുന്ന രാജ്യം ഭാരതമാണ്. ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഈ അവസരത്തിലെങ്കിലും മഹാത്മാഗാന്ധിയുടേയും ബുദ്ധന്റെയും നാടിന് അംഗീകാരം ആവശ്യമാണ്. സമാധാനം ആഗ്രഹിക്കുന്ന, ലോകത്തിന് മുഴുവന്‍ സമാധാനം നിലനില്ക്കാന് പരിശ്രമിക്കുന്ന രാജ്യമാണിത്. എന്നിട്ടും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരം പദവിക്കായി ഇപ്പോഴും പരിശ്രമിക്കേണ്ടിവരുന്നു, മോദി പറഞ്ഞു.
പാരീസിലെ ഭാരത സമൂഹത്തോട് നടത്തിയ പ്രസംഗം ഫ്രഞ്ച് ഭാഷയിലും പരിഭാഷപ്പെടുത്തിയിരുന്നു. ഫ്രഞ്ച് സ്വാധീന മേഖലയായ ഗാഡ്ലോപ്, റീയൂണിയന് ദ്വീപുകള്‍, സെന്റ് മാര്ട്ടിന് എന്നിവിടങ്ങളില്‍ നിന്നുള്ള ഭാരത വംശജര്‍ക്കു വേണ്ടിയായിരുന്നു ഇത്. നിങ്ങളുടെ പാസ്പോര്‍ട്ടിന്റെ നിറം മാറിയിട്ടുണ്ടാകാം. എന്നാല്‍ നിങ്ങളിലൊഴുകുന്ന ചോരയുടെ നിറത്തില്‍ മാറ്റമുണ്ടാകില്ല. ഭാരതം നിങ്ങളെ ഓര്‍ക്കുന്നത് പാസ്പോര്‍ട്ടിലെ നിറം കൊണ്ടല്ല, നിങ്ങളിലെ ഡിഎന്‍എയെയാണ്. നിറഞ്ഞ കരഘോഷത്തിനിടെ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നമ്മുടെ ബന്ധം നമുക്ക് നിലനിര്‍ത്തണമെന്നും ഭാരതം ദരിദ്രരാജ്യമായി അവശേഷിക്കാന്‍ ഇനി കാരണങ്ങളൊന്നും ശേഷിക്കുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: