ആലപ്പുഴ: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് പ്രചോദനമായത് പൗരാണികതയോടുള്ള ഭക്തിയാണെന്ന് പ്രൊഫ. എം.കെ. സാനു. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ദൈവദശകം, ജാതിക്കുമ്മി കൃതികള്‍ എന്നിവയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രവീന്ദ്രനാഥ ടാഗോറിനും വിപ്ലവ കവിയായ സുബ്രഹ്മണ്യ സ്വാമിക്കും തങ്ങളുടെ സാഹിത്യ രചനകള്‍ക്ക് പ്രചോദനമായത് നമ്മുടെ മഹത്തായ പൗരാണിക പാരമ്പര്യത്തോടുള്ള ഭക്തിയായിരുന്നു. കുമാരനാശാന്റെയും കവിതകളുടെ അടിസ്ഥാനം ആര്‍ഷ സംസ്കാരത്തോടുള്ള ഭക്തിയായിരുന്നു.
ഹിന്ദുമതമാണ് ജാതിവ്യവസ്ഥയുടെ കാരണമെന്ന നിലപാടിനോട് ശ്രീനാരായണഗുരുവും കുമാരനാശാനും യോജിച്ചിരുന്നില്ല. മതപരിവര്‍ത്തനത്തെ ഇരുവരും ശക്തിയായി എതിര്‍ത്തിരുന്നു. മതപരിവര്‍ത്തന രസവാദം പോലും കുമാരനാശാന് രചിച്ചിരുന്നു.
ദുഃഖസാഗരത്തില്‍ നിന്ന് ആനന്ദസാഗരത്തിലേക്കുള്ള പരിണാമമാണ് ദൈവദശകമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമുള്ള പ്രാര്‍ത്ഥനാ ഗാനമാണിത്. അദ്വൈതമാണ് ദൈവദശകത്തില്‍ നിറഞ്ഞുനില്ക്കുന്നത്. കേവലം ഉദ്യോഗസ്ഥരെയും ഭരണകര്‍ത്താക്കളെയോ ഉണ്ടാക്കിയെടുക്കുകയല്ല, മികച്ച എഴുത്തുകാരെ സൃഷ്ടിക്കുകയാണ് കെപിഎംഎസ് പോലെയുള്ള സംഘടനകള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പിഎസ്സി ചെയര്മാന് ഡോ. കെ. എസ്. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: