റായ്പൂര്‍: ഛത്തീസ്ഡഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. കാങ്കോര്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയില്‍ ഒരു നക്സല്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ബാന്‍ഡെ പൊലീസ് സ്റ്റേഷന് പരിധിയില്‍ പതിവ് പെട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ ജവാന്മാര്ക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ജവാന്മാര് തിരിച്ചും വെടിയുതിര്‍ത്തതോടെ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. ഒടുവില്‍ നക്സലുകള്‍ രക്ഷപ്പെട്ടു കളയുകയായിരുന്നു. കൂടുതല്‍ ജവാന്മാരുടെ സംഘം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി വരികയാണ്. നക്സലുകളുടെ കൈയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.
മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ നക്ലല്‍ ആക്രമണമാണിത്. ശനിയാഴ്ച സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഞായറാഴ്ച കാങ്കര്‍ ജില്ലയിലെ ഖനിയില്‍ നിന്ന് ഇരുമ്പയിരുമായി പോവുകയായിരുന്ന പതിനെട്ടോളം ട്രക്കുകള്‍ ബര്ബാസ്പൂരില് വച്ച് മാവോയിസ്റ്റുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. മേഖലയില്‍ പ്രത്യേക സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: