ആലപ്പുഴ: സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 27ന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തും. കഴിഞ്ഞവര്‍ഷം നവംബറില്‍ ഭക്ഷ്യമന്ത്രി സമരം ഒത്തുതീര്‍പ്പാക്കുന്ന അവസരത്തില്‍ നല്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഒന്നുപോലും നാളിതുവരെ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല.
റേഷന്‍ വ്യാപാരികളുടെ കമ്മീഷന് ക്വിന്റലിന് ഒന്നിന് നൂറ് രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പു നല്‍കുകയും ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും പുതിയ നിര്‍ദേശ പ്രകാരം കമ്മീഷന് ഫസ്റ്റ് സോണില്‍ 89.82 രൂപയും സെക്കന്‍ഡ് സോണിന് 92.29 രൂപയുമാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി മുതല്‍ പിഡിഎസ് ആട്ടയും പഞ്ചസാരയും ഡോര്‍ ഡെലിവറിയായി നല്‍കാമെന്ന ഉറപ്പും ഏപ്രിലായിട്ടും പാലിച്ചിട്ടില്ല. പ്രതിമാസ ഇന്‍ഡന്റ് വ്യവസ്ഥ എന്ന സമ്പ്രദായവും ജനുവരി മുതല്‍ നടപ്പില്‍ വരുത്തുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല. പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും കമ്മീഷന് നിലവിലുള്ള കമ്മീഷന്റെ 25 ശതമാനം മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളിതേവരെ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല.
സര്‍ക്കാര്‍ നല്‍കിവരുന്ന കമ്മീഷന് ആറുമാസമായി കുടിശികയാണ്, ഈ സാഹചര്യത്തിലാണ് സമരം. 27ന് റേഷന്‍ വ്യാപാരികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തൈക്കല്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി എന്‍. ഷിജീര്‍, സംസ്ഥാന ട്രഷറര്‍ പി.കെ. ബൈജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: