തിരൂര്‍: യുഎഇയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട തിരൂര്‍ സ്വദേശിയുടെ മോചനത്തിനായി യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍. യുഎഇ ജയിലില്‍ രണ്ട് വര്‍ഷമായി തടവിലാണ് തിരൂര്‍ സ്വദേശിയായ ഇ.കെ. ഗംഗാധരന്.
മാനഭംഗക്കേസിലകപ്പെട്ടാണ് ഗംഗാധരനും സുഹൃത്തുക്കളായ വളാഞ്ചേരി സ്വദേശി രാധാകൃഷ്ണനും കൊടുങ്ങല്ലൂര്‍ സ്വദേശി അലിയാരും ജയിലിലടക്കപ്പെട്ടത്. എന്നാല്‍ രാധാകൃഷ്ണനെയും അലിയാരെയും കുറച്ചുനാളുകള്‍ക്ക് മുമ്പ് യുഎഇ കോടതി മോചിപ്പിച്ചു. ഗംഗാധരന് വധശിക്ഷ വിധിക്കുകയും ചെയ്തു.
കള്ളക്കേസില്‍ കുടുക്കിയതാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗംഗാധരന്റെ ബന്ധുക്കളും നാട്ടുകാരും നിരന്തരം അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രശ്നത്തില്‍ ഇടപെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ലണ്ടനില്‍ നിന്നും ബ്രാഡ്ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സിലറും സമര്മെന്റ് പോലീസ് അഡൈ്വസറി ബോര്‍ഡ് വൈസ് പ്രസിഡന്റുമായ ടോം ആദിത്യന് തിരൂരിലെത്തി ഗംഗാധരന്റെ വീട്ടിലും മോചിപ്പിക്കപ്പെട്ട സുഹൃത്തുക്കളുടെ വീട്ടിലുമെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ഭാരത എംബസി അധികൃതര്‍, മുഖ്യമന്ത്രി, സേവ് ഗംഗാധരന് ഫോറം പ്രവര്‍ത്തകര്‍ എന്നിവരോട് തുര്‍ന്ന് ചര്‍ച്ച നടത്തും. ഏപ്രില്‍ 16ന് അബുദാബിയിലെ ഗംഗാധരന് ജോലി ചെയ്തിരുന്ന കമ്പനിയിലും ടോം ആദിത്യന് വിവരങ്ങള്‍ ശേഖരിക്കും. ഗംഗാധരന്റെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: